March 10, 2026 7:57 pm

കരുവന്നൂരില്‍ അറസ്റ്റ് വന്നാല്‍ നേരിടാൻ സി പി എം

തിരുവനന്തപുരം: സി പി എം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി നോട്ടീസ് വന്ന സാഹചര്യം ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണൻ. അറസ്റ്റ് വന്നാല്‍ നേരിടുമെന്നും, ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് ഇ ഡി നടത്തുന്ന നീക്കം രാഷ്ട്രീയ വിരോധമാണെന്നും തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് ഇത് ഗുണം ചെയ്യില്ല. രാജ്യത്തെ ഏറ്റവും വലിയ അഴിമതി നടത്തിയത് ബിജെപിയാണ്. അതാണ് ഇലക്ട്രല്‍ ബോണ്ട് അഴിമതിയെന്ന് അദ്ദേഹം പറഞ്ഞു.

കേസില്‍ ആരോപണ വിധേയനായ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് ഇഡി നോട്ടീസ് വന്നിരുന്നു. വൈകാതെ ആരോപണ വിധേയരായ കണ്ണൻ, മുൻ മന്ത്രി എസി മൊയ്തീൻ എന്നിവര്‍ക്കും ഇഡി നോട്ടീസ് വരുമെന്നാണ് സൂചന. ഈയൊരു പശ്ചാത്തലത്തിലാണ് കണ്ണന്‍റെ പ്രതികരണം.

നോട്ടീസ് വന്നാല്‍ പാര്‍ട്ടിയുമായി ആലോചിച്ച് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഭയമില്ലെന്നും പാര്‍ട്ടിക്ക് രഹസ്യ അക്കൗണ്ടുകളില്ലെന്നും കണ്ണൻ കൂട്ടിച്ചേര്‍ത്തു.

സഹകരണ– ബാങ്ക് നിയമങ്ങൾ ലംഘിച്ച് സി പി എം നേതാക്കൾ കൈകാര്യം ചെയ്യുന്ന അഞ്ച് രഹസ്യ ബാങ്ക് അക്കൗണ്ടുകളുടെ വിവരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, ധന മന്ത്രാലയം, റിസർവ് ബാങ്ക് എന്നിവയ്ക്ക്
ഇ ഡി അവർ കൈമാറിയിരുന്നു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ബാങ്കിലെ 150 കോടിയുടെ തട്ടിപ്പിനെപ്പറ്റി ഇ.ഡി അന്വേഷിക്കുന്നുണ്ട്. പാർട്ടി ഓഫിസിനു ഭൂമി വാങ്ങാനും പാർട്ടി ഫണ്ട്, ലെവി എന്നിവ ശേഖരിക്കാനുമാണു പാർട്ടിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്നതെന്നാണ് ഇ.ഡി പറയുന്നത്.

തൃശൂർ ജില്ലയിൽ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരിൽ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി സിപിഎമ്മിന് 25 അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി ആരോപിക്കുന്നു. 2023 മാർച്ച് 21ലെ ബാലൻസ് ഷീറ്റ് പ്രകാരം, ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ജില്ലാതല നേതാക്കളുടെ നിർദേശമനുസരിച്ച്,പാവപ്പെട്ടവരുടെ പേരിൽ അവരറിയാതെ വായ്പകൾ അനുവദിച്ച് സാമ്പത്തിക തിരിമറി നടത്തി. മുൻ മന്ത്രിയും സിപിഎം എൽഎൽഎയുമായ എ.സി.മൊയ്തീന്റെ നിർദേശപ്രകാരം ഇത്തരത്തിൽ ധാരാളം ബെനാമി വായ്പകൾ അനുവദിച്ചതായി കണ്ടെത്തിയെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏകദേശം 87 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 4 പേർ അറസ്റ്റിലായി. ഈ കേസിൽ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News