ഡോ ജോസ് ജോസഫ്,,
ജീത്തു ജോസഫിൻ്റെ സംവിധാന സഹായിയായിരുന്ന മാർട്ടിൻ ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൃഢം.
ഷാഹി കബീർ തിരക്കഥയെഴുതിയ ജോസഫ്, നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി, റോന്ത് തുടങ്ങിയ ചിത്രങ്ങളിലെ പോലീസ് നടപടിക്രമങ്ങളുടെ ഡ്രാമയും ജീത്തു ജോസഫ് ചിത്രങ്ങളിലെ സസ്പെൻസും ട്വിസ്റ്റും കൂടിച്ചേർന്നതാണ് ദൃഢം.

ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന് ഷാഹി കബീർ ചിത്രങ്ങളിലെ നായകനെ പോലെ വേട്ടയാടുന്ന ഒരു ഭൂതകാല ചരിത്രമില്ല. അവിവാഹിതനായ വിജയ് രാധാകൃഷ്ണൻ സന്തുഷ്ടനാണ്. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം ആദ്യം കഥാപാത്രങ്ങളെയും അവരുടെ പശ്ചാത്തലത്തെയും പരിചയപ്പെടുത്തുന്നു .
പിന്നീടാണ് ക്രൈമിലേക്കും അതിൻ്റെ അന്വേഷണത്തിലേക്കും കടക്കുന്നത്. അവസാന 15-20 മിനിറ്റിലെ ക്ലൈമാക്സും അതിലെ ട്വിസ്റ്റും ആകർഷകമാണെങ്കിലും അതിലേക്ക് എത്തിച്ചേരുന്ന വഴികൾ തിരക്കഥാകൃത്തുക്കൾ കൃത്രിമമായി സൃഷ്ടിച്ചതാണ്.
തിരക്കഥയിലെയും സംഭാഷണങ്ങളിലെയും ന്യൂനതകൾ ചിത്രത്തെ ശരാശരി നിലവാരത്തിൽ ഒതുക്കി നിർത്തുന്നു.ജോമോൻ ജോണും ലിൻ്റോ ദേവസ്യയും ചേർന്നാണ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്.
സംരക്ഷിക്കുക, സേവിക്കുക, അതിജീവിക്കുക എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ.ഇതിനോട് നീതി പുലർത്തുന്നതാണ് കഥ. എസ് ഐ നിയമനം ലഭിച്ച് ആദ്യമായി ജോലിക്കെത്തുന്ന വിജയ് രാധാകൃഷ്ണനാണ് ( ഷെയ്ൻ നിഗം ) ചിത്രത്തിലെ നായകൻ.
പാലക്കാട് ഒരു കർഷക കുടുംബത്തിൽ നിന്നും വരുന്ന വിജയ് സൽസ്വഭാവിയാണ്. മദ്യപാനമില്ല. മാസപ്പടിയും കൈക്കൂലിയും വേണ്ട. സ്വാധീനത്തിന് വഴങ്ങില്ല. ശാന്തനായ വിജയ് ആവേശം കയറി നടക്കുന്ന ഒരു ആക്ഷൻ ഹീറോ ബിജുവൊന്നുമല്ല.

കുഴിനിലം എന്ന മലയോര ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലാണ് വിജയ്ൻ്റെ ആദ്യ നിയമനം.താരതമ്യേന ക്രൈം റേറ്റ് തീരെ കുറഞ്ഞ സ്റ്റേഷൻ.പ്രശ്നബാധിത സ്റ്റേഷനല്ലാത്തതിനാൽ മേലധികാരികൾ അധികം ശ്രദ്ധിക്കാത്ത സ്റ്റേഷനാണ് കുഴിനിലം.
എ എസ് ഐ കൃഷ്ണനാണ് (ഷോബി തിലകൻ) സ്റ്റേഷനിലെ കാര്യങ്ങൾ പുതിയ എസ് ഐ യ്ക്ക് പരിചയപ്പെടുത്തുന്നത്. കൃഷ്ണൻ വിശ്വസിക്കാവുന്നവനാണെന്ന് മുൻ പോലീസ് ഓഫീസർ കൂടിയായ വിജയ്ൻ്റെ അമ്മാവൻ സാക്ഷ്യപ്പെടുത്തിയിരുന്നു.
ബാലനാണ് (കോട്ടയം രമേശ് ) സ്റ്റേഷനിലെ മറ്റൊരു സീനിയർ പോലീസുകാരൻ.വിദ്യയും (സാനിയ ഫാത്തിമ ) രമ്യയുമാണ് (കൃഷ്ണ പ്രഭ) സ്റ്റേഷനിലെ വനിതാ പോലീസുകാർ ജോയിൻ ചെയ്യാനെത്തുന്ന പുതിയ എസ് ഐ യെ കുറിച്ചുള്ള .പോലീസുകാരികളുടെ കമൻ്റ് കല്ലുകടിയായി തോന്നും. ഒരു കുടുംബം പോലെയാണ് പോലീസുകാരെല്ലാം. അവധിയിലായിരുന്ന ആനന്ദ് (നന്ദൻ ഉണ്ണി) എന്ന പോലീസുകാരൻ്റെ വീട്ടിൽ വിജയ് സന്ദർശനത്തിനെത്തുന്നത് പിന്നീടുള്ള വഴിത്തിരിവുകളുടെ ആദ്യ സൂചനയാണ്.
ശാന്തമായിരുന്ന ഗ്രാമത്തിലെ സമാധാനാന്തരീക്ഷം മാറി മറിഞ്ഞത് പെട്ടെന്നാന്ന്. കാടുപിടിച്ചു കിടന്നിരുന്ന പറമ്പിൽ നിന്നും ഒരു മൃതദേഹം കണ്ടെടുത്തു.തലയ്ക്ക് പിന്നിൽ കമ്പി കൊണ്ട് അടിയേറ്റ് കൊല്ലപ്പെട്ട പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.പിന്നാലെ ഗ്രാമത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ ആനമല ഫിനാൻസ് കൊള്ളയടിക്കപ്പെട്ടു.
വീണ്ടും 30-35 വയസ് പ്രായമുള്ള മറ്റ് രണ്ട് പുരുഷ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായി.തുടക്കക്കാരനായ വിജയ്ന് വലിയ വെല്ലുവിളിയായി മാറി ഈ സംഭവങ്ങൾ.കേസ് അന്വേഷണത്തിൽ മുൻ പരിചയമില്ലാത്ത ഉദ്യോഗസ്ഥനെ മാറ്റണമെന്ന് മുറവിളികൾ ഉയർന്നു.
ഈ വെല്ലുവിളികളെ വിജയ് എങ്ങനെ നേരിടുന്നുവെന്നതാണ് ചിത്രത്തിൻ്റെ രണ്ടാം പകുതി. ഒരേ രീതിയിൽ സംഭവിച്ച മൂന്ന് മരണങ്ങളും ബാങ്ക് കൊള്ളയുമായി എന്തെങ്കിലും ബന്ധമുണ്ടോ? കൊള്ളപ്പലിശ ഈടാക്കുന്ന സ്വകാര്യ ഫിനാൻസ് കമ്പനിക്ക് നാട്ടിൽ ശത്രുക്കൾ ഏറെയാണ്.
കുറച്ച് കാലം മുമ്പ് നാട് വിട്ട മനോജ് (അഭിറാം രാധാകൃഷ്ണൻ ),കടം കയറി ആത്മഹത്യ ചെയ്ത മധുവിൻ്റെ മകൻ സനീഷ് ( പ്രശാന്ത് മുരളി) തുടങ്ങിയവരെ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നുണ്ടെങ്കിലും അതൊന്നും പ്രേക്ഷകരെ സ്വാധീനിക്കുന്നില്ല.

ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റിലേക്ക് എത്തുന്നത് സാവധാനമാണ്. നായകൻ്റെ നിശ്ചയദാർഢ്യവും ആക്ഷനും ദൃശ്യമാകുന്നത് ക്ലൈമാക്സിൽ മാത്രമാണ്. ദൃഢത്തിലെ കഥാപാത്രങ്ങളൊന്നും പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുന്നില്ല.
തുടക്കക്കാരൻ്റെ എല്ലാ പരിമിതികളുമുള്ള പോലീസ് ഉദ്യോഗസ്ഥനാണ് വിജയ്.ക്രമാനുഗതമായാണ് കഥാപാത്രത്തിൻ്റെ വികാസം.കൊറോണ പേപ്പേഴ്സ്, വേല എന്നീ ചിത്രങ്ങളിലെ വ്യത്യസ്തമായ പോലീസ് വേഷങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന പോലീസ് വേഷമാണ് ദൃഢത്തിലെ വിജയ്.വ്യത്യസ്തയില്ലാത്ത സ്ഥിരം ഭാവങ്ങളാണ് നടൻ്റെ പരിമിതി.ഡയലോഗ് ഡെലിവറിയും പോര. നായികമാരില്ലാത്ത ചിത്രമാണ് ദൃഢം.
പോലീസ് വേഷത്തിൽ എത്തുന്ന രണ്ട് നടിമാർക്കും കാര്യമായൊന്നും ചെയ്യാനില്ല.മുതിർന്ന പോലീസുകാരായി വേഷമിട്ട ഷോബി തിലകനും കോട്ടയം രമേശും കൊള്ളാം.മാത്യു വർഗീസ്, ജോജി കെ ജോൺ, അഭിഷേക് രവീന്ദ്രൻ, ദിനേഷ് പ്രഭാകർ, ബിറ്റോ ഡേവിസ്, വിനോദ് ബോസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ഗാനങ്ങളില്ലാത്ത ചിത്രത്തിന് പശ്ചാത്തല സംഗീതം പകർന്നിരിക്കുന്നത് ശ്രീരാഗ് സജിയാണ്.മലയോരത്തിൻ്റെ പശ്ചാത്തലത്തിലുള്ള കഥയുടെ ദൃശ്യങ്ങൾ പി എം ഉണ്ണികൃഷ്ണൻ്റെ ക്യാമറ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. രണ്ട് മണിക്കൂർ എട്ട് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻ്റെ എഡിറ്റർ വി എസ് വിനായകനാണ്.
.മലയാളത്തിലെ പോലീസ് ക്രൈം ത്രില്ലർ ചിത്രങ്ങളുടെ കുത്തൊഴുക്കിനിടയിൽ ശരാശരി കാഴ്ച്ചാനുഭവം പകരുന്ന ചിത്രമാണ് ദൃഢം.ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ദൃഢം പ്രേക്ഷകരിൽ എത്തിക്കുന്നത്. മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവരാണ് ദൃഢം നിർമ്മിച്ചിരിക്കുന്നത്.

—————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































