ന്യൂഡൽഹി: രവി നദിയിലെ മധോപുർ അണക്കെട്ട് ഇന്ത്യ തുറന്നു.ഇതിനെ തുടർന്ന് മൂന്ന് നദികളുടെ തീരത്ത് നിന്ന് 150,000-ലധികം ആളുകളെ പാകിസ്താൻ മാറ്റിപ്പാർപ്പിച്ചു.
കനത്ത മഴയെത്തുടർന്ന് അണക്കെട്ട് തുറക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിരുന്നു. രവി, സത്‌ലജ് , ചെനാബ് നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്.കനത്ത മഴയും മേഘസ്ഫോടനങ്ങളുമാണ് കാരണം.

പഞ്ചാബ് പ്രവിശ്യയിലെ നിരവധി ഭാഗങ്ങളിൽ പ്രളയമാണ്.മുന്നറിയിപ്പിനെത്തുടർന്ന് ഏകദേശം 35,000 ആളുകൾ സ്വമേധയാ ഒഴിഞ്ഞുപോയിരുന്നു.സൈന്യം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
അണക്കെട്ടുകൾ നിറഞ്ഞുകവിയുമ്പോൾ ഇന്ത്യ സാധാരണയായി വെള്ളം തുറന്നുവിടാറുണ്ട്. ഈ വെള്ളം പാകിസ്താനിലേക്ക് ഒഴുകിയെത്തും. രവി, സത്‌ലജ്, ചിനാബ് എന്നീ മൂന്ന് നദികൾ ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് ഒഴുകുന്നുണ്ട്.
ഈ നദികളിൽ ഉയർന്നരീതിയിലുള്ള വെള്ളപ്പൊക്കമുണ്ടെന്നും അടുത്ത 12 മുതൽ 24 മണിക്കൂറിനുള്ളിൽ പഞ്ചാബ് പ്രവിശ്യയിലും പാക് അധീന കാശ്മീരിലും കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും പാകിസ്താൻ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
“വരും ദിവസങ്ങളിൽ ഇന്ത്യ അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തുവിടു”മെന്ന് പാകിസ്താൻ ദുരന്ത നിവാരണ ഉദ്യോഗസ്ഥനായ മസർ ഹുസൈനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഭക്ഷണവും മരുന്നും ശുചിമുറികളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാണെന്ന് പാക് അധികൃതർ വ്യക്തമാക്കി.

കാലാവസ്ഥാ മാറ്റം കാരണം കിഴക്കൻ നദികളിൽ മുൻപത്തേക്കാൾ കൂടുതൽ മഴ ലഭിക്കുന്നുണ്ടെന്ന് പഞ്ചാബ് പ്രവിശ്യയിലെ ജലസേചന മന്ത്രിയായ കാസിം റാസ പിർസാദ പറഞ്ഞു. വൻ മേഘസ്ഫോടനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതെസമയം വെള്ളം തുറന്നു വിടുന്ന വിവരം ഇന്ത്യ അറിയിച്ചത് നയതന്ത്ര മാർഗ്ഗത്തിലൂടെയാണ്. സാധാരണ ഇത്തരം അറിയിപ്പുകൾ പോയിരുന്നത് ഇൻഡസ് വാട്ടർ കമ്മീഷനിലൂടെയായിരുന്നു. 1960ൽ നിലവിൽ വന്ന കരാറിന്‍റെ ഭാഗമായി സ്ഥാപിക്കപ്പെട്ടതാണ് ഈ കമ്മീഷൻ. എന്നാൽ കശ്മീരില പഹൽഗാം ആക്രമണത്തിനു ശേഷം ഇന്ത്യ ഈ കരാറിൽ നിന്ന് പിൻവാങ്ങുകയായിരുന്നു































