ശിശുവിന്‍റെ മൃതദേഹം: യുവതി കുററം സമ്മതിച്ചു

കൊച്ചി: എറണാകുളം പനമ്ബിള്ളി നഗറിനടുത്ത ഫ്ളാററിൽ നിന്ന് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ 23 കാരി കുറ്റം സമ്മതിച്ചെന്ന് പൊലീസ്.ശിശുവിൻ്റെ ജഡം റോഡിൽ നിന്നാണ് കണ്ടെടുത്തത്.

ജനിച്ച്‌ മൂന്ന് മണിക്കുറിനുള്ളില്‍ സമീപത്തെ ഫ്ലാറ്റിലെ താമസക്കാരിയായ അമ്മ കുഞ്ഞിനെ നടുറോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

കൊലപാതകമാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകു. യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മകള്‍ ഗർഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയുമായിരുന്നില്ലെന്നാണ് പോലീസ് കരുതുന്നത്.

പ്രസവം നടന്നത് പുലര്‍ച്ചെയായിരുന്നു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. യുവതിയെ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു.ചോദ്യം ചെയ്യലിന് ശേഷം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.