മലയാള സിനിമയെ ലോകസിനിമയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തിയ “ചെമ്മീനി “ൻ്റെ ശില്പികളായ കണ്മണി ബാബുവിനേയും രാമു കാര്യാട്ടിനേയും കേരളം മറന്നതിൽ പ്രതിഷേധിച്ച് “മാനസമൈനെ വരു “എന്നൊരു പുസ്തകം തന്നെ പുറത്തിറക്കിയിരിക്കുകയാണ് ചലച്ചിത്രഗാന ഗവേഷകനും എഴുത്തുകാരനുമായ സതീഷ് കുമാർ വിശാഖപട്ടണം .

ചെമ്മീൻ സിനിമയ്ക്കുള്ള സ്വർണമെഡൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്ന് കൺമണി ബാബു സ്വീകരിക്കുന്നു
_________________________________________________________________________
1966 ആഗസ്റ്റ് 19-നാണ് മലയാള സിനിമയെ ആദ്യമായി പൊന്നണിയിച്ച “ചെമ്മീൻ ” കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്.സിനിമയുടെ 60-ാം വാർഷിക ദിനം കടന്നുപോകുമ്പോഴും ചിത്രത്തിൻ്റെ നിർമ്മാതാവ് ബാബു ഇസ്മയിൽ സേഠ് എന്ന കണ്മണി ബാബുവും ചിത്രത്തിന് സാക്ഷാത്കാരം നൽകിയ പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടും ഇപ്പോഴും മറവിയുടെ കടലാഴങ്ങളിൽ തന്നെ .

തൃപ്രയാറിൽ നടന്ന ജയചന്ദ്രൻ മ്യൂസിക് ഫൗണ്ടേഷൻ്റെ വാർഷികാഘോഷത്തിൽ ” മാനസ മൈനേ വരൂ ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം ജയരാജ് വാരിയർക്ക് നൽകി കൊണ്ട് നിർവ്വഹിക്കുന്നു.പ്രശസ്ത ഗായകൻ കല്ലറ ഗോപനും സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററും ചലച്ചിത്ര സംവിധായകൻ അമ്പിളിയും ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു.
————————————————————————-
മലയാളത്തിന്‍റെ മാത്രമല്ല ദക്ഷിണേന്ത്യയുടെ തന്നെ ആദ്യ സുവർണ്ണകമലം കരസ്ഥമാക്കിയ മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന, ജ്ഞാനപീഠജേതാവ് തകഴിശിവശങ്കരപ്പിള്ളയുടെ മാസ്റ്റർപീസായ ,”ചെമ്മീൻ ” എന്ന നോവലിനെ എക്കാലത്തേയും ചലച്ചിത്ര കാവ്യമാക്കി ,മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ ഈ മഹത് വ്യക്തികൾക്ക് കേരളത്തിൽ ഒരു സ്മാരകം പോലുമില്ലെന്നുള്ളതാണ് യാഥാർത്ഥ്യം .
പ്രശസ്ത സംവിധായകൻ രാമുകാര്യാട്ടിന് അദ്ദേഹത്തിൻ്റെ ജന്മനാടായ തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ഒരു സ്മാരകം നിർമ്മിക്കുവാനുള്ള നടപടികൾ തുടങ്ങിവെച്ചിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞെങ്കിലും അതും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല.
കണ്മണി ബാബു
മലയാള സിനിമയുടെ ചലച്ചിത്ര ശില്പികളിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തേണ്ട , ചരിത്രമെഴുതിയ ഒരു സിനിമയുടെ നിർമ്മാതാവിനും സംവിധായകനും സ്മാരകങ്ങൾ ഇല്ലാതെ പോകുന്നതിൻ്റെ പ്രതിഷേധമായിട്ടാണ് ഈ പുസ്തകം കണ്മണി ബാബുവിനും രാമു കാര്യാട്ടിനും സമർപ്പിച്ചിരിക്കുന്നതെന്നാണ് എഴുത്തുകാരൻ്റെ അഭിപ്രായം .
കേരളത്തിലെ സാംസ്കാരിക വകുപ്പിൻ്റേയും ചലച്ചിത്ര അക്കാദമിയുടെയുമെല്ലാം ശ്രദ്ധ ഇക്കാര്യത്തിൽ പതിയണം എന്നതുകൊണ്ടാണ് ഈ പ്രതിഷേധമെന്ന് “പാട്ടോർമ്മകൾ @ 365” എന്ന ചലച്ചിത്രഗാന ഗവേഷണ പരമ്പരയിലൂടെ ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ സതീഷ് കുമാർ വിശാഖപട്ടണം അവകാശപ്പെടുന്നു .
രാമുകാര്യാട്ട്
പിന്നീട് രാമുകാര്യാട്ടിൻ്റെ “നെല്ല്” എന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഡിസൈൻ ചെയ്തുകൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ സംവിധായകൻ അമ്പിളിയാണ് കടലിൻ്റെ പശ്ചാത്തലമുള്ള ഈ പുസ്തകത്തിൻ്റെ കവർ ചിത്രം വരച്ചത്.
സംസ്ഥാന സർക്കാരിൻ്റെ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഏതെങ്കിലും ഒന്നിന് രാമു കാര്യാട്ട് പുരസ്കാരം (ജെ.സി. ഡാനിയേൽ പുരസ്കാരം പോലെ) എന്ന് നാമകരണം ചെയ്യണമെന്നും ഈ എഴുത്തുകാരൻ ആവശ്യപ്പെടുന്നു .































