March 10, 2026 4:15 am

ഹൃദയങ്ങൾ കീഴടക്കാൻ ഹൃദയപൂർവ്വം

ഡോ. ജോസ് ജോസഫ്. 

യറാമിനെ നായകനാക്കി 2022 ൽ പുറത്തിറങ്ങിയ ‘മകൾ ‘ ആയിരുന്നു സത്യൻ അന്തിക്കാടിൻ്റെ സംവിധാനത്തിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. പേരൻ്റിംഗിലെ പ്രശ്നങ്ങൾ അവതരിപ്പിച്ച മകൾ പ്രേക്ഷക ശ്രദ്ധ നേടിയില്ല.

മൂന്ന് വർഷത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയപൂർവ്വം. കാലത്തിനനുസരിച്ച് നവീകരിച്ച സംവിധായകനെ ഈ ചിത്രത്തിൽ കാണാം.

Hridayapoorvam (2025) - Movie | Reviews, Cast & Release Date in Tirur- BookMyShow

2015- ലെ ‘എന്നും എപ്പോഴും ‘ പുറത്തിറങ്ങി നീണ്ട 10 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരു ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നത്.ഇവർ രണ്ടു പേരും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മാജിക് ഹൃദയപൂർവ്വം സിനിമയിലുമുണ്ട്.

നന്മ നിറഞ്ഞ കഥാപാത്രങ്ങൾ, കുടുംബ ബന്ധങ്ങൾ, ഹൃദയം തൊടുന്ന വൈകാരിക തലങ്ങൾ, പ്രതിനായകന്മാരില്ലാത്ത കഥാപരിസരം തുടങ്ങി സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ പതിവ് ചേരുവകളെല്ലാം ഹാസ്യത്തിൻ്റെ മേമ്പൊടിയോടെ അതിനാടകീയത ഇല്ലാതെ ഈ ഫീൽ ഗുഡ് മൂവിയിൽ കൂട്ടി ചേർത്തിട്ടുണ്ട്.

പഴയകാല സത്യനൊപ്പം ന്യൂ ജെൻ തലമുറയ്ക്കു വേണ്ടി പുതുക്കിയ സത്യനെയും ഈ ചിത്രത്തിൽ കാണാം.തുടരും എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അനായാസ അഭിനയത്തിൻ്റെ ലാൽ വിസ്മയം ഈ ചിത്രത്തിലും തുടരുന്നു.

സത്യൻ അന്തിക്കാടിൻ്റെ മകൻ അഖിൽ സത്യൻ്റേതാണ് കഥ . അവിവാഹിതനായ നായകൻ.സ്വന്തം കാര്യമാണ് അയാൾക്ക് ഏറ്റവും വലുത്. അയാളുടെ ആദ്യ പ്രണയം നഷ്ടപ്പെട്ടു. അവിചാരിതമായി അയാൾ ഒരു നഗരത്തിൽ എത്തുന്നു.  തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളായിരുന്നു ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിൻ്റെ കഥാപരിസരം.

Hridayapoorvam X Review | Hridayapoorvam Twitter Review | Hridayapoorvam X Review Rating | Hridayapoorvam Malayalam Movie Review | What Audiences Are Saying About Mohanlal And Malavika Mohanan's Film - Filmibeat

ഏകദേശം അതേ പശ്ചാത്തലത്തിലൂടെയാണ് ഹൃദയപൂർവ്വത്തിൻ്റെ കഥയും കടന്നു പോകുന്നത്. സോനു ടി പി യാണ് ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. വളച്ചുകെട്ടലുകളും സങ്കീർണ്ണതകളുമില്ലാതെ ഋജുവായാണ് കഥയുടെ ഒഴുക്ക്. ആശിര്‍വാദ് സിനിമാസ് നിര്‍മാണ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സിനിമയാണ് ഹൃദയപൂര്‍വ്വം.

ആശിർവ്വാദ് ചിത്രങ്ങളിലെ പതിവു പോലെ ഒരു ചെറിയ വേഷത്തിൽ ആൻ്റണി പെരുമ്പാവൂരിനെയും കാണാം.കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലം ആശിര്‍വാദിന്റെ ചിത്രങ്ങളിൽ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങൾ കാണിച്ചു കൊണ്ടാണ് ഹൃദയപൂർവ്വം ആരംഭിക്കുന്നത്.

കൊച്ചിയിൽ ക്ലൗഡ് കിച്ചൺ നടത്തുകയാണ് അവിവാഹിതനായ സന്ദീപ് ബാലക്യഷ്ണൻ (മോഹൻലാൽ ) പെങ്ങളും ( സബിത ആനന്ദ് )വർക്ക് ഷോപ്പ് നടത്തുന്ന അളിയൻ ഒ കെ പണിക്കരുമാണ് (സിദ്ധിഖ് ) ഒരു ചിറ്റപ്പനുമാണ് (ജനാർദ്ദനൻ)അടുത്ത ബന്ധുക്കൾ. ഗുരുവായൂരമ്പല നടയിൽ താലിയെടുക്കാൻ തിരിഞ്ഞ സമയം നോക്കി പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടിയ ഒരു ഭൂതകാലം കൂടിയുണ്ട് സന്ദീപിന്.

ഹൃദ്രോഗിയാണ് സന്ദീപ്. ഹെലികോപ്റ്ററിൽ അയാൾക്ക് മാറ്റിവെക്കാനുള്ള ഹൃദയം പൂനെയിൽ നിന്നും എത്തുന്നതോടെയാണ് ചിത്രത്തിൻ്റെ തുടക്കം. പൂനെയിൽ അപകടത്തിൽ മരിച്ച കേണൽ രവീന്ദ്രനാഥിൻ്റെ ഹൃദയമാണ് അയാൾക്കു വേണ്ടി എത്തിയത്.വിജയകരമായ ശസ്ത്രക്രിയക്കു ശേഷം തിരിച്ചു കിട്ടിയ ജീവിതത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുന്ന അയാളുടെ സഹായത്തിന് ജെറി (സംഗീത് പ്രതാപ് ) എന്ന ഹോം നഴ്സ് എത്തുന്നു.

Hridayapoorvam OTT release: Where to watch Mohanlal, Sathyan Anthikad's Malayalam feel-good movie after theatrical run - The Economic Times

അധികം ചൂടാകാൻ പാടില്ല.വികാരാധീനനാകാൻ പാടില്ല. അങ്ങനെ ജെറിയുടെ നിയന്ത്രണത്തിലായി സന്ദീപിൻ്റെ ജീവിതം.സുഖം പ്രാപിച്ചു വരുന്നതിനിടയിലാണ് കേണൽ രവീന്ദ്രനാഥിൻ്റെ മകൾ ഹരിത (മാളവിക മോഹനൻ) അയാളെ തേടി കൊച്ചിയിൽ എത്തുന്നത്.

അച്ഛൻ്റെ ഹൃദയത്തിൻ്റെ ഇപ്പോഴത്തെ ഉടമയായ സന്ദീപിനെ വിവാഹ നിശ്ചയ ചടങ്ങിന് പൂനെയിലേക്ക് ക്ഷണിക്കാനായിരുന്നു അവൾ എത്തിയത്. കൊച്ചിയിൽ ഏറ്റവും ഹൈജീനിക്കായ റെസ്റ്റോറൻ്റ് നടത്തുകയാണ് സന്ദീപ് .വിവാഹ നിശ്ചയ ചടങ്ങിന് വേണ്ടി മൂന്ന് – നാല് ദിവസം അത് അടച്ചിട്ട് പോകുന്നത് അയാൾക്ക് ആലോചിക്കാനെ വയ്യ.

മാറ്റിക്കിട്ടിയ ഹൃദയം അയാൾക്ക് ഒരു ‘ടൂൾ’ മാത്രമാണ്. അതിനപ്പുറം അനുവഴി ആരുമായും രക്തബന്ധമൊന്നുമില്ല. പുതിയ ഹൃദയം കിട്ടിയില്ലായിരുന്നുവെങ്കിൽ ക്ലൌഡ് കിച്ചൺ അടച്ചു പൂട്ടിപ്പോകില്ലായിരുന്നോ എന്ന ഹരിതയുടെ ചോദ്യമാണ് അയാളുടെ കണ്ണ് തുറപ്പിക്കുന്നത്.

Mohanlal's Hridayapoorvam Trailer Promises Onam Warmth and Old-School Charm | Filmfare.com

ആദ്യത്തെ അര മണിക്കൂറിന് ശേഷം കഥയുടെ പശ്ചാത്തലം കൊച്ചിയിൽ നിന്ന് പൂനെയിലേക്ക് മാറുന്നു. മൂന്ന് ദിവസത്തേക്ക് പൂനെയിൽ എത്തിയ സന്ദീപിൻ്റെയും ജെറിയുടെയും താമസം അവിചാരിതമായി ഒരു മാസത്തേക്ക് നീളുകയാണ്.

ഹരിതയും അമ്മ ദേവികയും ( സംഗീത ) ജീവിതത്തിലേക്ക് എത്തുന്നതോടെ സന്ദീപിൻ്റെ ഹൃദയം പുതിയ താളലയങ്ങൾ കണ്ടെത്തുന്നു. അത് ആദ്യം അയാളെ ആശയക്കുഴപ്പത്തിലേക്കാണ് ചാടിക്കുന്നത്.”നമ്മള്‍ മറച്ച് വയ്‌ക്കുന്നൊരു കാര്യം നമ്മള്‍ പോലും അറിയാതെ വാതില്‍പഴുതിലൂടെ കടന്നുവരുന്നൊരു കാറ്റ് പോലെ നമ്മളെ വന്ന് തലോടുകയും.. അത് ചിലപ്പോള്‍ നമ്മള്‍ ആഗ്രഹിക്കാത്തൊരു കാറ്റാണ്. അതിന്‍റെ അഗാധമായ ആദ്രതലങ്ങളില്‍ നമ്മളൊന്ന് ആടി ഉലയുകയും ചെയ്യുമ്പോള്‍ നമ്മള്‍ തന്നെ അറിയാതെ ചിലപ്പോള്‍ ചിതറി പതറി നില്‍ക്കുന്ന അവസ്ഥയില്ലേ…” “ആ അവസ്ഥയിലാണ് ഞാന്‍” എന്ന സന്ദീപിൻ്റെ സംഭാഷണം അയാൾ എത്തിപ്പെട്ട സന്നിദ്ധാവസ്ഥയുടെ സൂചനയാണ്. 

കേണൽ രവീന്ദ്രനാഥിൻ്റെ ഭാര്യ ദേവിക മരിച്ചു പോയ ഭർത്താവിൻ്റെ ഒരു ‘ബെറ്റർ വേർഷൻ ‘ ആയി അയാളെ കാണുന്നു.ഒരു ഘട്ടത്തിൽ അയാളുടെ മനസ്സിൽ വേണ്ടാത്ത ചില ചിന്തകളൊക്കെ കടന്നു വരുന്നുണ്ട്.

Mohanlal and Malavika Mohanan Share Adorable Moment from 'Hridayapoorvam' Sets | - The Times of India

എങ്കിലും ഒരു ബോണസ്സു പോലെ, രണ്ടാമത്തെ അവസരമായി ദൈവം നീട്ടിക്കൊടുത്ത ജിവിതത്തിന് ഹൃദയപൂർവ്വം പുതിയ അർത്ഥ തലങ്ങൾ സന്ദീപ് കണ്ടെത്തുന്നുഎടുത്തു ചാട്ടക്കാരനായ ജെറിയും മുതിർന്ന, പക്വതയുള്ള സന്ദീപും തമ്മിലുള്ള കോമ്പോയാണ് രസച്ചരട് മുറിയാതെ ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്.

ഹരിതയും സന്ദീപുമായുള്ള ബന്ധത്തിൻ്റെ വൈകാരിക പരിണാമം പ്രേക്ഷകരെ പിടിച്ചിരുത്തും വിധം ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. അതിഭാവുകത്വത്തിലേക്കോ ദാർശനിക സങ്കീർണ്ണതകളിലേക്കോ വഴുതി പോയിട്ടില്ല. കഥ പറയുന്നതിൽ സത്യൻ അന്തിക്കാടിൻ്റെ മുഖമുദ്രയായ ലാളിത്യ ശൈലി ഈ ചിത്രത്തിലും പ്രേക്ഷകരുടെ ഹൃദയത്തിൽ കൊളുത്തും വിധം ഭംഗിയായി അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു.

ചിത്രത്തിൽ ലാലു അലക്സിൻ്റെ ജേക്കബ്ബ് തുടർച്ചയായി പ്രയോഗിക്കുന്ന ഒരു വാചകമുണ്ട്. ‘ഓർഗാനിക് ആയി ഇങ്ങ് പോരട്ടെ’ എന്ന്. ഹാസ്യം ഒട്ടും മുഴച്ചു നിൽക്കാതെ ഓർഗാനിക്കായി തന്നെ ചിത്രത്തിൽ ഇണക്കി ചേർത്തിരിക്കുന്നു.

എമ്പുരാനിലും തുടുരും സിനിമയിലും കണ്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് ഹൃദയപൂർവ്വത്തിലെ സന്ദീപ്. ഹൃദയമാറ്റത്തിലൂടെ തിരിച്ചു കിട്ടിയ ജീവിതമാണ് അയാളുടേത്. അസാധാരണ സാഹചര്യത്തിലൂടെ കടന്നു പോകുന്ന സാധാരണക്കാരനായ ഒരു മനുഷ്യൻ്റെ സന്ദേഹങ്ങൾ, പ്രണയം, സൗഹൃദങ്ങൾ, നന്മ തുടങ്ങിയവയെല്ലാം മോഹൻ ലാൽ അനായാസം അവതരിപ്പിച്ചു.

ഇരിക്കുക, വേഗത്തിൽ നടക്കുക തുടങ്ങിയ ശാരീരിക ചലനങ്ങൾക്ക് പരിമിതികളുള്ള സാഹചര്യത്തിലും വാക്കുകൾക്ക് വളരെ ഭാരമുള്ള രംഗങ്ങളിലും അദ്ദേഹത്തിന്റെ കണ്ണുകളാണ് പ്രധാനമായും ഭാവങ്ങൾ പ്രതിഫലിപ്പിച്ചത്.രണ്ടാം പകുതിയിലെ ചെറിയ സംഘട്ടന രംഗത്തിലും മോഹൻലാൽ തിളങ്ങി.

പ്രേമലുവിലെ അമൽ ഡേവിസിൻ്റെ പരിഷ്ക്കരിച്ച പതിപ്പാണ് ഈ ചിത്രത്തിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച ജെറി നർമ്മവും കുസൃതിയും നിറഞ്ഞ ജെറി എന്ന കഥാപാത്രത്തിലൂടെ കൗണ്ടർ അടിക്കുന്നതിലെ ടൈമിംഗിൽ സംഗീത് മികവ് പുലർത്തി.

Hridayapoorvam' Movie Review: Mohanlal Shines In A Delightfully Old-School Comedy About Life's Second Chances

വൈകാരികതയും ആകർഷണീയതയും സന്തുലിതമായി ചേർന്ന ഹരിത എന്ന മറുനാടൻ മലയാളിയായ യുവതിയെ മാളവിക മോഹനൻ ഭംഗിയാക്കി. അവരും മോഹൻലാലും തമ്മിലുള്ള കെമിസ്ട്രി സ്വഭാവികമാണ്.

മോഹൻലാൽ – സംഗീത്, മോഹൻലാൽ – മാളവിക കോമ്പോകളാണ് ചിത്രത്തെ ആകർഷകമായി മുന്നോട്ടു കൊണ്ടു പോകുന്നത്. സിദ്ദിഖ്, സംഗീത, ജനാർദ്ദനൻ, ലാലു അലക്സ് തുടങ്ങിയവരും കഥാപാത്രങ്ങളെ ഭംഗിയാക്കി. ബേസിൽ ജോസഫ്, മീരാ ജാസ്മിൻ ,അൽത്താഫ് സലിം എന്നിവർ അതിഥി താരങ്ങളായി എത്തുന്നുണ്ട്.

മാനുഷിക ബന്ധങ്ങൾ ഇഴ പാകിയ കുടുംബചിത്രങ്ങൾ ആത്മാവ് നഷ്ടപ്പെടാതെ തന്മയത്വത്തോടെ സംവിധാനം ചെയ്യുന്നതിൽ മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാനായി ഇന്നും സത്യൻ അന്തിക്കാട് തുടരുന്നത് എന്തുകൊണ്ടാണെന്ന് ഹൃദയപൂർവ്വം തെളിയിക്കുന്നു. കനത്ത സംഭാഷണങ്ങൾ ഇല്ല. കഥ നഗരാന്തരീക്ഷത്തിലേക്ക് മാറിയിട്ടും കൃത്രിമത്വം തെല്ലും അനുഭവപ്പെടുന്നില്ല.

സത്യൻ്റെ മകൻ അനൂപ് സത്യൻ ചിത്രത്തിൻ്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറാണ്.കഥയുടെ ഒഴുക്കിൽ അനു മൂത്തേടത്തിൻ്റെ ക്യാമറയുടെ പങ്കും എടുത്തു പറയണം.ഇൻ്റിരീയർ രംഗങ്ങളൊക്കെ സ്വാഭാവികമായി പകർത്തിയിട്ടുണ്ട്. ജസ്റ്റിൻ പ്രഭാകറിൻ്റെ സംഗീതവും മികച്ചതാണ്.കെ രാജഗോപാലാണ് എഡിറ്റർ.ആദ്യ പകുതി ചടുലമായി മുന്നോട്ട് പോയപ്പോൾ രണ്ടാം പകുതി ചെറുതായി വഴുതി.

Hridayapoorvam Box Office BMS Pre-Sales: Mohanlal Is Only 40K Away To Enter Top 10 Highest Advance Sales For A Malayalam Film!

————————————–

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News