ബംഗാളിൽ പരക്കെ ഇനി ചെങ്കൊടിക്ലാസുകൾ

ക്ഷത്രിയൻ .കാലത്തിനനുസരിച്ച് തീരുമാനമെടുക്കാൻ അറിയാത്തവരാണ് വിപ്ലവപ്പാർട്ടിക്കാർ എന്ന് ആരാണ് പറഞ്ഞത്. അങ്ങനെ പറയുന്നവരുണ്ടെങ്കിൽ അവരെ മുക്കാലിയിൽ കെട്ടി അടിക്കണം.

ബംഗാളിലെ വിപ്ലവപ്പാർട്ടി ഏറ്റവുമൊടുവിൽ കൈക്കൊണ്ട തീരുമാനം മാത്രം മതി ആ പാർട്ടി കാലത്തിനനുസരിച്ച് പ്രവർത്തിക്കുന്നവരാണെന്ന് മനസിലാക്കാൻ.
ബംഗാളിലുടനീളം സമാന്തര പഠനകേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചിരിക്കയാണ് പാർട്ടി. എന്നുവച്ചാൽ ജില്ലയിൽ പത്തെണ്ണം വീതം ട്യൂഷൻ സെൻററുകൾ തുറക്കുമെന്ന്. പത്തുമുപ്പത് കൊല്ലം സംസ്ഥാനം അടക്കിഭരിച്ചുവെന്നതൊക്കെ ശരിതന്നെ. ഇപ്പോൾ കഞ്ഞിക്ക് വകയില്ലാത്ത അവസ്ഥയിലാണ്.
തൊഴിലില്ലാത്തവർ പണ്ടേക്കും പണ്ടേ കണ്ടുപിടിച്ച തൊഴിലാണ് ട്യൂഷൻ. അത്യാവശ്യം വിദ്യാഭ്യാസവും ആശയവിനിമയത്തിന് വൈദഗ്ധ്യവുമുണ്ടെങ്കിൽ ആർക്കും എവിടെയും തുടങ്ങാവുന്ന സംരംഭം. ഇക്കാലത്താണെങ്കിൽ സ്റ്റാർട്ടപ്പ് എന്നൊക്കെ വിളിക്കാം.
ട്യൂഷൻ സെൻററുകളും പാരലൽ കോളജുകളും ഒരുകാലത്തും രണ്ടാംകിട ഏർപ്പാടൊന്നുമല്ല. റഗുലർ കോളജുകളെക്കാൾ മെച്ചപ്പെട്ട നിലയിലുള്ള പാരലൽ കോളജുകളും റെഗുലറിലെ അധ്യാപകരെക്കാൾ മികവുറ്റ അധ്യാപകരും എത്രയോ ഉണ്ടായിട്ടുമുണ്ട്.
അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കാൻ ബംഗാളിലെ അവശിഷ്ട സിപിഎം തയാറായി എന്നതാണ് ബംഗാൾ വാർത്തയിലെ മൂലക്കല്ല്. മൂന്ന് പതിറ്റാണ്ട് ഭരണം, കൊല്ലും കൊലയും ശീലം എന്നൊക്കെ മേനിപറച്ചിലുമായി കഴിഞ്ഞാൽ അവശേഷിക്കുന്ന കാലം ചൊറിയും കുത്തിയിരിക്കേണ്ടിവരുമെന്ന തിരിച്ചറിവ് അവർക്കുണ്ടായെന്ന് ചുരുക്കം. ട്യൂഷൻ സെൻററുകൾ ആരംഭിക്കുന്ന സ്ഥിതിക്ക് വ്യവസ്ഥാപിത കരിക്കുലവും എക്സ്ട്രാ കരിക്കുലവുമൊക്കെ രൂപപ്പെടുത്തുന്നത് ഉചിതമായിരിക്കും.
പാഠ്യവിഷയത്തിലായാലും പാഠ്യേതര വിഷയത്തിലായാലും ആവശ്യമായ ഉപദേശ നിർദേശങ്ങൾ കേരളത്തിൽ നിന്നും സ്വീകരിക്കാവുന്നതാണ്. ആനപ്പുറത്ത് സഞ്ചരിച്ചവരാണെങ്കിലും ആനപ്പന്തിയിലിപ്പോൾ കുഴിയാനയെ പോലും കാണാൻ പറ്റാത്ത അവസ്ഥയിലാണ് ബംഗാളിലെ പാർട്ടിയെന്ന് കേരളക്കാർക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ ട്യൂഷൻ സെൻററിനു വേണ്ടി വല്ല സേവനവും നൽകിയാൽ കരിമണൽ കമ്പനിയിൽനിന്ന് കാരണഭൂതൻ്റെ മകൾ വാങ്ങിയ അത്രയൊന്നും ഫീസ് ഈടാക്കില്ലെന്നും വിശ്വസിക്കാം.
ലഹരിക്കെതിരെ കേരളത്തിലെ വിദ്യാലയങ്ങളിൽ സൂംബ നൃത്തപരിപാടി തുടങ്ങിയിട്ടുണ്ട്. ബംഗാളിലെ ട്യൂഷൻ സെൻററുകളിലും അത് ആലോചിക്കാവുന്നതാണ്. സൂംബയ്ക്കൊപ്പം പൂച്ചനടത്തവും (Cat Walk) കൂടി ഡാൻസിൽ ഉൾപ്പെടുത്തിയാൽ പൂച്ചനടത്തത്തിൻറെ പരിശീലകനായി ശിവൻകുട്ടിയണ്ണനെ നിശ്ചയിക്കാവുന്നതുമാണ്. കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിയമസഭയിൽ അണ്ണൻ നടത്തിയ പൂച്ചനടത്തം ആഗോള പ്രശസ്തമാണ് എന്നതിനാൽ അണ്ണനെ പരിശീലകനായി ലഭിക്കുന്നത് സെൻററിൻറെ ഇമേജ് വർധിപ്പിക്കും.
കാംബ്രിജിൽനിന്നും ഓക്സ്ഫഡിൽനിന്നുമുള്ള വിസിറ്റിങ്ങ് പ്രഫസർ എന്ന് പറയുന്നത് പോലുള്ള ഖ്യാതി ലഭിക്കും കേരളത്തിൽനിന്ന് പൂച്ചനടത്ത വിദഗ്ധൻ വിസിറ്റിങ്ങ് പ്രഫസറായി എത്തുന്നുവെന്ന് വന്നാൽ. നൃത്തത്തിന് പുറമെ അക്കാദമിക് കാര്യങ്ങളിലും അണ്ണൻറെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ചോദ്യക്കടലാസ് ചോർന്നല്ലോ എന്ന് ചോദിച്ചാൽ ഉത്തരക്കടലാസ് ചോർന്നിട്ടില്ലല്ലോ എന്ന് തിരിച്ചുചോദിക്കാൻ മാത്രം ചങ്കൂറ്റമുള്ള ബുദ്ധിരാക്ഷസനാണ് കക്ഷി.
അണ്ണൻ്റെ പൂച്ചനടത്ത ദൃശ്യം കേരള നിയമസഭാ ആർക്കൈവിൽ ലഭ്യമാകും. സംഗതി ഐടി ആണ്. അതിനാൽ ദൃശ്യം ലഭ്യമാക്കുന്നതിനുള്ള കരാർ കരിമണൽ കമ്പനിക്ക് സേവനം നൽകിയവർക്ക് തന്നെ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
പിന്നെ ധനവിനിയോഗത്തിൻ്റെ  കാര്യം. ഒരു ‘കിഫ്ബി’ അവിടെയും തട്ടിക്കൂട്ടണം. ഉപദേശനിർദേശങ്ങൾക്ക് തോമസ് ഐസകിനെ സമീപിക്കാവുന്നതാണ്.
കായികാഭ്യാസത്തിന് പ്രത്യേക ഊന്നൽ ഒരിക്കലും ഒഴിവാക്കരുത്. ചെകുത്താനും കടലിനും മധ്യേ എന്ന പ്രയോഗം ഉണ്ടായത് തന്നെ ബംഗാളിലെ വിപ്ലവപ്പാർട്ടിക്കാരെ ഉദ്ദേശിച്ചാണെന്ന് പലരും പറയാറുണ്ട്. ഒരുവശത്ത് തൃണമുൽ, മറുവശത്ത് ബിജെപി. അവർക്കിടയിൽ ഞെങ്ങിയും ഞെരുങ്ങിയും കഴിയാൻ അത്യാവശ്യത്തിന് അഭ്യാസങ്ങളൊക്കെ അനിവാര്യമാണ്. അത് എത്രത്തോളം വേണമെന്ന് തീരുമാനിച്ചാൽ അത്രത്തോളം നൽകാൻ കരുത്തുറ്റ സംവിധാനം കേരളത്തിലുണ്ട്.
പൂഴിക്കടകനും പതിനെട്ടടവും പയറ്റിയാലും രക്ഷപ്പെടാത്ത അവസ്ഥയിലാണെങ്കിലും അറ്റകൈക്ക് എന്തെങ്കിലുമൊക്കെ വശത്താക്കുന്നത് നല്ലതാണ്. കിർമാണി മനോജ്, കൊടി സുനി, അണ്ണൻ സിജിത്, ഷാഫി, ട്രൗസർ മനോജ് തുടങ്ങി വിവിധയിനം വെട്ടുകളിൽ വൈദഗ്ധ്യമുള്ള സ്പെഷലിസ്റ്റുകൾ കേരളഘടകത്തിൻ്റെ അധീനതയിലുണ്ട്.
തിരുവാതിരയാണ് ആവശ്യമെങ്കിൽ തിരുവനന്തപുരത്തേക്ക് വണ്ടികയറുക. ചുവടുകൾ മാറ്റിയാലും ഈരടികൾ മാറ്റുമെന്ന ചിന്തയൊന്നും വേണ്ട. അത് കാരണഭൂതന് റിസർവ് ചെയ്തതാണ്. ആവശ്യമെങ്കിൽ ഡോക്യുമെൻററി ചെയ്യാനും ടീമുണ്ട്.
ആരോഗ്യമാണ് വിഷയമെങ്കിൽ ഷൈലജ വേണോ, വീണ വേണോയെന്ന് ആലോചിച്ച് തീരുമാനിക്കുക. വല്ലതിൻ്റെയും  തീവ്രത അളക്കണമെന്നുണ്ടെങ്കിൽ ശ്രീമതിയെയോ ബാലൻ സഖാവിനെയോ സമീപിക്കാൻ മറക്കേണ്ട. അതൊന്നുമല്ല, എന്തിനും ഏതിനുമെന്നാണെങ്കിൽ അതാനിൽക്കുന്നു, ജയരാജനണ്ണമാർ മൂന്നെണ്ണം. വേണ്ടത് തിരഞ്ഞെടുത്തേക്കുക…..
ഇനി ട്യൂഷൻ ക്ലാസുകൾക്കിടയിൽ പാർട്ടി ക്ലാസ് ലക്ഷ്യമിടുന്നുവെങ്കിൽ ഒട്ടും അമാന്തിക്കേണ്ട… ഗോവിന്ദൻ മാഷെ തന്നെ വിളിച്ചേക്കണം. സിനിമയിലെ ശങ്കരാടിയുടെ പാർട്ടി ക്ലാസിനു ശേഷം പഠിതാക്കൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ഭാഷയിൽ ക്ലാസെടുക്കാൻ ഒരേയൊരു മാഷേയുള്ളൂ. അത് ഗോവിന്ദൻ മാഷാണ്.
കേരളത്തിൽ പൊറോട്ടയടിച്ചും പെയിൻറടിച്ചും തിരികെ പോയവരാകും ബംഗാളിൽ ക്ലാസിൽ എത്തേണ്ടവർ എന്നതിനാൽ അവർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന മലയാളം ഗോവിന്ദൻ മാഷിൻ്റെ മലയാളം തന്നെയായിരിക്കും.
മണിയടിക്കാറായി, എല്ലാവരും Go to the classes

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News