August 2, 2026 8:07 pm

ചൈനയുടെ ‘കൃത്രിമസൂര്യൻ’: ഊർജ്ജരംഗത്ത് വിപ്ലവം

ബെയ്ജിങ്: ലോകത്തിലെ  ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങളിൽ നിർണായക നേട്ടവുമായി ചൈന. സൂര്യനിൽ നടക്കുന്ന അതേ പ്രകൃതിദത്ത പ്രതിഭാസമായ ന്യൂക്ലിയർ ഫ്യൂഷൻ ഭൂമിയിൽ കൃത്രിമമായി പുനഃസൃഷ്ടിക്കുന്ന  ‘കൃത്രിമസൂര്യൻ’ പദ്ധതി പുതിയ നാഴികക്കല്ലുകൾ പിന്നിടുന്നു.

ഹെഫെയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കാദമി ഓഫ് സയൻസസിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്സ് വികസിപ്പിച്ചെടുത്ത ഫ്യൂഷൻ റിയാക്ടറുകളാണ് പൊതുവെ ‘കൃത്രിമസൂര്യൻ’ എന്നറിയപ്പെടുന്നത്.

സൂര്യന്‍റെ കേന്ദ്രഭാഗത്തുള്ള താപനിലയെക്കാൾ (ഏകദേശം 1.5 കോടി ഡിഗ്രി സെൽഷ്യസ്) പലമടങ്ങ് ഉയർന്ന ചൂട് റിയാക്ടറിനുള്ളിൽ സൃഷ്ടിച്ചാണ് ഈ പരീക്ഷണം.  റിയാക്ടറിലെ പ്ലാസ്മ താപനില 10 കോടി മുതൽ 15 കോടി ഡിഗ്രി സെൽഷ്യസ് വരെ ഉയർത്താനും ദീർഘനേരം നിലനിർത്താനും ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടുണ്ട്.

China's nuclear fusion scientists set record span for plasma 6 times hotter  than the sun | South China Morning Post

നിലവിലുള്ള അണുശക്തി നിലയങ്ങളിൽ ഉപയോഗിക്കുന്നത് ന്യൂക്ലിയർ ഫിഷൻ സാങ്കേതികവിദ്യയാണ്. ഇതിൽ ഭാരമേറിയ ആറ്റങ്ങളെ പിളർന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്നു. എന്നാൽ ഫ്യൂഷൻ സാങ്കേതികവിദ്യയിൽ ഹൈഡ്രജന്‍റെ ഐസോടോപ്പുകളായ ഡ്യൂട്ടീരിയം , ട്രീറ്റിയം എന്നിവയുടെ ആറ്റങ്ങളെ ഉയർന്ന ചൂടിലും സമ്മർദ്ദത്തിലും പരസ്പരം കൂട്ടിയോജിപ്പിച്ച് ഹീലിയം ആറ്റങ്ങളാക്കി മാറ്റുന്നു.

ഈ വിദ്യ വഴി കുറഞ്ഞ അളവ് ഇന്ധനത്തിൽ നിന്ന് പരമ്പരാഗത രീതികളെക്കാൾ പലമടങ്ങ് കൂടുതൽ ഊർജ്ജം ഉത്പാദിപ്പിക്കാം. ഹരിതഗൃഹ വാതക പുറന്തള്ളൽ തീരെയില്ല.അപകടകരമായ റേഡിയോ ആക്ടീവ് മാലിന്യപ്രശ്നങ്ങൾ കുറവാണ്.

റിയാക്ടറിനുള്ളിലെ അത്യുഗ്രമായ ചൂടിലുള്ള പ്ലാസ്മയെ നിയന്ത്രിച്ചു നിർത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതിനായി ശക്തമായ കാന്തിക മണ്ഡലങ്ങൾ സൃഷ്ടിക്കുന്ന ടോക്കാമാക് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

അടുത്തിടെ, പ്ലാസ്മയെ 1,000 സെക്കൻഡിലധികം സുസ്ഥിരമായി നിർത്തി ചൈന ലോക റെക്കോർഡ് കുറിച്ചിരുന്നു. കൂടാതെ, ഈ പരീക്ഷണങ്ങളുടെ അടുത്ത ഘട്ടത്തിനായി 582 ടൺ ഭാരമുള്ള ഭീമൻ സൂപ്പർകണ്ടക്റ്റിങ് മാഗ്നറ്റും ചൈന പരീക്ഷിച്ചിട്ടുണ്ട്. ഇത് അത്യുഗ്ര ചൂടുള്ള പ്ലാസ്മയെ റിയാക്ടറിൻ്റെ ചുമരുകളിൽ തൊടാതെ കാന്തികബലം വഴി നിർത്തിക്കാൻ സഹായിക്കുന്നു.

China achieves world-leading breakthrough in controlled nuclear fusion -  Global Times

ഭാവിയിൽ ഫോസിൽ ഇന്ധനങ്ങളായ കൽക്കരി, പെട്രോളിയം എന്നിവയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ഫ്യൂഷൻ ഊർജ്ജത്തിന് സാധിക്കും. ഫ്രാൻസിലെ അന്താരാഷ്ട്ര സഹകരണ പദ്ധതിയിലും ചൈന പങ്കാളിയാണ്. ഇന്ത്യ, അമേരിക്ക, റഷ്യ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളും ഈ സംരംഭത്തിൽ ഒപ്പമുണ്ട്.

ഭാവിയിൽ വാണിജ്യാടിസ്ഥാനത്തിൽ ഫ്യൂഷൻ ഊർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിച്ചാൽ, അത് ലോകത്ത് ശുദ്ധവും സുസ്ഥിരവുമായ ഊർജ്ജത്തിൻ്റെ പുതിയൊരു യുഗത്തിന് തുടക്കമിടും.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News