കരാറുകാരന് പണം:ആര്‍സി ബുക്ക് വിതരണം തുടങ്ങുന്നു

തിരുവനന്തപുരം: സർക്കാരിൻ്റെ ഖജനാവിൽ പണമില്ലാത്തതു മൂലം മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും.

മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ഇതോടെ ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്.
ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതോടെയാണ് വിതരണം മുടങ്ങിയത്.

കോടികളുടെ കുടിശിക വന്നതിനെ തുടർന്നാണ് കരാറുകാരൻ അച്ചടി നിർത്തിവച്ചത്. കരാറുകാർക്ക് 9 കോടി നൽകാൻ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

അടുത്ത ആഴ്ച വിതരണം നടക്കുമെന്നാണ് സൂചന. വിതരണത്തിനായി 25,000 രേഖകൾ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു. അതേസമയം പോസ്റ്റൽ വഴിയുള്ള വിതരണത്തിൽ തീരുമാനം ഇനിയുമായിട്ടില്ല. രേഖകള്‍ ആര്‍ടിഒ ഓഫീസുകളിൽ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് തീരുമാനം.

മൂന്ന് ലക്ഷം രേഖകൾ അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും പണം ലഭിച്ച ഉടൻ അച്ചടി ആരംഭിക്കുമെന്നും കരാറുകാർ അറിയിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോകുന്നവർക്കുൾപ്പെടെ കുറച്ച് ലൈസൻസ് മാത്രമാണ് ഇപ്പോൾ അച്ചടിക്കുന്നത്.