തിരുവനന്തപുരം: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. കൃഷ്ണകുമാർ, തന്നെ ലൈംഗിക പീഡനത്തിനത്തിന് ഇരയാക്കിയെന്ന് ബന്ധുവായ യുവതി പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിന് പരാതി നൽകി.
കുടുംബത്തിലെ സ്വത്തു തര്‍ക്കത്തിന്‍റെ ഭാഗമാണു പരാതി എന്നാണ് കൃഷ്ണകുമാറിന്‍റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പരാതി പ്രവാഹങ്ങള്‍ ഏറ്റെടുത്ത് ബിജെപി സമരരംഗത്ത് സജീവമാകുമ്പോഴാണ് ഈ പരാതി ഉയര്‍ന്നിരിക്കുന്നത്. പാലക്കാട്ട് നിയമസ ഉപതിരഞ്ഞെടുപ്പിൽരാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മത്സരിച്ചത് കൃഷ്ണകുമാറായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പീഡിപ്പിച്ചുവെന്നാണ് ഇ മെയിലില്‍ അയച്ച പരാതിയിൽ പറയുന്നത്. അച്ഛൻ്റെ ചികിത്സാര്‍ഥം രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ ആണിപ്പോൾ. തിരിച്ചെത്തിയാൽ തുടര്‍നടപടി സ്വീകരിക്കുമെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് പരാതിക്കാരിയെ അറിയിച്ചിട്ടുണ്ട്.
ബിജെപിയിലെ മുതിര്‍ന്ന നേതാക്കളോടു പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് യുവതി പറയുന്നു. എറണാകുളത്ത് എളമക്കരയിലുള്ള ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ പോയി മുതിർന്ന നേതാവായ ടി.പി.ഗോപാലന്‍കുട്ടി മാസ്റ്ററെ നേരിട്ടു കണ്ടു പരാതി അറിയിച്ചു. വി.മുരളീധരന്‍, എം.ടി.രമേശ്, അന്നത്തെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുഭാഷ് എന്നിവരെയും കണ്ടിരുന്നു.
കടുത്ത നടപടി ഉണ്ടാകുമെന്നും നീതി ലഭിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി.എന്നാല്‍ ഒന്നും സംഭവിച്ചില്ല.പരാതി അവഗണിച്ച് ഒറ്റപ്പെടുത്തുന്ന ദൗര്‍ഭാഗ്യകരമായ നടപടിയാണ് ഉണ്ടായത്.
ഇപ്പോള്‍ പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പ്രതിഷേധത്തിന്‍റെ മുന്നില്‍ കൃഷ്ണകുമാറുണ്ട്. അതിന് ഒരു തരത്തിലുള്ള ധാര്‍മികതയും അദ്ദേഹത്തിനില്ല. പാര്‍ട്ടി പദവി ദുരുപയോഗപ്പെടുത്തി അഴിമതി നടത്തുകയും മറ്റുള്ളവരെ പീഡിപ്പിക്കുകയുമാണ് കൃഷ്ണകുമാര്‍ ചെയ്യുന്നത്. പരാതി ഗൗരവത്തിലെടുത്ത് നീതി ഉറപ്പാക്കണം. സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും പാര്‍ട്ടിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനും കൃഷ്ണകുമാറിനെ ബിജെപിയില്‍നിന്ന് പുറത്താക്കണമെന്ന് അഭ്യര്‍ഥിക്കുന്നു എന്നും പരാതിയിൽ പറയുന്നു.
ഇതോടെ ബിജെപിയും പ്രതിരോധത്തിലായി. പാലക്കാട് എംഎല്‍എ സ്ഥാനത്തുനിന്ന് രാഹുല്‍ രാജിവെയ്ക്കുംവരെ പ്രതിഷേധമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കൃഷ്ണകുമാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പാലക്കാട്ടെ ഒരു ഔദ്യോഗിക പരിപാടിയിലും രാഹുലിനെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആഹ്വാനം ചെയ്ത വ്യക്തിക്കെതിരേ തന്നെ സമാനമായ ആരോപണം ഉയര്‍ന്ന സ്ഥിതിക്ക്, രാഹുലിനെതിരായ ബിജെപിയുടെ പ്രതിഷേധങ്ങളെ ഇത് ബാധിക്കും.
രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ തിരുവനന്തപുരത്ത് കാളയുമായി തന്‍റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താന്‍ പ്രതിഷേധം നടത്തിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിഷേധിക്കാൻ കൊണ്ടുവന്ന കാളയെ ബി ജെ പി ഓഫീസിൻ്റെ മുററത്ത് തന്നെ കെട്ടിയിടണം. അതിനെ ആവശ്യം വരുമെന്നും അദ്ദേഹം കളിയാക്കുകയും ചെയ്തു.
ആര്‍എസ്എസിൻ്റെ മുതിര്‍ന്ന നേതാവ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ക്ക് പരാതിയെക്കുറിച്ച് എല്ലാം അറിയാമെന്നും അദ്ദേഹത്തിന്‍റെ മുന്നില്‍ പൊട്ടിക്കരഞ്ഞാണ് യുവതി എല്ലാം പറഞ്ഞതെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു.
‘നടപടി എടുക്കുമെന്ന് യുവതിയോടു വാക്കു പറഞ്ഞതാണ്. എന്നാല്‍ അതു പാലിച്ചില്ല. സ്ത്രീകളുടെ അവകാശത്തിനായി പൊരുതുന്നു എന്ന് പറയുന്ന ശോഭാ സുരേന്ദ്രനുമായും യുവതി ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നു. കൃഷ്ണകുമാറിനെ സംരക്ഷിക്കാന്‍ വേണ്ടി അവര്‍ നുണ പറയുമോ എന്ന് എനിക്കറിയില്ല.കേന്ദ്ര സുരേഷ് ഗോപിക്കും ഇക്കാര്യങ്ങള്‍ എല്ലാം അറിയാം. അവര്‍ മൂന്നു പേരും പ്രതികരിക്കട്ടെ. ഇക്കാര്യങ്ങള്‍ ഇനി മറച്ചുവയ്ക്കാന്‍ കഴിയില്ല.
കുടുംബത്തിന് അകത്തുണ്ടായ പീഡനമാണെങ്കില്‍ അതിന് ഗൗരവമില്ലെന്നാണോ പറയുന്നത്? ലൈംഗികപീഡന പരാതി കോടതിയുടെ മുന്നില്‍ വന്നിട്ടില്ല. ബിജെപിയില്‍ ഉണ്ടായിരുന്ന സമയത്ത് എനിക്കും സംസ്ഥാന നേതൃത്വത്തിനും ആര്‍എസ്എസ് നേതൃത്വത്തിനും കൃത്യമായ ബോധ്യമുള്ള കാര്യമാണിത്.’ – സന്ദീപ് പറഞ്ഞൂ.































