ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അമേരിക്കയുടെ എല്ലാ സൈനിക കേന്ദ്രങ്ങളും ഉടന്‍ അടച്ചുപൂട്ടണമെന്നും, അല്ലെങ്കില്‍ ആക്രമിക്കുമെന്നും ഇറാൻ്റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ മുന്നറിയിപ്പ് നൽകി.
പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുദ്ധത്തിൽ ഗുരുതരമായി പരിക്കേററ് ചികിൽസയിൽ ആണെന്ന് പറയുന്ന മുജ്തബയുടെ പ്രസ്താവന സർക്കാർ ടെലിവിഷനിൽ ഒരു അവതാരകൻ വായിക്കുകയായിരുന്നു.
അമേരിക്കയുടെ സൈനിക താവളങ്ങള്‍ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ്റെ ശത്രുക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും മുജ്തബ ഖാംനഇ വ്യക്തമാക്കി.
രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ചവരുടെ ചോരയ്ക്ക് ഞങ്ങള്‍ പ്രതികാരം ചോദിക്കും. വിദേശ ശക്തികളെ രാജ്യത്ത് അധിനിവേശം നടത്തുന്നതില്‍ നിന്ന് രക്ഷിച്ച സൈന്യത്തിന് നന്ദി അറിയിക്കുന്നു. രാജ്യം പ്രതിസന്ധി നേരിട്ട വേളയില്‍ മികച്ച സേവനമാണ് സൈന്യം ചെയ്തത്. യമനിലെയും ഇറാഖിലെയും പ്രതിരോധ സംഘങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഇ അമരിക്കയും ഇസ്രായേലും നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശേഷമാണ് മുജ്തബ ഖാംനഇയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. അലി ഖാംനഇയുടെ മകനാണ് മുജത്ബ ഖാംനഇ.
അമേരിക്കന്‍ വിരുദ്ധതയില്‍ അലി ഖാംനഇയേക്കാള്‍ ഒരുപടി മുന്നിലാണ് മുജ്തബ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇറാനിലെ യുനസ്‌കോ പൈതൃക കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചു എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി അറിയിച്ചു. ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് യുനസ്‌കോ മൗനം പാലിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.































