മന്ത്രിമാർക്ക് ശമ്പളം: ജീവനക്കാർക്കില്ല; പെൻഷനും മുടങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും ശമ്പളം കിട്ടി. ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥന്മാർ അടക്കമുള്ള സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങി. അഞ്ചു ലക്ഷം പേരുടെ പെൻഷൻ വൈകി.സാമ്പത്തിക പ്രതിസന്ധിയും സർക്കാരിൻ്റെ കെടുകാര്യസ്ഥതയും തന്നെ കാരണം.

ചരിത്രത്തിലാദ്യമായി രണ്ടാം ദിനവും ശമ്പളവിതരണം നടക്കാതായതോടെ ജീവനക്കാര്‍ കടുത്ത അതൃപ്തിയിലാണ്.സാമൂഹിക ക്ഷേമ പെൻഷൻ ഏഴു മാസമായി കുടിശികയിലാണ്. ജീവക്കാരുടെ 7 ഗഡു ഡിഎയും കുടിശികയാണ്.ശമ്പളം മുടങ്ങിയതിൽ ഭരണപക്ഷ സംഘടനകൾക്കും അമർഷമുണ്ട്.

ശമ്പളം തിങ്കളാഴ്ചയോടെ മാത്രമേ കിട്ടിത്തുടങ്ങൂ എന്നാന് സൂചന.ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് ശമ്പളം മുടങ്ങാൻ കാരണം എന്നാണ് ഒരു വിശദീകരണം.

ഓൺലൈൻ ഇടപാടും നടക്കുന്നില്ല. ആദ്യ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത് 97000 ത്തോളം പേർക്കാണ്. ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ചത് പണമില്ലാത്ത പ്രതിസന്ധി കാരണമായിരുന്നു.

ഈ സാഹചര്യത്തിൽ ട്രഷറിയിലേക്ക് പണമെത്തിക്കാൻ തിരക്കിട്ട നീക്കം നടത്തുന്നുണ്ട്.പണമെത്തിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയിൽ നിക്ഷേപിക്കണം.

സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാൻ കാരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി.

സാങ്കേതിക പ്രശ്നമെന്ന് പറയുന്ന ട്രഷറി വകുപ്പും ധനവകുപ്പും കൂടുതൽ വിശദീകരണത്തിന് തയ്യാറായിട്ടില്ല. ജീവനക്കാരുടെ എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ ശമ്പളം പ്രതിഫലിക്കുന്നുണ്ടെങ്കിലും ബാങ്ക് വഴിയോ ഓൺലൈനായോ പണം പിൻവലിക്കാൻ കഴിയുന്നില്ല.

ശമ്പളം ക്രഡിറ്റ് ചെയ്തെന്ന് വരുത്തി വിമർശനം ഒഴിവാക്കാനുള്ള സർക്കാർ തന്ത്രമാണ് ഇതെന്നാണ് ആരോപണം.

ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണം ഇല്ലാതെ വന്നതോടെയാണ് ജീവനക്കാരുടെ ട്രഷറി അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചത്. അക്കൗണ്ടിൽ പണം എത്തിയെങ്കിലും ജീവനക്കാർക്ക് പിൻവലിക്കാൻ കഴിയുന്നില്ല.

ട്രഷറിയിലെ എംപ്ലോയി ട്രഷറി സേവിങ്സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിലെത്തുന്ന ശമ്പളം അവിടെനിന്നാണ് ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നത്. ഇടിഎസ്ബിയിൽ പണം എത്തിയെങ്കിലും ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയില്ല.

സർക്കാർ ജീവനക്കാരിൽ സെക്രട്ടേറിയറ്റ്, റവന്യൂ, പൊലീസ്, എക്സൈസ്, പൊതുമരാമത്ത്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ആദ്യദിവസം ശമ്പളം ലഭിക്കുന്നത്. അധ്യാപകർക്കാണ് ഇന്നു ശമ്പളം ലഭിക്കേണ്ടത്. 5 ലക്ഷം പെൻഷൻകാരുടെ പണം കൈമാറി. ഇന്ന് പണം പിൻവലിക്കാമെന്ന് അധികൃതർ പറ​യുന്നുണ്ട്.

മാസത്തിലെ ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കുന്ന വകുപ്പുകൾ:

ലാൻഡ് റവന്യൂ, എക്സൈസ്, വെഹിക്കൾ ടാക്സ്, സെയിൽ ടാക്സ്, മറ്റg നികുതി വിഭാഗങ്ങൾ, ചീഫ് ഇലക്ട്രൽ ഇൻസ്പക്ട്രേറ്റ്, സ്റ്റാംപ്സ്, റജിസ്ട്രേഷൻ, നിയമസഭ, ഇലക്ഷൻ, പൊതുഭരണവകുപ്പിനു കീഴിൽവരുന്ന സ്ഥാപനങ്ങൾ, നീതിന്യായവകുപ്പ്, ജയിൽ, പൊലീസും ഫയർഫോഴ്സും, സ്റ്റേഷനറി ആൻഡ് പ്രിന്റിങ്, ഇൻഷുറൻസ്, ചെക്കുകൾ നൽകുന്ന എല്ലാ വകുപ്പുകളും, ഹരിജൻ വെൽഫെയർ, മുനിസിപ്പാലിറ്റീസ്, ജല ഗതാഗതം

രണ്ടാം ദിവസം ശമ്പളം ലഭിക്കുന്ന വകുപ്പുകൾ:

വിദ്യാഭ്യാസ വകുപ്പ്, മെഡിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത്

മൂന്നാം ദിവസം ശമ്പളം ലഭിക്കുന്ന വകുപ്പുകൾ:

കൃഷി, ഫിഷറീസ്, അനിമൽ ഹസ്ബൻഡറി, സഹകരണം, വ്യവസായം, സയന്റിഫിക് ഡിപ്പാര്‍ട്ട്മെന്റുകൾ, ലേബർ, റൂറൽ ഡെവലെപ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, പോർട്ട്, സിവിൽ സപ്ലൈസ്, ഡയറി ഡെവലെപ്മെന്റ്