ഡോ ജോസ് ജോസഫ്
ഹിറ്റ് ചിത്രം മാളികപ്പുറത്തിനു ശേഷം സംവിധായകൻ വിഷ്ണു ശശി ശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഒന്നിക്കുന്ന ചിത്രമാണ് സുമതി വളവ്.
നാല്പതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രം ഹൊറർ കോമഡി ജോണറിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.’ ‘രോമാഞ്ചം’ മാതൃകയിൽ കോമഡിയും ഇടയ്ക്ക് ഹൊററും കടന്നു വരുന്ന സുമതി വളവ് 90 കളിലെ കാലഹരണപ്പെട്ട ഘടനയിലാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.കഥയിലോ കഥ പറച്ചിലിലോ പുതുമയില്ല.

രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പക, ഇതിനിടയിൽ ഇരു കുടുംബങ്ങളിലെയും ചെറുക്കനും പെണ്ണും തമ്മിലുള്ള പ്രണയം ,അത് കലക്കാനെത്തുന്ന വില്ലൻ എന്ന പരിചിത ഫോർമാറ്റിലാണ് അഭിലാഷ് പിള്ള തിരക്കഥ എഴുതിയിരിക്കുന്നത്.അർജുൻ അശോകൻ നായക വേഷത്തിലെത്തുന്ന സുമതി വളവിൽ സാധാരണ ചിത്രമെന്നതിനപ്പുറം സവിശേഷമായി ഒന്നുമില്ല
.അർജുൻ അശോകിനൊപ്പം ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, സിദ്ധാർത്ഥ് ഭരത് , ശ്രീജിത്ത് രവി എന്നീ താരപുത്രന്മാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാളികപ്പുറത്തിൽ തിളങ്ങിയ ദേവനന്ദയും ശ്രീപഥും ബാലതാരങ്ങളായും എത്തുന്നു. മാളികപ്പുറത്തിൽ ഒരു പ്രധാന കഥാപാത്രമായി വന്ന സൈജു കുറുപ്പ് ഈ ചിത്രത്തിലും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 150 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം മുരളി കുന്നുംപുറത്ത് ,ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കല്ലേലി എന്ന ഗ്രാമം. അവിടെ ഒരു വളവിൽ മാത്രം അടങ്ങിയൊതുങ്ങി കഴിയുന്ന ലോക്കൽ യക്ഷിയാണ് സുമതി. ഗ്രാമത്തിലേക്കൊന്നും വരില്ല. രാത്രി എട്ടുമണിക്ക് ശേഷം വളവിലൂടെ സഞ്ചരിക്കാൻ സുമതി ആരെയും അനുവദിക്കില്ല. ബ്രിട്ടീഷ് ഭരണകാലത്തോളം നീളുന്നതാണ് സുമതിയുടെ ഐതിഹ്യം.
ബ്രിട്ടീഷുകാരോട് പോരടിച്ചിരുന്ന നായാടിക്കൂട്ടത്തിൽ ഒരാളുടെ ഭാര്യയായി വിവാഹത്തിനു ശേഷം അവിടെയെത്തിയതാണ് സുമതി. നായാടിക്കൂട്ടത്തിൻ്റെ ആഭിചാര ശക്തി കൂട്ടാൻ പൂർണ്ണ ഗർഭിണിയായ സുമതിയെ ബലി കൊടുത്തു. അതിനു ശേഷം സുമതി വളവിൽ തന്നെയാണ് സ്ഥിരതാമസം. വളവിൽ അടയിരിക്കാതെ വല്ല പാലമരത്തിലും താമസിച്ചു കൂടെ എന്ന് നായകൻ വെല്ലുവിളിക്കുന്നുണ്ടെങ്കിലും സുമതി യക്ഷിയ്ക്ക് വളവ് വിട്ടൊരു കളിയുമില്ല.
1963-ൽ സുമതി യക്ഷിയുടെ ശക്തി പ്രകടിപ്പിക്കുന്ന ഒരു സംഭവത്തിലൂടെയാണ് ചിത്രത്തിൻ്റെ തുടക്കം. നാട്ടുമൂപ്പൻ്റെ കല്പന ലംഘിച്ച് രാത്രിയിൽ സുമതി വളവ് കടക്കാൻ നോക്കിയ ദമ്പതികളെ യക്ഷി വകവരുത്തി.പിന്നീട് 30 വർഷത്തിനു ശേഷം കല്ലേലിയിൽ പുതിയ ഫോറസ്റ്റ് ഓഫീസർ (സൈജു കുറുപ്പ് ) ചാർജെടുക്കാൻ വരുന്നു.മണിച്ചിത്രത്താഴ് റിലീസായ കാലം.

ഗ്രാമത്തിലെ ഭദ്ര യേറ്ററിൽ ആ ചിത്രം ഓടിക്കുന്നില്ല. സുമതി യക്ഷിയോടുള്ള പേടിയാണ് കാരണം. ഹൊറർ ആയി തുടങ്ങുന്ന ചിത്രം ആദ്യം നാട്ടിൻ പുറത്തെ സൗഹൃദങ്ങളിലേക്കും രണ്ട് കുടുംബങ്ങളുടെ പകയിലേക്കും അവസാനം പ്രണയത്തിലേക്കും വഴിമാറുന്നു. പാട്ടു വരുമ്പോൾ പ്രേക്ഷകൻ പുറത്തേക്കിറങ്ങി പോകുന്ന 90 കളിലെ ചിത്രങ്ങളുടെ മാതൃകയിൽ രണ്ട് മൂന്ന് പാട്ടുകളും തിരുകിക്കയറ്റിയിട്ടുണ്ട്.ഇതിനിടയിൽ സ്ഥാനത്തും അസ്ഥാനത്തും കുറെയേറെ സ്ത്രീ കഥാപാത്രങ്ങൾ കയറിയിറങ്ങി പോകുന്നുമുണ്ട്.
കല്ലേലിയിൽ കാസറ്റ് കട നടത്തുന്ന അപ്പുവാണ് (അർജുൻ അശോകൻ) കഥയിലെ നായകൻ. സുമതി യക്ഷിയെ പേടിയുള്ള അപ്പു രാത്രിയായാൽ വീടിന് പുറത്തിറങ്ങില്ല.എന്നാൽ കഥയിൽ കൂടുതൽ തവണയും സുമതി യക്ഷിയുമായി കണ്ടുമുട്ടാനുള്ള നിയോഗം അപ്പുവിനാണ്.90 കളിലെ പശ്ചാത്തലം സൂചിപ്പിക്കാൻ അക്കാലത്തെ ടേപ്പ് കുരുങ്ങുന്ന വീഡിയോ കാസറ്റുകളും അംബാസിഡർ കാറും ജീപ്പും സിനിമാ പോസ്റ്ററുകളുമെല്ലാമാണ് സംവിധായകൻ കാണിക്കുന്നത്.
കാസറ്റു കടയിലെ സഹായി അമ്പാടി (ബാലു വർഗീസ്), ലോക്കൽ മന്ത്രവാദി ചെമ്പൻ ( സിദ്ധാർത്ഥ് ഭരത് ) തുടങ്ങിയവരാണ് അപ്പുവിൻ്റെ സന്തത സഹചാരികൾ. ചെമ്പൻ വലിയ സംഭവമാണെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും ചിത്രത്തിൽ കാണാനില്ല.
ഇതിനിടയിൽ നാട്ടുകാരനായ പട്ടാളക്കാരൻ മഹേഷ് (ഗോകുൽ ഗോപി ) ഒരു മാസത്തെ അവധിക്ക് കല്ലേലിയിൽ എത്തുന്നു.കാണാതായ സഹോദരിയുടെ തിരോധാനത്തിന് പിന്നിലെ രഹസ്യം കണ്ടെത്തുകയാണ് ഇത്തവണത്തെ വരവിൻ്റെ ലക്ഷ്യം.
)
91- ലും 92ലും പോലീസ് കേസ് അന്വേഷിച്ചുവെങ്കിലും ഒരു തുമ്പും കിട്ടിയില്ല. രാത്രിക്ക് ഒളിച്ചോടാൻ അവരെ സഹായിച്ചത് അപ്പുവാണ്.മഹേഷിൻ്റെ സഹോദരിയെ സുമതി യക്ഷി കൊന്നതാണെന്നും അതല്ല അപ്പു വക വരുത്തിയതാണെന്നും നാട്ടിൽ സംസാരമുണ്ട്.ഇതിൻ്റെ പേരിൽ മഹേഷിൻ്റെയും അപ്പുവിൻ്റെയും വീട്ടുകാർ തമ്മിൽ കടുത്ത ശത്രുതയിലാണ്.രണ്ടാം പകുതിയിൽ യക്ഷിക്കഥ അപ്രസക്തമാണ്.
അപ്പുവും മഹേഷിൻ്റെ സഹോദരി ഭാമയും (മാളവിക മനോജ്) തമ്മിലുള്ള പ്രണയമാണ് രണ്ടാം പകുതിയെ മുന്നോട്ടു കൊണ്ടുപോകുന്നത്.ഇവരുടെ പ്രണയത്തിന് വില്ലനായി സ്ത്രീലമ്പടനും തീയേറ്റർ ഉടമയുമായ ഭദ്രൻ (ശ്രാവൺ മുകേഷ് )കടന്നു വരുന്നു.
വില്ലന് സഹായിയായി എസ് ഐ ബെഞ്ചമിനും (ബോബി കുര്യൻ) ഉണ്ട്. കാണാതെ പോയ ഒരാളെക്കുറിച്ചുള്ള അന്വേഷണം, പ്രണയത്തിൻ്റെ തടസ്സങ്ങൾ, യക്ഷിക്കഥകൾ, കുടുംബങ്ങൾ തമ്മിലുള്ള പക, സ്കൂൾ അന്തരീക്ഷം, സ്ത്രീ പീഡനം, കൊന്ന് കെട്ടിത്തൂക്കൽ തുടങ്ങി അസംഖ്യം ആംഗിളുകളിലൂടെയാണ് കഥ പോകുന്നത്.
സുമതി യക്ഷി ശക്തിയറിക്കുന്ന രംഗങ്ങളിൽ ഒരു സീക്വൻസ് .മാത്രമാണ് വ്യത്യസ്തം.പ്രസവവേദന അനുഭവിക്കുന്ന സീമ ടീച്ചർ (ശിവദ) രാത്രിയിൽ സുമതി വളവിൽ കുടുങ്ങിക്കിടക്കുന്നു.തുടർന്ന് ഉണ്ടാകുന്ന ഭ്രമാത്മക രംഗങ്ങൾ പിരിമുറുക്കത്തോടെ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിലെ കോമഡി പലയിടത്തും പാളി.കുട്ടികളെക്കൊണ്ടുള്ള കോമഡി വർക്ക് ഔട്ട് ആയിട്ടില്ല.
ബാലപീഡനത്തിന് അറസ്റ്റിലായിട്ടുള്ള ശ്രീജിത് രവിയെ ബാലതാരങ്ങൾക്കൊപ്പം അഭിനയിപ്പിക്കുന്നത് വലിയ അതിക്രമമാണ്. സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം വളരെ നാടകീയമായി പ്രവേശിക്കുന്നു. എന്നാൽ,പിന്നീട് അതിൻ്റെ പ്രഭാവം അലിഞ്ഞില്ലാതെയാകുന്നു. 90 കളുടെ നൊസ്റ്റാൾജിയ പുന:സൃഷ്ടിക്കുന്നതിലും സംവിധായകൻ പരാജയപ്പെട്ടു. ഭീതിപ്പെടുത്തുന്ന യക്ഷിക്കഥയുമായി തുടങ്ങുന്ന സുമതി വളവ് കോമഡിയും ഹൊററുമില്ലാത്ത സാദാ പ്രണയ ചിത്രമായി അവസാനിക്കുന്നു.

അർജുൻ അശോകൻ പതിവായി അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രതിഛായയോട് ചേർന്നു പോകുന്ന കഥാപാത്രമാണ് അപ്പു. അപ്പുവിൻ്റെ സുഹൃത്തുക്കളായി വന്ന ബാലു വർഗീസും സിദ്ധാർത്ഥ് ഭരതും മികച്ച അഭിനയം കാഴ്ച്ച വെച്ചു.പ്രധാന വില്ലനായ ഭദ്രൻ്റെ വേഷമിട്ട ശ്രാവൺ മുകേഷിൻ്റെ അഭിനയം ബോറാണ്.
അപ്പുവിൻ്റെ പ്രണയിനി ഭാമ ടീച്ചറായി ആനന്ദ് ശ്രീബാലയിലൂടെ ശ്രദ്ധേയയായ മാളവിക മനോജും തിളങ്ങി. അച്ഛൻ സുരേഷ് ഗോപിയെ ഓർമ്മിപ്പിക്കുന്നതാണ് മകൻ ഗോകുൽ സുരേഷിൻ്റെ പ്രകടനം. പണിയിലൂടെ ശ്രദ്ധേയനായ ബോബി കുര്യനാണ് എസ് ഐ ബെഞ്ചമിനെ അവതരിപ്പിച്ചത്. സൈജു കുറുപ്പ് ,കെ യു മനോജ് എന്നിവരും ബാലതാരങ്ങളും നന്നായി അഭിനയിച്ചു.
ഭാമ,നന്ദു, അഭിലാഷ് പിള്ള ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, ശിവ അജയൻ, റാഫി, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്,ജൂഹി ജയകുമാർ, ഗോപിക സിജ റോസ്,ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
അഭിലാഷ് പിള്ളയുടെ തിരക്കഥയിലും വിഷ്ണു ശശിശങ്കറിൻ്റെ സംവിധാനത്തിലും പുതുമകളൊന്നുമില്ല. ഛായാഗ്രഹണം ശങ്കർ പി വി.ഷഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റർ.അജയ് മങ്ങാടിൻ്റെ കലാസംവിധാനവും രഞ്ജിൻ്റെ സംഗീതവും മികച്ചതാണ്.

——————————————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക


























