യുദ്ധം തീരുമെന്ന് നെതന്യാഹു; തുടരാൻ അമേരിക്ക

വാഷിങ്ടണ്‍: ഇറാനിലെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇനി ആക്രമണമില്ലെന്നും,യുദ്ധം വേ​ഗം അവസാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞെങ്കിലും, യുദ്ധം തുടരാൻ  അമേരിക്ക   20,000 കോടി ഡോളര്‍ (18.64 ലക്ഷം കോടി രൂപ) സമാഹരിക്കാൻ തയാറെടുക്കുന്നു.

ഇത്രയും പണം അനുവദിക്കണമെന്ന് സർക്കാർ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഈ ആവശ്യം അംഗീകരിച്ചാല്‍ മൂന്നാഴ്ചയായി തുടരുന്ന യുദ്ധം വീണ്ടും ശക്തമാകുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ 7,800 കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. എണ്ണായിരത്തിലേറെ യുദ്ധവിമാനങ്ങളും 120ലേറെ ഇറാന്‍ കപ്പലുകള്‍ നശിപ്പിക്കുകയും കേടുപാടുകള്‍ വരുത്തുകയോ ചെയ്തിട്ടുണ്ടെന്ന് അവർ വ്യക്തമാക്കുന്നു.

ആദ്യ ആഴ്ചയില്‍ മാത്രം ഏകദേശം 110 കോടി ഡോളറാണ് യുദ്ധത്തിനായി ചെലവഴിച്ചത്. പുതുതായി 20,000 കോടി ഡോളര്‍ കൂടി അനുവദിച്ചാല്‍ ഇറാൻ്റെ ജിഡിപിയുടെ പകുതിയിലേറെ തുല്യമായ തുകയാകും അമേരിക്ക ഈ യുദ്ധത്തില്‍ ചെലവിടുക. 2025ല്‍ ഇറാൻ്റെ ജിഡിപി ഏകദേശം 35,600 കോടി ഡോളറായിരുന്നു.

യുദ്ധം തുടങ്ങിയതു മുതല്‍ ഇതുവരെ ആളില്ലാ യുദ്ധവിമാനങ്ങളുള്‍പ്പെടെ അമേരിക്കയുടെ 16 യുദ്ധവിമാനങ്ങള്‍ തകര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാൻ്റെ ആക്രമണത്തില്‍ തകര്‍ന്ന 10 ‘റീപ്പര്‍’ ഡ്രോണുകളും ഇതിൽ ഉള്‍പ്പെടുന്നു. യുദ്ധം മൂന്നാഴ്ച കഴിയുമ്പോഴേക്കും അമേരിക്കയ്ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നാണ് പറയുന്നത്.

പൈലറ്റില്ലാ റീപ്പര്‍ ഡ്രോണുകള്‍ അപകട സാധ്യത കൂടുതലുള്ള യുദ്ധ മേഖലകളില്‍ ഉപയോഗിക്കുന്നവയാണ്. അപകടങ്ങള്‍ മൂലവും അമേരിക്കയ്ക്ക് വിമാനങ്ങള്‍ നഷ്ടപ്പെട്ടു. സ്വന്തം പക്ഷത്ത് നിന്നുള്ള ആക്രമണത്തില്‍ കുവൈത്തില്‍ മൂന്ന് എഫ് 15വിമാനങ്ങള്‍ തകര്‍ന്നിരുന്നു. ഇന്ധനം നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരു കെ.സി135 എന്ന ടാങ്കര്‍ വിമാനം തകര്‍ന്ന് അതിലുണ്ടായിരുന്നു ആറ് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

മാത്രമല്ല സൗദി അറേബ്യയിലെ എയര്‍ഫീല്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് കെ.സി135 വിമാനങ്ങള്‍ക്ക് ഇറാൻ്റെ മിസൈല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. കൂടാതെ, ഇറാൻ്റെ വെടിയേറ്റതിനെത്തുടര്‍ന്ന് അത്യാധുനിക എഫ് 35 യുദ്ധവിമാനം മധ്യേഷ്യയിലെ ഒരു ബേസില്‍ അടിയന്തരമായി ഇറക്കേണ്ടിയും വന്നു. ഇറാനിയന്‍ വ്യോമപ്രതിരോധ സംവിധാനങ്ങളെ പൂര്‍ണമായി തകര്‍ക്കാനോ ഇറാന് മേല്‍ സമ്പൂര്‍ണ വ്യോമാധിപത്യം സ്ഥാപിക്കാനോ അമേരിക്കയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News