സി പി എം ഓഫീസ് നിർമ്മാണം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കെട്ടിട നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇടുക്കി ജില്ലയിലെ മൂന്നാര്‍ മേഖലയില്‍ സിപിഎം നിര്‍മ്മിക്കുന്ന പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി.

ആവശ്യമെങ്കില്‍ പോലീസ് സഹായം തേടണമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. എന്‍ഒസിയില്ലാതെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനിനെതിരെ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണവുമായി മുന്നോട്ട് പോയതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്‍റെതാണ് തീരുമാനം.
ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ നിർമ്മണത്തിനാണ് ഡിവിഷൻ ബഞ്ച് തടയിട്ടത്.

ദേവികുളം ഉടുമ്പൻചോല താലൂക്കുകളിലെ 7 വില്ലേജുകളിൽ എൻ.ഒസി ഇല്ലാതെ വീടുപോലും നിർമ്മിക്കാൻ അനുവാദമില്ല,ചട്ടം ഇതായിരിക്കെയാണ് ശാന്തൻപാറയിലും, ബൈസൺവാലിയിലും സിപിഎം ഏറിയാ കമ്മിറ്റിക്കായി ബഹുനില കെട്ടിടങ്ങൾ പണിയുന്നത്.

ശാന്തൻപാറയിൽ ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണം നിർത്തിവെക്കാൻ 2022 നവംബർ 25 ശാന്തൻപാറ വില്ലേജ് സെക്രട്ടറി കത്ത് നൽകി. എന്നാൽ ഇത് അവഗണിച്ച് മൂന്ന് നില കെട്ടിടം പണം അവസാന ഘട്ടതിലാണ്.

ബൈസൺവാലിയിൽ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. രണ്ടിടത്തെയും ചട്ടം ലംഘം ചൂണ്ടികാട്ടി നൽകിയ സ്റ്റോപ് മെമ്മോ നൽകിയെങ്കിലും റിപ്പോർട്ടിൽ തുടർന്നടപടിയൊന്നും ഉണ്ടായില്ല.

ചട്ട ലംഘനം ചൂണ്ടികാട്ടിയുള്ള മാധ്യമ റിപ്പോർട്ട് ശ്രദ്ധയിൽപെട്ടതോടെയാണ് ഹൈക്കോടതി നിർമ്മാണ പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്.

ആവശ്യമായ സുരക്ഷ ഒരുക്കാൻ പോലീസ് മേധാവിക്കും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബ‌ഞ്ച് നിർദ്ദേശിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിൽ അത്തരം കെട്ടിടത്തിന് കെട്ടിട നമ്പറോ, കൈവശാവകാശ രേഖയോ നൽകരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കേസുകൾ അടുത്ത മാസം 5ന് കോടതി വീണ്ടും പരിഗണിക്കും.