തലച്ചോറ് തിന്നുന്ന അമീബ വീണ്ടും: ഒരു കുട്ടി ആശുപത്രിയിൽ

കോഴിക്കോട് : ‘തലച്ചോറ് തിന്നുന്ന’ അമീബ ബാധ വീണ്ടും മലപ്പുറത്ത് കണ്ടെത്തി.

അമീബിക് മസ്തിഷ്‌ക രോഗം ബാധിച്ച അഞ്ച് വയസുകാരനെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമല്ല.

മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ കുട്ടി അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ അമീബ എത്തിയതെന്ന് സംശയിക്കുന്നു.കുട്ടിയോടൊപ്പം പുഴയില്‍ കുളിച്ച ബന്ധുക്കളായ ആള്‍ക്കാര്‍ നിരീക്ഷണത്തിലാണ്.

കേരളത്തില്‍ ഇതിനു മുൻപ് വിരളമായി മാത്രമാണ് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഈ രോഗം ബാധിച്ച് ആലപ്പുഴയില്‍ കൗമാരക്കാരന്‍ മരിച്ചിരുന്നു.

കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അറിയിച്ചു. സംസ്ഥാനത്ത് ഈ രോഗത്തിന് മരുന്നുകളില്ലെന്നും നേഗ്ലെറിയയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നത്. വിദേശത്ത് നിന്ന് മരുന്ന് എത്തിക്കാനുള്ള സാധ്യതകള്‍ തേടുന്നതായും മന്ത്രി പറഞ്ഞു.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കാണപ്പെടുന്ന ‘ബ്രെയിന്‍ ഈറ്റര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന അമീബ മനുഷ്യരുടെ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ മൂക്കിനുള്ളിലൂടെ വെള്ളം അകത്തേക്ക് വലിച്ചുകയറ്റുകയോ ഒക്കെ ചെയ്യുമ്പോഴാണ് ഈ അമീബ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത് അമീബ തലച്ചോറില്‍ പ്രവേശിച്ചുകഴിഞ്ഞാന്‍ മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാകുകയുമാണ് ചെയ്യുന്നത്. ക്രമേണ കോശങ്ങള്‍ നശിച്ച് മരണത്തിലേക്കു നീങ്ങും.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ മൂക്കിനുള്ളിലൂടെ വെള്ളം അകത്തേക്ക് വലിച്ചുകയറ്റുകയോ ഒക്കെ ചെയ്യുമ്പോഴാണ് ഈ അമീബ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഇത്തരം അമീബയുടെ സാന്നിദ്ധ്യമുള്ള വെള്ളം കുടിക്കുന്നത് വഴി രോഗം വരില്ല. മാത്രമല്ല രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുകയുമില്ല.

തുടക്കത്തില്‍ കടുത്ത പനി, തലവേദന, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങളായി കാണിക്കുക. എന്നാല്‍ മറ്റ് പല പനികള്‍ക്കും ഇതേ രോഗലക്ഷണമായതിനാല്‍ ആരും വിദഗ്ധ ചികിത്സ തേടാറില്ല. പനി രൂക്ഷമാകുന്നതോടെ തലച്ചോറില്‍ അണുബാധ കൂടുതലാകും. തുടര്‍ന്ന് അപസ്മാരം, ഓര്‍മ നഷ്ടമാകല്‍ തുടങ്ങിയ ഉണ്ടാകും. ഈ ഘട്ടത്തില്‍ മാത്രമാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണിതെന്ന് തിരിച്ചറിയാന്‍ കഴിയുക.