May 17, 2026 11:15 pm

അഫ്ഘാനിസ്ഥാനിൽ ശൈശവ വിവാഹങ്ങൾ നിയമ വിധേയമാക്കുന്നു

കാബൂൾ: കന്യകയായ ഒരു പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന വിചിത്രവും മനുഷ്യത്വരഹിതവുമായ നിയമവുമായി അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക ഭീകരർ നയിക്കുന്ന താലിബാൻ ഭരണകൂടം.

കുടുംബനിയമ ഉത്തരവ് പ്രകാരം ‘ദമ്പതികൾ തമ്മിലുള്ള വേർപിരിയലിന്റെ തത്വങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന 31 വകുപ്പുകളുള്ള പുതിയ നിയമാവലിയിലാണ് സ്ത്രീകളെ വീണ്ടും അടിച്ചമർത്തുന്ന ഈ വിവരങ്ങളുള്ളത്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഈ നിയമാവലിക്ക് അംഗീകാരം നൽകിക്കഴിഞ്ഞു.

Taliban bans forced marriage of women in Afghanistan

പ്രായപൂർത്തിയാകാത്തവരുടെ വിവാഹം, വിവാഹമോചനം, പുരുഷ രക്ഷിതാക്കളുടെ പരമാധികാരം എന്നിവ സംബന്ധിച്ച നിയമങ്ങളാണ് പ്രധാനമായും ഇതിൽ പ്രതിപാദിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ പൂർണ്ണമായും റദ്ദാക്കുന്ന ഈ ഉത്തരവ് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

മേയ് പകുതിയോടെ പ്രസിദ്ധീകരിച്ച ഈ ഉത്തരവിൽ മതപരവും നിയമപരവുമായ സാഹചര്യങ്ങളിൽ വിവാഹബന്ധം വേർപെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്നുണ്ട്. ബാലവിവാഹം, ഭർത്താവിനെ കാണാതാകൽ, നിർബന്ധിത വേർപിരിയൽ, മുലയൂട്ടലുമായി ബന്ധപ്പെട്ട ബന്ധങ്ങൾ, വ്യഭിചാര ആരോപണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ നിയമങ്ങൾ പ്രകാരം ബാലവിവാഹങ്ങളുടെ കാര്യത്തിൽ പെൺകുട്ടികളുടെ അച്ഛന്മാർക്കും മുത്തശ്ശന്മാർക്കും പൂർണ്ണ അധികാരം നൽകുന്നുണ്ട്.

പെൺകുട്ടികൾ ഉൾപ്പെടുന്ന ഇത്തരം വിവാഹങ്ങൾ, അവർ പ്രായപൂർത്തിയായതിന് ശേഷം വേണമെങ്കിൽ റദ്ദാക്കാമെന്നും നിയമാവലിയിൽ പറയുന്നുണ്ടെങ്കിലും ഇതിന് താലിബാൻ കോടതിയുടെ അനുമതി നിർബന്ധമാണ്. കടുത്ത യാഥാസ്ഥിതിക നിലപാടുകളുള്ള കോടതികളിൽ നിന്ന് സ്ത്രീകൾക്ക് നീതി ലഭിക്കുക എന്നത് അസാധ്യമായ കാര്യമാണ്. മറ്റൊരു പ്രധാന വ്യവസ്ഥ അനുസരിച്ച്, പ്രായപൂർത്തിയായ കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള പൂർണ്ണ സമ്മതമായി കണക്കാക്കാം.

Twice under the Taliban: The repeated nightmare of my generation - Atlantic  Council

എന്നാൽ ഒരു ആൺകുട്ടിയുടെയോ അല്ലെങ്കിൽ മുമ്പ് വിവാഹിതയായ ഒരു സ്ത്രീയുടെയോ മൗനത്തെ ഇത്തരത്തിൽ സ്വയമേവ സമ്മതമായി കണക്കാക്കില്ല. അഫ്ഗാനിസ്ഥാന്റെ ചില ഭാഗങ്ങളിൽ നിലവിലുള്ള പ്രാകൃതമായ ആചാരങ്ങൾക്ക് നിയമപരമായ സാധുത നൽകുന്നതാണ് ഈ പുതിയ നിയമങ്ങളെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

അധികാരത്തിൽ തിരിച്ചെത്തിയതുമുതൽ അഫ്ഗാൻ സ്ത്രീകളെ പൊതുസമൂഹത്തിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കുന്ന തരത്തിലുള്ള ക്രൂരമായ നിയമങ്ങളാണ് താലിബാൻ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ആറാം ക്ലാസിന് ശേഷം പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും സർവ്വകലാശാല വിദ്യാഭ്യാസവും പൂർണ്ണമായും നിരോധിച്ചു. സർക്കാർ, സർക്കാരിതര ഓഫീസുകളിലും ഐക്യരാഷ്ട്രസഭയുടെ ഏജൻസികളിലും സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കി.

Afghanistan: Marriage Practice Victimizes Young Girls, Society

പാർക്കുകൾ, ജിമ്മുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം തടഞ്ഞു. പുറത്തിറങ്ങുമ്പോൾ ശരീരം മുഴുവൻ മൂടുന്ന ബുർഖ നിർബന്ധമാക്കിയതിനൊപ്പം, പുരുഷനായ ഒരു ബന്ധുവിന്റെ (മഹ്‌റം) കൂടെയല്ലാതെ സ്ത്രീകൾ ദൂരയാത്ര ചെയ്യുന്നത് കുറ്റകരമാക്കി മാറ്റിയിരിക്കുകയാണ്. വസ്ത്രധാരണത്തിലോ പെരുമാറ്റത്തിലോ ചെറിയ വീഴ്ചകൾ വരുത്തുന്ന സ്ത്രീകൾക്ക് പോലും പരസ്യമായി ചാട്ടവാറടിയും കല്ലെറിഞ്ഞു കൊല്ലലും ഉൾപ്പെടെയുള്ള പ്രാകൃതമായ ശിക്ഷാവിധികൾ താലിബാൻ ഇപ്പോഴും നിർദാക്ഷിണ്യം നടപ്പിലാക്കുന്നുണ്ട്.

കടുത്ത ദാരിദ്ര്യവും സാമ്പത്തിക തകർച്ചയും അനുഭവിക്കുന്ന അഫ്ഗാനിസ്ഥാനിൽ പണത്തിന് വേണ്ടി കുടുംബങ്ങൾ ബാലികമാരായ പെൺകുട്ടികളെ പ്രായം ചെന്ന പുരുഷന്മാർക്ക് വിവാഹം കഴിച്ചുകൊടുക്കുന്ന രീതി നിലവിൽ തന്നെ വ്യാപകമാണ്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരം ശൈശവ വിവാഹങ്ങൾക്കും നിർബന്ധിത വിവാഹങ്ങൾക്കും ഔദ്യോഗിക അംഗീകാരം ലഭിക്കുകയാണ്.

Child Marriage in Afghanistan: Cultural Practices Vs. Human Rights

സ്വന്തം ശരീരത്തിന്മേലോ ഭാവിയിലോ യാതൊരു അവകാശവുമില്ലാതെ, പുരുഷന്മാരുടെ പൂർണ്ണ നിയന്ത്രണത്തിൽ കഴിയേണ്ടി വരുന്ന അടിമകളെപ്പോലെയാണ് അഫ്ഗാൻ സ്ത്രീകൾ ഇന്ന് ജീവിക്കുന്നത്. വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ച്, അടിസ്ഥാന മനുഷ്യത്വം പോലും കാട്ടാതെ താലിബാൻ നടത്തുന്ന ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ലോകരാഷ്ട്രങ്ങൾ ശക്തമായി ഇടപെടണമെന്ന ആവശ്യവും ഇതോടെ വീണ്ടും സജീവമാകുകയാണ്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News