ഹെലികോപ്റ്റര്‍ തകർന്ന് ഇറാൻ പ്രസിഡൻ്റ് മരിച്ചു

ടെഹ്റാൻ: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ചതായി സ്ഥിരീകരണം.

വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലെക് റഹ്‌മതിയും അപകടത്തിൽ മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു.

ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങള്‍ കാണിക്കുന്ന ഡ്രോണ്‍ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.കിഴക്കൻ അസർബയ്ജാനിലെ ജോഫയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്.

അയല്‍രാജ്യമായ അസർബൈജനുമായി ചേർന്ന അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനം ചെയ്തശേഷം വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുമ്ബോഴായിരുന്നു അപകടം. മൂന്ന് ഹെലികോപ്റ്ററുകളിലായിട്ടാണ് പ്രസിഡന്റും സംഘവും മടങ്ങിയിരുന്നത്. എന്നാല്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ മാത്രം തകർന്നുവീണു.

ടെഹ്റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലുമായിരുന്നു റെയ്സി. മിതവാദിയായ ഹസൻ റൂഹാനിയുടെ പിൻഗാമിയായി 2021-ല്‍ പ്രസിഡൻ്റായി ചുമതലയേറ്റത്.