March 19, 2026 3:44 pm

കോവിഡ് രണ്ടാം തരംഗത്തിനു സാധ്യതയെന്ന് ഐ എം എ

കൊച്ചി : അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് വരാൻ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) മുന്നറിയിപ്പ് നൽകുന്നു.

പൊരുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഈ വിലയിരുത്തൽ. നവംബര്‍ മാസം രാജഗിരി ആശുപത്രിയില്‍ നടത്തിയ 141 കോവിഡ് ടെസ്റ്റുകളില്‍ പത്തെണ്ണം പോസിറ്റീവായി, അതായത് 7.1 %. കഴിഞ്ഞ മാസം ഇത് വെറും രണ്ടു ശതമാനവും ഓഗസ്റ്റില്‍ ഒരു ശതമാനവും ആയിരുന്നു എന്ന് ഡോ. സണ്ണി പി. ഓരത്തേല്‍ അറിയിച്ചു.

തുടക്കത്തില്‍ ക്രമേണ മാത്രം കൂടുകയും പിന്നീട് അതിവേഗം വ്യാപിക്കുകയും ചെയ്യുകയാണ് കോവിഡ് തരംഗങ്ങളുടെ രീതി. നിരന്തര ജനിതക വ്യതിയാനം മൂലം ആവര്‍ത്തിച്ചു വരാന്‍ ഇതിനു കഴിവുണ്ട്. ഇപ്പോള്‍ BA.2.86 ഉപശാഖയായ JN.1 ആണ് വിദേശ രാജ്യങ്ങളില്‍ അതിവേഗം വര്‍ദ്ധിക്കുന്നത്.

മുതിര്‍ന്നവരില്‍ കോവിഡ് ചിലപ്പോള്‍ ഗുരുതരമായേക്കാം. ചെറുപ്പക്കാരില്‍ പതിവു ചുമ, തൊണ്ടയില്‍ അസ്വസ്ഥത, ഇതോടൊപ്പം എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം കടുത്ത ക്ഷീണം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതുവരെയുള്ള കേസുകള്‍ കുറവായതിനാലാകാം മരണങ്ങള്‍ ഇക്കുറി കേരളത്തില്‍ നടന്നതായി അറിവില്ല. കോവിഡ് ടെസ്റ്റുകള്‍ ഇന്ത്യയില്‍ ചുരുക്കമായി മാത്രം ചെയ്തുവരുന്നതിനാല്‍ മുമ്പുുള്ളതു പോലെയുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

ഫ്‌ളൂ അഥവാ ഇന്‍ഫ്‌ളുന്‍സ കേരളത്തില്‍ ധാരാളമുണ്ട്. കുട്ടികളിലും ഇത് വ്യാപകമാണ്. ചിലരില്‍ കഠിനമായ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. അപൂര്‍വമായി മരണങ്ങളും സംഭവിക്കാം. ചൈനയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഫ്‌ളൂ ആണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എല്ലാ വര്‍ഷവും വാക്‌സിന്‍ എടുക്കുന്നത് കാഠിന്യം കുറയ്ക്കാന്‍ ഉപകാരപ്പെടും. കോവിഡിനെ അപേക്ഷിച്ച് ഇതിന് ഫലപ്രദമായ ആന്റിവൈറല്‍ ചികിത്സ ലഭ്യമാണ്.

പനി, ചുമ എന്നിവയുള്ളവര്‍ രോഗം മാറിയ ശേഷം മാത്രം മാത്രം ക്ലാസിലോ ഓഫീസിലോ ഒത്തുകൂടലിനോ പോകുകയായിരിക്കും നല്ലതെന്ന് ഐ എം എ നിർദേശിച്ചു.തിരക്കുള്ള, അടഞ്ഞ, വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് പലവിധ അണുബാധകള്‍ തടയും. പുറത്തുപോയി വന്നു കഴിഞ്ഞാലും ഭക്ഷണത്തിന് മുമ്പുും, ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങുമ്പോഴും കൈകള്‍ വൃത്തിയായി സോപ്പുപയോഗിച്ചു കഴുകണം.

ഫ്‌ളൂ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ അണുക്കള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത് ഇത് മൂലം തടയാന്‍ സാധിക്കും. ശുദ്ധജലം ഏറെ പ്രധാനം. വെള്ളത്തിന്റെ നിലവാരത്തില്‍ സംശയം തോന്നിയാല്‍ തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ കുടിക്കുന്ന ജലത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പാര്‍സല്‍ ഡെലിവറി എടുത്താല്‍ ഒട്ടും വൈകാതെ ഭക്ഷണം കഴിച്ചു തീര്‍ക്കണം.

തുടക്കത്തില്‍ അല്‍പം അണുബാധയുള്ള ഭക്ഷണമാണെങ്കില്‍ വൈകിപ്പിച്ചാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതില്‍ അനവധി അണുക്കള്‍ ഉണ്ടായിവരു. വിഷബാധയ്ക്കുള്ള സാധ്യത ഇക്കാര്യം കൊണ്ടുതന്നെ വര്‍ധിക്കാനിടയുണ്ട്.ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടുക. ചികിത്സ വൈകിയാല്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട് എന്നും ഐ എം എ മുന്നറിയിപ്പ് നൽകി.

ഡെങ്കിപ്പനി കേരളത്തില്‍ ശക്തമായി തുടരുകയാണെന്ന് ഐ എം എ പറയുന്നു. കൊതുകുനിവാരണമാണ് പ്രധാന പ്രതിരോധം. ആശുപത്രികളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News