ന്യൂഡൽഹി : റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ ചുമത്തിയ 25% അധിക ഇറക്കുമതി തീരുവ ബുധനാഴ്ച നിലവിൽ വരും.
ഇതോടെ ഇന്ത്യയ്ക്കു മേലുള്ള ഇറക്കുമതി തീരുവ 50 ശതമാനമായി ഉയരും. ബ്രസീലിനൊപ്പം അമേരിക്ക ഏറ്റവും കൂടുതൽ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ഇന്ത്യ മാറും. സ്വിറ്റ്‌സർലൻഡ് (39%), കാനഡ (35%), ചൈന, ദക്ഷിണാഫ്രിക്ക (30%) എന്നിവയാണ് ഈ പട്ടികയിലെ മറ്റു രാജ്യങ്ങൾ.
ഈ വർധന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. വലിയ ആഭ്യന്തര വിപണി ഈ പ്രതിസന്ധിയെ ഒരു പരിധി വരെ പ്രതിരോധിക്കുമെന്ന് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്‌സ് ചൂണ്ടിക്കാട്ടുന്നു.
തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് ചെറിയ ആഘാതം ഉണ്ടായേക്കാം. എന്നാൽ മരുന്ന്, സ്മാർട്ട്‌ഫോൺ, സ്റ്റീൽ തുടങ്ങിയ മേഖലകളെ ഇപ്പോഴത്തെ നികുതി ഇളവുകളും, ശക്തമായ ആഭ്യന്തര ആവശ്യകതയും സംരക്ഷിക്കും.
ഇന്ത്യയുടെ ഏറ്റവും വലിയ തുണിത്തര കയറ്റുമതി കേന്ദ്രമാണ് അമേരിക്ക. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചൈനയുടെ വിപണി വിഹിതം കുറഞ്ഞത് ഇന്ത്യയ്ക്ക് നേട്ടമായിരുന്നു. ചൈനയുടെ വിഹിതം 38% ൽ നിന്ന് 25% ആയി കുറഞ്ഞപ്പോൾ ഇന്ത്യയുടെ വിഹിതം 6% ൽ നിന്ന് 9% ആയി ഉയർന്നു. ഈ സാഹചര്യത്തിൽ പുതിയ അധിക ഇറക്കുമതി തീരുവ തുണിത്തര കയറ്റുമതിക്ക് വെല്ലുവിളിയായേക്കാം.
“ഫിച്ച്” റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ വലിയ ആഭ്യന്തര വിപണി രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കും. ഇത് ബാഹ്യ ആവശ്യകതയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ വർധനവിനെ പ്രതിരോധിക്കാൻ രാജ്യത്തെ സഹായിക്കും.
സാമ്പത്തിക സ്ഥാപനങ്ങൾ, ടെലികോം, വിമാനക്കമ്പനികൾ, ഹോട്ടലുകൾ, സിമന്‍റ്, ഉൽപ്പാദന ഉപകരണങ്ങൾ തുടങ്ങിയ ആഭ്യന്തര ഉപഭോഗ മേഖലകൾക്ക് ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിയുമെന്നും റിപ്പോർട്ട് പറയുന്നു. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.5% വളർച്ച കൈവരിക്കുമെന്നും ഫിച്ച് പ്രവചിക്കുന്നു.































