ന്യൂഡല്‍ഹി: യൂറോപ്യന്‍ ഭൂഖണ്ഡത്തോളം പരിധി വരുന്ന, ആണവായുധ വാഹകശേഷിയുള്ള ഇടത്തരം ബാലിസ്റ്റിക് മിസൈലായ അഗ്നി-5, ഇന്ത്യ വിജയകരമായി പരീക്ഷിച്ചത് ചൈനയ്ക്കും പാകിസ്ഥാനും ഞെട്ടലായി.
ഒഡിഷയിലെ ചാന്ദിപ്പുരിൽ ബുധനാഴ്ചയാണ് പരീക്ഷണ വിക്ഷേപണം നടന്നത്. മിസൈലിൻ്റെ സാങ്കേതികവും പ്രായോഗികവുമായ എല്ലാ കഴിവുകളും വിക്ഷേപണത്തില്‍ സ്ഥിരീകരിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഡി ആർ ഡി ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച അഗ്നി-5, അയ്യായിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള രാജ്യത്തിൻ്റെ ഏറ്റവും നൂതനമായ ദീര്‍ഘദൂര മിസൈലുകളിൽ ഉൾപ്പെടുന്നു.
ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം ഭേദിക്കാന്‍ ശേഷിയുള്ള ഭൂതല ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണിത് . ഒരേസമയം മൂന്ന് ആണവ പോര്‍മുനകള്‍വരെ വഹിക്കാനും പ്രയോഗിക്കാനും അഗ്നി-5 ന് കഴിയും.
2024 മാര്‍ച്ച് 11-ന് തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്തുനിന്ന് ഇതിൻ്റെ ആദ്യത്തെ പരീക്ഷണം നടത്തിയിരുന്നു. ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാനും വിക്ഷേപിക്കാനുമുള്ള കഴിവ് ഇതിലൂടെ തെളിഞ്ഞു.

5,000 കിലോമീറ്ററാണ് മിസൈലിൻ്റെ ദൂരപരിധി. 7,500 കിലോമീറ്റര്‍ വരെ ദൂരപരിധി പ്രതീക്ഷിക്കുന്ന ഒരു നവീകരിച്ച പതിപ്പിൻ്റെ നിര്‍മ്മാണത്തിലാണ് ഡി ആർ ഡി ഒ.
ചൈനയ്‌ക്കെതിരായ ആണവ പ്രതിരോധം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ആഗ്‌നി-അഞ്ച് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചത്. ഇതിന് മുമ്പ് അഗ്‌നി-3 ആയിരുന്നു ഇന്ത്യയുടെ ഉയര്‍ന്ന പരിധിയുള്ള മിസൈല്‍.
മധ്യഇന്ത്യയില്‍നിന്ന് വിക്ഷേപിച്ചാല്‍ ചൈനയുടെ കിഴക്കന്‍, വടക്കുകിഴക്കന്‍ മേഖലകളിലെ ലക്ഷ്യത്തിലെത്താന്‍ ഈ മിസൈല്‍ പര്യാപ്തമായിരുന്നില്ല. ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും അതിൻ്റെ കിഴക്കന്‍ കടല്‍ത്തീരത്താണ് എന്നതും കൂടുതല്‍ ദൂരപരിധിയുള്ള ഒരു മിസൈല്‍ എന്ന ആവശ്യം അനിവാര്യമാക്കി.
![]()
ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിന് പുറമേ പ്രധാന വ്യവസായ നഗരങ്ങളില്‍പോലും എത്താന്‍ കഴിയുന്ന അഗ്‌നി-5 സ്വന്തമായതോടെ ഏഷ്യയില്‍ ചൈനയ്ക്കുണ്ടായിരുന്നു മുന്‍തൂക്കത്തിന് വെല്ലുവിളി ഉയര്‍ത്താനായി. ഏഷ്യയ്ക്ക് പുറമേ ആഫ്രിക്ക പൂര്‍ണമായും യൂറോപ്യന്‍ ഭൂഖണ്ഡത്തിൻ്റെ പകുതിയും മിസൈലിൻ്റെ പരിധിയില്‍ വരും.
ഇന്ത്യയുടെ മിസൈല്‍ പദ്ധതി പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് പാകിസ്ഥാൻ സൈനിക വിദഗ്ധർ വിലയിരുത്തുന്നു. ഇക്കാര്യം അവർ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും അറിയിച്ചു കഴിഞ്ഞു.ഭാവിയില്‍ 8,000 കിലോമീറ്ററില്‍ കൂടുതല്‍ ദൂരപരിധിയുള്ള മിസൈലുകള്‍ വരുന്നതോടെ,അമേരിക്കയേയും റഷ്യയേയും ലക്ഷ്യമിടാന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.






























