ബോണ്ട് വാങ്ങിയതിനു പിന്നാലെ വൻപദ്ധതികളുടെ അനുമതികൾ

മുംബൈ: തിരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങി വിവാദത്തിലായ മേഘ എൻജിനീയറിങ് കമ്പനിക്ക്
പ്രധാന നിർമ്മാണ പദ്ധതികളുടെ അനുമതി ലഭിച്ചത് ദുരൂഹതയായി മാറുന്നു.

ജമ്മു കശ്മീരിലെ സോജില പാസ് ഉൾപ്പെടെയുള്ളവയുടെ കരാറുകളൂം ഇതിലുൾപ്പെടുന്നു. 2020 ഒക്ടോബറിൽ 20 കോടിയുടെ ബോണ്ട് വാങ്ങിയ കന്പനിക്ക് തൊട്ടടുത്ത മാസം ടണൽ പദ്ധതിക്ക് അനുമതി ലഭിച്ചു.

മുംബൈയിലെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണ പദ്ധതി ലഭിച്ചതിന് അടുത്തമാസം 140 കോടിയുടെ ബോണ്ട് ആണ് കന്പനി വാങ്ങിയത്. ഏറ്റവും കൂടുതൽ സംഭാവന നൽകിയതിൽ രണ്ടാമത്തെ വലിയ കന്പനിയാണ് മേഘ എഞ്ചിനീയറിങ്.

ബിജെപിക്ക് 585 കോടിയും ബിആർഎസിന് 195 കോടിയും ഡിഎംകെക്ക് 85 കോടിയും ഇലക്ട്രൽ ബോണ്ടിലൂടെ മേഘ സംഭാവനയായി നൽകിയിരുന്നു.

ഗ്രീൻകോ കന്പനി 44 അനുബന്ധ കന്പനികളിലൂടെയാണ് ഇലക്ട്രല്‍ ബോണ്ട് വാങ്ങിക്കൂട്ടിയത്. ഇവർ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയത് 117 കോടി രൂപ. വൈഎസ്‍ആറിനും ബിആർഎസിനും ബിജെപിക്കും പണം നല്‍കി വൈഎസ്ആ‍ർ 55 കോടി, ബിആർഎസ് 49 കോടി , ബിജെപിക്ക് 13 കോടി എന്നിങ്ങനെയാണ് ലഭിച്ചത്.

ബോണ്ടുകളായി നിഫ്റ്റി കന്പനികളില്‍ നിന്ന് ബിജെപിക്ക് കിട്ടിയത് 521 കോടി രൂപയാണ്. നിഫ്റ്റിയിലെ 15 കന്പനികളും സെൻസെക്സിലെ എട്ട് കന്പനികളും ഇലക്ട്രല്‍ ബോണ്ട് വാങ്ങി.

നിഫ്റ്റി കന്പനികള്‍ വാങ്ങിയത് 646 കോടിയുടെ ബോണ്ടാണ്. അതേസമയം, സെൻസെക്സ് കന്പനികള്‍ വാങ്ങിയത് 337 കോടിയുടെ ബോണ്ടും. ഇതിൽ നിഫ്റ്റി കന്പനികള്‍ 521 കോടിയും ബിജെപിക്കാണ് നല്‍കിയത്. ബിആർഎസ് 53 കോടി, കോണ്‍ഗ്രസ് 21 കോടി , ബിജെഡി 20 കോടി എന്നിങ്ങനെയും നൽകി.