ഡോ ജോസ് ജോസഫ് .
ഗോവയുടെയും കർണാടകത്തിൻ്റെയും പശ്ചാത്തലത്തിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 2013 ലെ ചിത്രം തിരയുടെ വിഷയം മനുഷ്യക്കടത്തായിരുന്നു.12 വർഷങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കര’ത്തിൻ്റെ പ്രമേയവും മനുഷ്യക്കടത്താണ്.
ശക്തമായ തിരക്കഥയും ഡോ. രോഹിണി എന്ന നായികയുടെ വേഷത്തിൽ ശോഭനയുടെ അതുല്യ പ്രകടനവും കൊണ്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു തിര. തിരയുടെ മറ്റൊരു വകഭേദമാണ് കരം.വിനീതിൻ്റെ സംവിധാനത്തിൽ തൊട്ടു മുമ്പിറങ്ങിയ ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങളിലെ സൗഹൃദ പരിസരങ്ങളും ചെന്നൈ നൊസ്റ്റാൾജിയയുമൊന്നും കരത്തിൽ ഇല്ല.

മനുഷ്യക്കടത്തിൻ്റെ ലൊക്കേഷൻ വിദേശ രാജ്യത്തേക്ക് മാറ്റിയെങ്കിലും തിരയുടെ മികവ് കരത്തിൽ കാണാനില്ല. ചിത്രത്തിൻ്റെ ഏറിയ ഭാഗവും ജോർജ്ജിയയിലാണ് ചിത്രീകരിച്ചത്.വിദേശ ലൊക്കേഷനിൽ ചിത്രീകരിക്കാനുളള വ്യഗ്രതക്കിടയിൽ കരത്തിലെ കഥാപാത്രങ്ങളുടെ ശക്തി ചോർന്നു പോയി. ചിത്രത്തിലെ നായകനായ നോബിൾ ബാബു തോമസ് എഴുതിയ തിരക്കഥ ദുർബ്ബലമാണ്. സംഭാഷണങ്ങൾ യാന്ത്രികവും.
കുറെ വർഷങ്ങൾക്ക് മുമ്പു നടന്ന ഒരു മിലട്ടറി ഓപ്പറേഷൻ്റെ ഫ്ലാഷ് ബ്ലാക്കോടെയാണ് ചിത്രത്തിൻ്റെ തുടക്കം. ഭീകരന്മാർക്കെതിരെ നടന്ന ആ മിഷൻ പരാജയപ്പെട്ടു.അതോടെ മിഷനിൽ പങ്കെടുത്ത ദേവ് മഹേന്ദ്രൻ (നോബിൾ ബാബു തോമസ്) കോർട്ട് മാർഷൽ ചെയ്യപ്പെട്ടു പട്ടാളത്തിൽ നിന്ന് പുറത്തായി.പിതാവുമായി (മനോജ് കെ ജയൻ) നല്ല ബന്ധത്തിലല്ല ദേവ്.
തന്തയുണ്ടെങ്കിലും തന്തയില്ലാത്തവനെ പോലെ ജീവിക്കുന്ന അഹങ്കാരിയെന്നാണ് അച്ഛൻ മകനെ വിശേഷിപ്പിക്കുന്നത്. ഏർപ്പെടുന്ന മിഷനിലും ബന്ധങ്ങളിലും സ്ഥിരതയില്ലാത്തവനെന്ന് കാമുകി സനയും (ഓഡ്രി മിറിയം) കുറ്റപ്പെടുത്തുന്നു. സനയുമായി ദേവിൻ്റെ വിവാഹം നടത്തിക്കൊടുക്കാൻ അവളുടെ ബാപ്പയും (ജോണി ആൻ്റണി ) തയ്യാറല്ല. വലിയൊരു ദുരന്തമാണ് സനയെ കാത്തിരുന്നത്.
വർത്തമാന കാലത്തിലേക്കു വരുമ്പോൾ ദേവ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. സ്വന്തം അച്ഛനുമായുള്ള ദേവിൻ്റെ ബന്ധത്തിൽ വലിയ മാറ്റമൊന്നുമില്ല. ഭാര്യ താരയുടെ (രേഷ്മ സെബാസ്റ്റ്യൻ )ജോലി സംബന്ധമായ കോൺഫറൻസിന് ദേവ് ബലാറസുമായി അതിർത്തി പങ്കിടുന്ന ലെനാർക്കോ എന്ന നഗരത്തിൽ കുടുംബത്തോടൊപ്പം എത്തിച്ചേരുന്നു.

കമലാണ് ( കലാഭവൻ ഷാജോൺ) ട്രാവൽ ഏജൻ്റ്.ലെനാർക്കോയിലെ ഒരു ബാറിൽ വെച്ച് പരിചയപ്പെട്ട എക്സൻട്രിക്കായ ഒരു ഏജൻ്റ് (വിഷ്ണു ജി വാര്യർ ) ദേവിനെ ഒരു ക്ലബിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അവിടെ വെച്ച് അയാൾ പണ്ടു നഷ്ടപ്പെട്ട് പോയ കാമുകി സനയെ വീണ്ടും കണ്ടു മുട്ടുന്നതാണ് കഥയിലെ വഴിത്തിരിവ്.കഥയിലോ കഥാപരിസരങ്ങളിലോ പുതുമയൊന്നുമില്ല. അന്യഭാഷാ ചിത്രങ്ങളിൽ സ്ഥിരം കണ്ടു പരിചയിച്ചതാണ് നഗരപശ്ചാത്തലം.
ആന്ദ്രേ (കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ പരിശീലകൻ ഇവാൻ ബുക്മാനോവിച്ച്) എന്ന അധോലോക നായകൻ്റെ നിയന്ത്രണത്തിലാണ് ക്ലബ്ബ്. മനുഷ്യക്കടത്തിൻ്റെയും അവയവ കച്ചവടത്തിൻ്റെയും കേന്ദ്രമായ ക്ലബ്ബിൽ നിന്നും ആരെയും രക്ഷപെടുത്താനാവില്ല. നഗരത്തിലെ പോലീസും അധികാരികളും ആന്ദ്രേയുടെ സുഹൃത്തുക്കളാണ്.നഗരം മുഴുവൻ വ്യാപിച്ചു കിടക്കുന്നതാണ് ആന്ദ്രെയുടെ നെറ്റ്വർക്ക്. അതിൻ്റെ കണ്ണു വെട്ടിച്ച് പുറത്തു കടക്കാനാവില്ല.
മെല്ലെപ്പോകുന്ന ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് ചിത്രം ഒരു ക്രൈം ത്രില്ലറിൻ്റെ വേഗത കൈവരിക്കുന്നത്.ദേവ്,കമലിൻ്റെ സഹായത്തോടെ മനുഷ്യക്കടത്ത് സംഘവുമായി ഏറ്റുമുട്ടന്നതോടെ ചിത്രം ‘മിഷൻ മോഡി’ലേക്ക് മാറ്റുന്നു.
‘ദൈവത്തിൻ്റെ കരം ‘ പോലെ സനയെ മനുഷ്യക്കടത്തു സംഘത്തിൽ നിന്നും രക്ഷിച്ചെടുക്കാൻ ദേവ് നടത്തുന്ന പോരാട്ടമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. ചില രംഗങ്ങൾ അജിത്തിൻ്റെ ‘വിവേഗം ‘ എന്ന ചിത്രത്തെ ഓർമ്മിപ്പിക്കും.

ചിത്രത്തിൽ അച്ഛൻ്റെയും മകൻ്റെയും മുൻ കാമുകിമാരെ കാണാം. ‘ബ്ലഡി ഇമോഷണൽ ഇന്ത്യൻസ്’ എന്ന് ഇന്ത്യക്കാരെ ആവർത്തിച്ച് കളിയാക്കുന്നത് കേൾക്കാമെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങൾ പ്രേക്ഷകരമായി വൈകാരികമായി കണക്ട് ആകുന്നില്ല.
ഡോളോ 650 തുടങ്ങിയവ ചേർത്ത് രണ്ടാം പകുതിയിൽ ഹാസ്യം സൃഷ്ടിക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിത്രത്തിൻ്റെ ഡാർക്ക് മൂഡിനിടയിൽ അതെല്ലാം മുഴച്ചു നിൽക്കുന്നു.’ഐ ക്വിറ്റ് ‘ എന്നു പറഞ്ഞ് പിന്മാറുന്ന ബാബുരാജിൻ്റെ ക്ലബ്ബ് ഏജൻ്റ് റൊസാരിയോ എന്ന കഥാപാത്രം ഹാസ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഏശുന്നില്ല.
“നമ്മളെ കൊണ്ട് ഒന്നും പറ്റില്ല എന്ന തോന്നലൊക്കെ നമുക്ക് ഏറ്റവും കൂടുതൽ അടുപ്പം ഉള്ളവർക്ക് എന്തെങ്കിലും പറ്റുന്നത് വരെയെ ഉള്ളു”. പ്രിയപ്പെട്ടവർക്ക് വേണ്ടി ഏതറ്റം വരെയും പോയി അവരെ രക്ഷിക്കുന്ന മുൻ സൈനികൻ്റെ വേഷത്തിലെത്തിയ നോബിൾ ബാബു തോമസ് കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു. ഫൈറ്റ് രംഗങ്ങളിലും തിളങ്ങി.
മലയാളികളുടെ സ്വന്തം ആശാൻ ഇവാൻ ബുക്മാനോവിച്ചിന് നല്ല സ്ക്രീൻ പ്രെസൻസ് ഉണ്ട്. എന്നാൽ ആന്ദ്രെയുടെ വേഷത്തിൽ കാര്യമായ വൈകാരിക പ്രകടനങ്ങൾ ഒന്നുമില്ല.പ്രേക്ഷകരെ സ്പർശിച്ചതെയില്ല.മനോജ് കെ ജയൻ്റെ അച്ഛൻ വേഷം രേഖാചിത്രത്തിലെ ലുക്കിനെ ഓർമ്മിപ്പിക്കും.

ട്രാവൽ ഏജൻ്റ് കമലിനെ കലാഭവൻ ഷാജോൺ ഭംഗിയാക്കി. വില്ലന്മാർ പേര് ചോദിക്കുമ്പോൾ രജ്നികാന്ത് എന്ന് കമൽ മറുപടി പറയുന്നതൊന്നും ക്ലിക്കാകുന്നില്ല. സ്ത്രീ കഥാപാത്രങ്ങളിൽ ശ്രദ്ധേയം ഓഡ്രി മിറിയം അവതരിപ്പിച്ച സനയാണ്.പല തലങ്ങളുള്ള കഥാപാത്രമാണ് സന. ദേവിൻ്റെ അച്ഛൻ്റെ മുൻ ഗേൾഫ്രണ്ട് നന്ദിതയായെത്തുന്നത് ശ്വേതാ മേനോനാണ്. രേഷ്മ സെബാസ്റ്റ്യൻ, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരും കഥാപാത്രങ്ങളെ ഭംഗിയാക്കി.
ചിത്രത്തിൻ്റെ ഏറ്റവും വലിയ ന്യൂനത കെട്ടുറപ്പില്ലാത്ത തിരക്കഥയാണ്. ത്രില്ലർ ചിത്രങ്ങളുടെ മുഖമുദ്രയായ ഉദ്വേഗം നിലനിർത്താൻ തിരക്കഥയ്ക്ക് ആകുന്നില്ല. തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയെ മറികടക്കാൻ വിനീത് ശ്രീനിവാസൻ്റെ മേക്കിംഗ് മികവിന് സാധിച്ചിട്ടില്ല. ചിത്രത്തിൻ്റെ സംഗീതം, എഡിറ്റിംഗ്, ഛായാഗ്രഹണം വിഭാഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് തിരയുടെ അതേ ടീമാണ്.
ഷാൻ റഹ്മാൻ്റെ സംഗീതം ശരാശരി നിലവാരത്തിൽ ഒതുങ്ങി. ചിത്രം 2 മണിക്കൂർ 8 മിനിറ്റ് കൊണ്ട് ചുരുക്കിയ രജ്ഞൻ എബ്രഹാമിൻ്റെ എഡിറ്റിംഗ് മികച്ചതാണ്. ഹിമാചലിലെയും ജോർജ്ജിയയിലെയും ദൃശ്യങ്ങൾ ജോമോൻ ടി ജോണിൻ്റെ ക്യാമറ ഭംഗിയായി പകർത്തി.വിശാഖ് സുബ്രഹ്മണ്യത്തിൻ്റെ മെറിലാൻഡ് സിനിമാസും വിനീത് ശ്രീനിവാസൻ്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് കരം നിർമ്മിച്ചത്.

————————————————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക


























