കൊച്ചി : സംഘി – കമ്മി സംയുക്ത സംരംഭം വീണ്ടും രൂപപ്പെട്ടുവരികയാണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ.
മലപ്പുറം തിരുനാവായയിൽ കേരള കുംഭമേളയ്ക്ക് ഒരുക്കുന്ന താൽക്കാലിക പാലത്തിൻ്റെയും യജ്ഞശാലയുടെയും നിർമാണം നിർത്തിവയ്ക്കാൻ റവന്യു വകുപ്പ് നോട്ടിസ് നൽകിയ സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ്. ഭാരതപ്പുഴയിൽ താത്കാലികമായി പാലം നിർമിക്കുന്നതിൻ്റെ ചിത്രവും ഒപ്പമുണ്ട്.

സി.ആർ. പരമേശ്വരൻ.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം താഴെ:
കഴിഞ്ഞകൊല്ലം തൃശൂർ പൂരത്തിന് അലമ്പുണ്ടാക്കിയത് ഒരു കമ്മി- സംഘി സംയുക്ത സംരംഭം ആയിരുന്നു. പൂരം അലമ്പായിട്ടും, പൂരം നടക്കുന്ന കോർപ്പറേഷൻ വാർഡുകൾ സംഘികളുടെ ശക്തി കേന്ദ്രങ്ങളായിട്ടും അവർ കാര്യമായ പ്രതിഷേധം ഒന്നും ഉയർത്തിയില്ല.
സംയുക്ത സംരംഭം അല്ലായിരുന്നെങ്കിൽ സംഘി അക്രമകാരികൾ രോഷാകുലരായ ജനങ്ങളെ സംഘടിപ്പിച്ച് ആ രാത്രിയിൽ തന്നെ തൃശ്ശൂർ കത്തിക്കുമായിരുന്നു. അന്ന് രാത്രിയിൽ തന്നെ ഞാൻ ഈ ഗൂഢാലോചനയെ കുറിച്ച് ഒരു പോസ്റ്റിട്ടിരുന്നു. ഗൂഢാലോചന മൂലം അവർ ആഗ്രഹിച്ച പോലെ ചെവികളിൽ അദൃശ്യമായ ചെമ്പരത്തിപ്പൂ അണിഞ്ഞിട്ടുള്ളവൻ ജയിച്ചു.
ഇപ്പോഴത്തെ മാമാങ്ക ആഘോഷവും അങ്ങനെ ഒരു സംയുക്ത സംരംഭമാണ്. ഇയാൾ ജനങ്ങളെ വെറുപ്പിച്ച് 87 വർഷത്തെ പഴക്കമുള്ള, കേരളത്തിന് മറക്കാൻ ആവാത്ത നിരവധി സംഭാവനകൾ ചെയ്തിട്ടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർത്ത് കയ്യിൽ കൊടുക്കാൻ ഉള്ള കോൺട്രാക്ട് സംഘികളിൽ നിന്ന് എടുത്തിരിക്കുകയാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ ഹിന്ദുക്കളെ മുഴുവൻ ബിജെപിയിൽ എത്തിക്കാം എന്ന കോൺട്രാക്ട്.പകരം, തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണം. അവിഹിതമായി സമ്പാദിച്ച പരസഹസ്രകോടികൾക്കും സംരക്ഷണം വേണം. അത്രയും ചെയ്താൽ കമ്മ്യൂണിസ്റ്റ് പാർട്ടികളെ കേരളത്തിലെ വേദിയിൽ നിന്ന് നിഷ്ക്രമിപ്പിച്ചു കൊള്ളാം എന്നാണ് അയാളുടെ വാഗ്ദാനം.
ജനങ്ങളെ വെറുപ്പിക്കാൻ വേണ്ട എല്ലാം ചെയ്യുന്നുണ്ട്. ക്രിമിനൽ പാർട്ടി ജയിലിൽ കിടക്കുന്ന ക്രിമിനലുകളുടെ ദിവസ ബത്ത വർദ്ധിപ്പിച്ചിരി ക്കുന്നു. എത്രയോ മാസങ്ങൾ സത്യാഗ്രഹം കിടന്ന, ആശാവർക്കർമാരുടെ, പാചക തൊഴിലാളികളുടെ, അങ്കണവാടി അധ്യാപകരുടെ കൂലിയിൽ അവരെ കളിയാക്കുന്ന തരം നാമമാത്രവർദ്ധന മാത്രം വരുത്തിയിരിക്കുമ്പോഴാണ് വിഭവസമൃദ്ധമായ ഭക്ഷണത്തോടൊപ്പം ഉള്ള ഈ പത്തിരട്ടി വർദ്ധന.
കത്തോലിക്കാ സഭയുടെ വോട്ട്ബാങ്കിനെ പേടിയുള്ളതുകൊണ്ടും ജന്മവാസന പോലെ വമ്പൻ ക്രിമിനലുകളോട് പെരുത്തിഷ്ടം ഉള്ളതുകൊണ്ടും പീഡിതയായ കന്യാസ്ത്രീയുടെ അപ്പീലിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ സേവനം ആവശ്യമാണെന്ന് പറയുന്ന നിവേദനം ഇയാൾ ഫ്രീസറിൽ വച്ചിരിക്കുകയാണ്. എന്നിട്ടാണ് സ്ത്രീസുരക്ഷയുടെ കപ്പും കോപ്പും വച്ചുള്ള പട്ടി ഷോ. കുറച്ച് വോക്കു ചെറ്റകൾ ഒഴിച്ചാൽ ഒരാളും ജനദാസപ്പന്റെ ഇത്തരം പട്ടിഷോകളെ വാഴ്ത്താൻ ഉണ്ടാവില്ല.
മനോനില തെറ്റിയ ഒരാളുടെ, പാർട്ടിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ നടപടികളെ കുറിച്ച് ഒന്ന് മിണ്ടാൻ പോലും പാർട്ടിക്കുള്ളിലൊ മുന്നണിക്കുള്ളിലോ ആരുമില്ല. കാരണം കഴിഞ്ഞ 10 കൊല്ലത്തെ അനുകൂലാവസ്ഥയിൽ അവിഹിതമായി നക്കി തിന്നാത്തവർ അവിടെ ആരുമില്ല, എന്ത് നക്കിത്തിന്നു എന്ന് വിശദാംശങ്ങൾ അടങ്ങിയ ഓരോരുത്തരുടെയും ഡോസിയർ അയാൾ സൂക്ഷിച്ചിട്ടുണ്ട് എന്ന് അവർക്കറിയാം. മിണ്ടിയാൽ, വലിയൊരു നക്കിയായിരുന്ന അൻവറിനെതിരെ പോലീസിനെയും കോടതിയെയും ഇ. ഡി.യേയും ഉപയോഗിച്ച അനുഭവം ഉണ്ടാവുമെന്ന് അവർക്കറിയാം.
കേരളത്തിലെ ഇന്നത്തെ പൊതുസമൂഹം മാവോയിസ്റ്റുകൾ, എക്സ് നക്സലുകൾ, ഫെമിനിസ്റ്റുകൾ, ഫെമിനിച്ചികൾ, ശാസ്ത്ര സാഹിത്യ പരിഷത്തുകാർ,ദളിത് നേതാക്കന്മാർ വരെയുള്ള ഒരു കൂട്ടമാണ് എന്നാണ് പൊതുവിശ്വാസം. എന്നാൽ, ഇത് വിശദീകരിച്ചു കൊടുത്താൽ പൊതുജനം ആർത്തലച്ച് ചി രിക്കും. കാരണം, കാരണഭൂതനും അദ്ദേഹത്തിന്റെ സൈന്യവും കഴിഞ്ഞ പത്തുകൊല്ലമായി അവരെ കക്കുകയും കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ അവർക്ക് ആശയമാകേണ്ടിയിരുന്ന ഈ ‘പൊതുസമൂഹം ‘ മിണ്ടിയിട്ടില്ല.
കെ -റയിൽ പോലെയോ, ആശാ സമരം പോലെയോ ഉള്ള സന്ദർഭങ്ങളിൽ അപൂർവമായി ഒരു പ്രാർത്ഥന മഹാരാജാവിന് കൊടുക്കാറുണ്ട്. അദ്ദേഹം പറഞ്ഞത് അനുസരിക്കുക എന്നത് ഒഴികെ,അവരുടെ വാക്കുകൾക്ക് അദ്ദേഹം എന്ത് വില കൊടുക്കുന്നുണ്ടെന്ന് അവർക്ക് നന്നായിട്ട് അറിയാം.
അതിനാൽ, വളരെ ലോലമായ കടലാസിലാണ് ഇപ്പോഴിപ്പോൾ ഇവർ പ്രാർത്ഥനകൾ സമർപ്പിക്കാറുള്ളത്. യൂറോപ്പ്യൻ രാജ്യങ്ങളിൽ സമൃദ്ധമായി പോയി തുടങ്ങിയിട്ടുള്ളതുകൊണ്ട് ഇപ്പോൾ അദ്ദേഹത്തിന്റെ ടോയ്ലറ്റ് സ്വഭാവം മാറിയത്രെ. പ്രാർത്ഥനക്കടലാസുകൊണ്ട് നോവരുതല്ലോ.
സാഹിത്യ സാംസ്കാരിക നായകരെ കുറിച്ച് പറയുന്നില്ല. കാരണം അവർ തിരക്കിലാണ്. പട്ടികൾക്ക് കന്നിമാസം ഇണചേരൽ മാസം എന്നപോലെ സാഹിത്യകാരന്മാർക്ക് ജനുവരി മാസം ഉത്സവമാസമാണ്. കേരളത്തിൽ അതതുകാലത്ത് ഭീഷണമായി തലയ്ക്കുമേൽ തൂങ്ങുന്ന സാന്നിധ്യം ഏതെന്ന് അറിഞ്ഞ് സാഹിത്യ രചന നടത്തിയവരാണ് നമ്മുടെ പ്രപിതാക്കൾ. പത്തുകൊല്ലമായി കേരളത്തിലെ ഏറ്റവും ഭീഷണമായ സാന്നിധ്യം കാരണഭൂതനും അദ്ദേഹം പെരുമാറി നശിച്ച നവോത്ഥാന സംസ്കാരവും ആണ്. ഇതെല്ലാം ഇവറ്റക്കറിയാം . എന്നാൽ ഈ വീട്ടുമൃഗങ്ങൾ ശബ്ദിക്കില്ല..
































