ക്ഷത്രിയൻ.
ഒരു രാഷ്ട്രത്തലവൻ മറ്റൊരു രാഷ്ട്രത്തലവന് ഭ്രാന്താണെന്ന് പരസ്യമായി പറയണമെങ്കിൽ ശരിക്കും ആർക്കായിരിക്കും ഭ്രാന്ത് ? റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുട്ടിന് ഭ്രാന്താണെന്നാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറയുന്നത്.
ലോക പൊലീസാണ് തങ്ങളെന്ന് അമേരിക്കക്ക് സ്വന്തമായി അഭിപ്രായമുണ്ടെന്നത് നേര്. ആ വകയിൽ ട്രംപ് ലോക പൊലീസിലെ ഡിജിപി ആയിരിക്കുമെന്നും അനുമാനിക്കാം.
എന്നാൽ ലോകോത്തര സൈക്യാട്രിസ്റ്റാണ് ട്രംപ് എന്ന് ആരും ഇതുവരെ അഭിപ്രായപ്പെട്ടിട്ടില്ല. എന്നിട്ടും കാതങ്ങൾക്കകലെ കഴിയുന്ന പുട്ടിന് ഭ്രാന്താണെന്ന് വിളിച്ചു പറയണമെങ്കിൽ ആർക്കോ എവിടെയോ കുഴപ്പമുണ്ടെന്ന് കരുതാനേ കഴിയൂ.
പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ
നിൻറെ മക്കളിൽ ഞാനാണ് ഭ്രാന്തൻ
നിൻറെ മക്കളിൽ ഞാനാണ് ഭ്രാന്തൻ
എന്ന് പാടിയിട്ടുണ്ട് കവി വി.മധുസൂദനൻ നായർ. ഭ്രാന്തിൻ്റെ ഉടമവകാശം മക്കളിലൊരാൾ സ്വന്തമായി ഏറ്റെടുത്തുവെന്നതാണ് കവിതാസാരം. അല്ലാതെ ബാക്കി മക്കളിലാർക്കും ഭ്രാന്ത് പതിച്ചുനൽകാൻ തുനിഞ്ഞതുമില്ല.
ഇതിപ്പോൾ ട്രംപ് സ്വന്തമായി ഭ്രാന്ത് ഏറ്റെടുക്കുന്നില്ല. പുട്ടിനെ ഭ്രാന്തനായി കാണുകയും ചെയ്യുന്നു. ചില കാര്യങ്ങൾ അങ്ങനെയാണ്. തുല്യനിലവാരത്തിലുള്ളവർക്കെ പരസ്പരം മനസിലാക്കാൻ കഴിയൂ എന്നുണ്ട്. നല്ല പാചകക്കാരനേ നല്ലൊരു പാചകക്കാരനെ തിരിച്ചറിയാനാകൂ.
നല്ല വൈദ്യന് മാത്രമേ നല്ലൊരു വൈദ്യനെയും തിരിച്ചറിയാനൊക്കൂ. ആ വഴിക്ക് ചിന്തിച്ചാൽ ഒരു ഭ്രാന്തൻ മറ്റൊരു ഭ്രാന്തനെ തിരിച്ചറിയുമെന്നതിൽ അത്ഭുതത്തിന് അവകാശമില്ല.
പുട്ടിന് ഭ്രാന്താണെന്ന് കണ്ടെത്തിയ ട്രംപിന് യുക്രൈൻ പ്രസിഡൻറ് സെലൻസികിയെ ഇഷ്ടവുമല്ലത്രെ. വല്ലാത്തൊരു അവസ്ഥയാണ് അത്. രാവിനെ വെറുക്കുന്നവർ പകലിനെ ഇഷ്ടപ്പെടും.
കറുപ്പ് ഇഷ്ടമില്ലാത്തവർക്ക് വെളുപ്പ് ഇഷ്ടമായിരിക്കും. അതനുസരിച്ച് പരസ്പരം പോരടിക്കുന്ന പുട്ടിനെയും സെലൻസ്കിയെയും വിലയിരുത്തുമ്പോൾ ഒരാളെ ഇഷ്ടപ്പെടുന്നവർ മറ്റെയാളെ ഇഷ്ടപ്പെടാതിരിക്കുക എന്നത് ന്യായം.
രണ്ടുപേരോടും ഒരേസമയം കലിപ്പുണ്ടാവുകയെന്ന് വച്ചാൽ അത് ചെറിയ ചികിത്സ കൊണ്ടൊന്നും മാറുന്ന രോഗമായിരിക്കില്ല. ആകെമൊത്തം അവലോകനം ചെയ്താൽ ആർക്കാണ് ഭ്രാന്തെന്നറിയാതെ മാലോകർക്ക് ഭ്രാന്ത് പിടിക്കും. അതിനൊരു ഉത്തരം കണ്ടെത്തണമെന്ന് നിർബന്ധമുണ്ടെങ്കിൽ
അമേരിക്കയിൽ പോയി ശശി തരൂർ കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
രണ്ട് ബുഷുമാർ, ബിൽ ക്ലിൻറൺ, ബറാക് ഒബാമ തുടങ്ങി നാലോ അഞ്ചോ അമേരിക്കൻ പ്രസിഡൻറുമാരുമായി സംവദിക്കാൻ അവസരം ലഭിച്ചിട്ടുള്ള തരൂർ,അവരിൽ താൻ കണ്ട ബൗദ്ധിക നിലവാരം ഉൾപ്പെടെ ഈ ‘ജെൻ്റിൽമാനിൽ’ കാണുന്നില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. ജെൻ്റിൽമാൻ ആരെന്നറിയാൻ കവടി നിരത്തുകയൊന്നും വേണ്ട. സാക്ഷാൽ ഡോണൾഡ് ട്രംപ് തന്നെ!
ഡോണൾഡ് ട്രംപ് പുട്ടിനെ ഭ്രാന്തനായും സെലൻസ്കിയെ ഇഷ്ടക്കേടുള്ളവനായും ചിത്രീകരിക്കുമ്പോഴാണ് മലയാളക്കരയോടടുത്ത് ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിലെ ജീവനക്കാരിൽ രണ്ടുപേർ യുക്രൈൻകാരും ഒരാൾ റഷ്യക്കാരനുമാണെന്നതാണ് കൗതുകവാർത്ത. ഭ്രാന്തുള്ള പുട്ടിൻറെ നാട്ടുകാരനും ഇഷ്ടക്കേടുള്ള സെലൻസ്കിയുടെ നാട്ടുകാരനും ഒന്നിച്ചു ജോലി ചെയ്യുന്ന കപ്പലിന് തന്നെ ഭ്രാന്ത് പിടിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂവെന്ന് വേണമെങ്കിൽ ട്രംപ് പറഞ്ഞെന്നിരിക്കും.
ട്രംപിൻറെ മൊഴിയും കപ്പലിൻറെ തകർച്ചയുമെല്ലാം വാർത്തകളിൽ നിറയുമ്പോഴാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൻറെ കാഹളം മുഴങ്ങിയത്. നിലമ്പൂരിൽ നിന്നുള്ള വാർത്തകൾക്ക് കാതോർത്താലും ആർക്കൊക്കെയോ ഭ്രാന്താണെന്ന ചേലുണ്ട്. കാരണഭൂതനുമായി പിണങ്ങിയ നിലമ്പൂരുകാരുടെ അമ്പൂക്ക എംഎൽഎ പദവി ഒഴിഞ്ഞതാണ് ഉപതെരഞ്ഞെടുപ്പിന് വഴിവച്ചത്.
കാരണഭൂതനെ തറപറ്റിക്കാൻ യുഡിഎഫിലെ ഏത് ചെകുത്താനെയും പിന്തുണക്കുമെന്നായിരുന്നു ഞായറാഴ്ച വരെ അമ്പൂക്കയുടെ നിലപാട്. തനിക്ക് ഇഷ്ടമില്ലാത്ത ആര്യാടൻ ഷൗക്കത്തിനാണ് യുഡിഎഫിൽ നറുക്കുവീഴുക എന്നായപ്പോൾ അമ്പൂക്കയുടെ മനസ് മാറി. സെലൻസ്കിയെക്കുറിച്ച് ട്രംപിനുള്ള അഭിപ്രായമാണ് ഷൗക്കത്തിനെക്കുറിച്ച് അമ്പൂക്കാക്കും. പുട്ടിനെക്കുറിച്ച് ട്രംപ് പറഞ്ഞ അത്രയും വിരോധം ഇല്ലതാനും.
അൻവറിനെ കൂടെക്കൂട്ടാമെന്നത് ഭ്രാന്തൻ നിലപാടായിപ്പോയെന്ന ചിന്തയിലാണിപ്പോൾ യു ഡി എഫ് നേതൃത്വത്തിൽ ചിലരെങ്കിലും. പത്ത് വർഷം മുൻപ് അൻവറിനെ കൂടെക്കൂട്ടിയത് ഭ്രാന്തൻ തീരുമാനമായിപ്പോയെന്ന അഭിപ്രായം സിപിഎമ്മിലുമുണ്ട്. തിരഞ്ഞെടുപ്പ് മുറുകുന്നതോടെ ആർക്കൊക്കെ ഭ്രാന്താണെന്ന് ആരൊക്കെ വിളിച്ചു പറയുമെന്നത് കാത്തിരിക്കാം.
Post Views: 199