തിരഞ്ഞെടുപ്പ് ഒരുക്കം:സംസ്ഥാന ജാഥയ്ക്ക്കോൺഗ്രസ്

തിരുവനന്തപുരം: കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ തുടങ്ങുന്നു. ആദ്യഘട്ടത്തിൽ 'സമരാഗ്‌നി' എന്ന സംസ്ഥാനതല ജാഥ നടത്തും. ജനുവരി 21ന് കാസർകോടുനിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരത്താണ് സമാപിക്കുക. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തണമെന്ന് കെപിസിസി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി ജാഥ നയിക്കും. ജാഥയുടെ ക്രമീകരണങ്ങള്‍ക്കായി ജനുവരി 3,4,5 തീയതികളില്‍ ജില്ലാതല നേതൃയോഗങ്ങള്‍ സംഘടിപ്പിക്കും.നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ അതത് ജില്ലകളുടെ പുറത്തുള്ള 140 പേര്‍ക്ക് ചുമതല നല്‍കും. തിരഞ്ഞെടുപ്പിനെ നേരിടാന്‍ 20 വാര്‍ റൂമുകള്‍ ലോക്സഭാ മണ്ഡലാടിസ്ഥാനത്തില്‍ തുറക്കും. സെന്‍ട്രല്‍ വാര്‍ റൂം കെപിസിസിയില്‍ ആയിരിക്കും. ജനുവരി 7ന് വണ്ടിപ്പെരിയാറില്‍ 'മകളെ മാപ്പ്' എന്ന പേരില്‍ 5000 വനിതകള്‍ പങ്കെടുക്കുന്ന കൂട്ടായ്മ സംഘടിപ്പിക്കും. വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസ്സുകാരിയുടെ കുടുംബത്തിന് നീതിയും പ്രതിക്ക് ശിക്ഷയും ഉറപ്പാക്കുക എന്നതാണ് പ്രധാന ആവശ്യം. 7ന് ഉച്ചയ്ക്ക് 2ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പങ്കെടുക്കും. ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഭൂപതിവ് നിയമഭേദഗതി എത്രയും വേഗം നടപ്പാക്കണണമെന്നും ഗവര്‍ണറും സര്‍ക്കാരും ഒത്തുകളിച്ച് നിയമം നടപ്പാക്കുന്നതില്‍നിന്ന് ഒളിച്ചോടുകയാണെന്നും യോഗം കുററപ്പെടുത്തി.