പിണറായിക്ക് ഒപ്പം കെജ്രിവാളും ഭഗവന്ത് മന്നും

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന എൻ ഡി എ സർക്കാർ ബി ജെ പി ഇതര സംസ്ഥാന സർക്കാരുകളെ ദ്രോഹിക്കുന്നു എന്ന് ആരോപിച്ച് ജന്തർ മന്ദിറിൽ കേരളം, ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ ധർണ നടത്തി.

കേരള സർക്കാർ ഒരുക്കിയ സമരമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും അണിനിരന്നു.

തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി. രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്തു.

പിണറായി വിജയൻ്റെ നേതൃത്വത്തിൽ കേരളത്തില്‍നിന്നുള്ള ഇടതു മുന്നണി ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് മാര്‍ച്ചായാണ് ജന്തര്‍മന്തറിലേക്കെത്തിയത്. സംസാരിച്ചു. ജോസ് കെ. മാണി, കെ.ബി. ഗണേഷ് കുമാര്‍, കെ.പി. മോഹനന്‍ എന്നിവർ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന നിയമനിര്‍മാണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനങ്ങള്‍ വലിയ വിഹിതത്തില്‍ പണം ചെലവാക്കുന്ന പദ്ധതികള്‍ക്കും കേന്ദ്ര പദ്ധതികളുടെ പേര് വെക്കണമെന്ന നിര്‍ബന്ധമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഇല്ലെങ്കില്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കാനുള്ള നാമമാത്രമായ തുകപോലും നല്‍കില്ലെന്ന് പറയുന്നു..

സംസ്ഥാനങ്ങളെ തുല്യതയോടെ പരിഗണിക്കുന്ന പുലരിക്കുവേണ്ടിയുള്ള പുതിയ സമരത്തിന്റെ തുടക്കമാണിത്.സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ശിക്ഷയായി മാറുകയാണ്.വിവിധ ഇനങ്ങളില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട തുക വൈകിപ്പിക്കുകയാണ്. ഭരണഘടനയെ ദുര്‍വ്യാഖ്യാനംചെയ്ത് വായ്പയെടുക്കല്‍ പരിമിതപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.