അഭിമന്യു വധക്കേസിലെ കുററപത്രം അടക്കം കാണാനില്ല

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ സുപ്രധാന രേഖകൾ കോടതിയിൽ നിന്ന് കാണാതായി.

കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദ് ആണ് കേസിലെ ഒന്നാം പ്രതി.മുഹമ്മദ് ഗൂാഢലോചന നടത്തി സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നായിരുന്നു കുറ്റപത്രം.

കൊലപാതകം, സംഘം ചേർന്ന് മർദിക്കല്‍, വധിക്കണമെന്ന ഉദ്ദേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നാണ് രേഖകൾ കാണാതായത്.കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള സുപ്രധാന രേഖകളാണ് നഷ്ടമായത്. രേഖകൾ വീണ്ടും തയ്യാറാക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി.

സുപ്രധാന രേഖകൾ നഷ്ടമായിട്ടും കോടതി അന്വേഷണത്തിന് നടപടി എടുത്തിട്ടില്ല. രേഖകൾ അപ്രത്യക്ഷമായതിൽ പിന്നിൽ ആരെന്ന് കണ്ടെത്താൻ കോടതി ശ്രമിച്ചില്ല. ഡിസംബറിൽ ഈ  വിവരം രഹസ്യമായി ഹൈക്കോടതിയെ അറിയിക്കുക മാത്രമാണ് ചെയ്തത്.

2018 ജൂലെ രണ്ടിനാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്ഐയുടെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെയിലായിരുന്നു കൊലപാതകം.

മഹാരാജാസിലെ രണ്ടാം വർഷ രസതന്ത്ര വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു അഭിമന്യു. കോളജിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിനു തലേന്നായിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്തിയത്.

എസ്എഫ്ഐ ബുക്കു ചെയ്ത മതിലിൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ ചുവരെഴുത്തു നടത്തി. ഇതിനു മുകളിൽ അഭിമന്യു വർഗീയത തുലയട്ടെ എന്നെഴുതിയത് എതിരാളികളെ പ്രകോപിപ്പിച്ചു. ഇതു ചോദ്യം ചെയ്യാനെത്തിയത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

പുറത്തുനിന്നുള്ള പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രവർത്തകർ ആയുധങ്ങളുമായി ക്യാംപസിൽ എത്തിയെന്നു കുറ്റപത്രത്തിൽ പറയുന്നുണ്ട്. നെട്ടൂർ മേക്കാട്ട് സഹൽ ഹംസ(25)യാണ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്.

2022 സെപ്റ്റംബറിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിരോധനത്തിനു കാരണമായ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു. കേസിൽ ആകെ 26 പ്രതികളും 125 സാക്ഷികളുമാണുള്ളത്.