വീണയുടെ കമ്പനിയുടെ ഇടപാടുകൾ ദുരൂഹം എന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന്‍റെ കമ്പനിയയ എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത്ത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും ഇല്ലെന്ന് ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ റിപ്പോർട്ട്. രേഖകൾ ഒന്നും തന്നെ എക്സാലോജിക് രജിസ്ട്രാർ മുമ്പാകെ കൊടുത്തിട്ടില്ല.

വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് കൈമാറിയത്. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.

കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന്‍റെ വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത് ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിസ് റിപ്പോർട്ടാണ്.

അടിമുടി ദുരൂഹ ഇടപാടുകളാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സോഫ്റ്റ് വെയര്‍ സർവീസ് ആവശ്യപ്പെട്ട് സിഎംആർഎൽ പരസ്യം നൽകിയതിന്‍റെയോ ഇടപാടിന് മുമ്പോ, ശേഷമോ സിഎംആർഎല്ലോ, എക്സാലോജിക്കോ നടത്തിയ ആശയവിനിമയത്തിന് രേഖകൾ സമർപ്പിച്ചിട്ടില്ല.

കരാർ പോലും എക്സാലോജിക്കിനോ, സിഎംആർഎല്ലിനോ ഹാജരാക്കാനായില്ല.കിട്ടിയ പണത്തിന് ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് എക്സാലോജിക്ക് വിശദീകരിക്കുന്നത്. എന്തിന് പണം കിട്ടിയെന്നതിന് ഒരു തെളിവും എക്ലാലോജിക്ക് ഹാജരാക്കിയിട്ടില്ല.

കമ്പനീസ് ആക്ട് 2013 പ്രകാരം, കമ്പനികാര്യ ഇടപാടുകളിൽ തട്ടിപ്പ് നടത്തുന്നതിന് എതിരെയുള്ള സെക്ഷൻ 447, രേഖകളിൽ കൃത്രിമത്വം കാണിച്ചതിനെതിരെയുള്ള സെക്ഷൻ 448, എന്നീ വകുപ്പുകൾ പ്രകാരം എക്സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നാണ് രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്.

തടവും പിഴശിക്ഷവും കിട്ടാവുന്ന വകുപ്പുകൾ ആണിത്. കൂടുതൽ അന്വേഷണത്തിനായി എക്സാലോജിക്കിന്റെയും സിഎംആർഎല്ലിന്റെയും കണക്ക് പുസ്തകങ്ങൾ പരിശോധിക്കണമെന്നാണ് കണ്ടെത്തൽ. സർക്കാർ ഓഹരിയുള്ള കമ്പനിയാണ് സിഎംആര്‍എൽ. കമ്പനീസ് ആക്ട് പ്രകാരം, റിലേറ്റഡ് പാർട്ടിയുമായി ഇടപാട് നടത്തുമ്പോൾ അത് ബോർഡിനെ അറിയിക്കണം.

ഇവിടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളുടെ കമ്പനിയുമായുള്ള ഇടപാട് സിഎംആര്‍എൽ ബോർഡിനെ അറിയിച്ചിരുന്നില്ല. ഇത് സെക്ഷൻ 188ന്റെ ലംഘനമാണ്.

പ്രാഥമിക അന്വേഷണത്തിൽ തന്നെ ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ, വിശദ അന്വേഷണം ആവശ്യമായി വരും.ഇതിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

നൽകാത്ത സേവനത്തിനാണ് എക്സാലോജിക്ക് പണം കൈപ്പറ്റിയതെന്ന ആദായനികുതി ഇൻറ്ററിം സെറ്റിൽമെന്‍റ് ബോർഡ് ഉത്തരവിലെ കണ്ടെത്തലുകൾ തന്നെയാണ് റിപ്പോർട്ടിലുമുള്ളത്.എക്സാലോജിക്കിന്റെ ഭാഗം കേൾക്കാതെയാണ് ഇൻറ്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിട്ടത് എന്നായിരുന്നു തുടക്കം മുതൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിൻറെയും പ്രധാന വാദം.

എന്നാൽ ആർഒസി വിശദാംശങ്ങൾ തേടിയിട്ടും എക്സാലോജിക്കിന് ഒരു രേഖ പോലും ഹാജരാക്കാനായില്ലെന്നതാണ് രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്.