ക്ഷത്രിയൻ .
ചെമ്പ് പുറത്തായി എന്ന് പറഞ്ഞാൽ അതൊരു വല്ലാത്ത അവസ്ഥയാണ്. നാണവും മാനവും അണുമണിത്തൂക്കമെങ്കിലും അവശേഷിക്കുന്നവരാണെങ്കിൽ നാണംകെട്ട് പോകുന്ന പരിതാപകരമായ അവസ്ഥ.
കേരളത്തിലൊപ്പോൾ ചെമ്പാണ് വാർത്ത. ശബരിമലയിൽ ലക്ഷക്കണക്കിന് തീർഥാടകർ ഇക്കാലമത്രയും സ്വർണമാണെന്ന് കരുതിയിരുന്ന വസ്തുക്കൾ ചെമ്പായിരുന്നുവെന്ന് വിശ്വസിക്കേണ്ട അവസ്ഥയിലായിരിക്കുന്നു കാര്യങ്ങൾ.
അതല്ലെങ്കിൽ വിശ്വാസികളെക്കൊണ്ട് അങ്ങനെയൊക്കെ വിശ്വസിപ്പിക്കാനുള്ള തത്രപ്പാടിലാണ് അയ്യനിലൊന്നും അത്രയൊന്നും വിശ്വാസമില്ലാത്തവരെന്ന് പ്രത്യയശാസ്ത്രപരമായി വിശ്വസിക്കാവുന്നവർ നേതൃത്വം നൽകുന്ന സംവിധാനങ്ങൾ.
മദ്യം വെള്ളമായി മാറുന്ന മറിമായമേ നാളിതുവരെ കേരളം കണ്ടിട്ടുള്ളൂ. എക്സൈസുകാർ ഉറക്കമിളിച്ച് പിടികൂടി കോടതിയിൽ ഹാജരാക്കുന്ന മദ്യം കേസ് പരിഗണനയ്ക്കെത്തുമ്പോഴേക്കും വെള്ളമായി മാറുന്നതും അതിൻ്റെ ബലത്തിൽ കേസ് തന്നെ ഇല്ലാതാകുന്നതും സംസ്ഥാനത്തിൻറെ പല ഭാഗങ്ങളിൽനിന്നും പലവട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ ദ്വാരശിൽപം ഉൾപ്പെടെ അങ്ങനെയൊരു മറിമായത്തിൽ അകപ്പെട്ടിരിക്കുകയാണിപ്പോൾ.
ദ്വാരശിൽപം സ്വർണം പൂശി നൽകിയ വിജയ് മല്യ ഒന്നാംതരം മദ്യവ്യവസായി കൂടിയായിരുന്നുവെന്നാണ് മൂപ്പരുടെ ജീവചരിത്രം പറയുന്നത്. വിമാനക്കമ്പനിയൊക്കെ തുടങ്ങി ലോകപ്രശസ്തനായെങ്കിലും മദ്യവ്യവസായം വിട്ടുള്ള കളി മല്യയ്ക്കുണ്ടായിട്ടില്ല. കയ്യിലിരിപ്പിൻ്റെ ഗുണം കൊണ്ടാകാം ഇന്ത്യയിൽ കാലുകുത്താനാകാത്തവിധം രാജ്യത്തിന് വെളിയിലുമാണ് കക്ഷി.

എക്സൈസ് പിടികൂടുന്ന മദ്യം പൊലീസ് കസ്റ്റഡിയിൽ കുടിവെള്ളം ആകുന്നത് പോലെ താൻ പൂശിനൽകിയ സ്വർണം പിന്നീട് ചെമ്പായി മാറുന്ന വല്ല വിദ്യയും മല്യതന്നെ പ്രയോഗിച്ചതാകാനും സാധ്യതയുണ്ട്. ചെമ്പ് പൂശിനൽകിയെന്ന് പറഞ്ഞാൽ വലിയ മതിപ്പ് തോന്നില്ല. സ്വർണമെന്ന് പറഞ്ഞാൽ ലഭിക്കുന്ന ഖ്യാതിയ്ക്ക് സ്വർണവിലയും ലഭിക്കും.
മല്യയെ പിടികൂടി ഇടിച്ചുപിഴിഞ്ഞ് ചോദ്യം ചെയ്താലെ എന്തെങ്കിലും വിവരം ലഭ്യമാകൂ. സ്വർണമെന്നും പറഞ്ഞ് ചെമ്പ് പൂശി നൽകിയതിൻ്റെ ശിക്ഷയാണ് മല്യയ്ക്ക് ഇന്ത്യയിലോട്ട് വരാൻ തടസമാകുന്നെതെന്ന് ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും നിരീക്ഷിക്കുകയും സൈബർ സഖാക്കൾ ഏറ്റുപിടിക്കുകയും ചെയ്താൽ വിവാദം തന്നെ അവസാനിക്കാനും മതി.
കാരണഭൂതൻ്റെ ആശീർവാദത്തിൽ നടത്തിയ അയ്യപ്പ സംഗമം ഇങ്ങനെയൊക്കെ പരിണമിക്കുമെന്ന് സംഗമം നടത്താൻ ഉപദേശിച്ച ജ്യോതിഷി പോലും കരുതിക്കാണില്ല. പയ്യന്നൂരിലെ ജ്യോത്സ്യൻ്റെ ഉപദേശപ്രകാരമാണ് ആഗോള അയ്യപ്പസംഗമം നടത്തിയതെന്ന് വെളിപ്പെടുത്തിയത് പയ്യന്നൂരുകാരനായ കോഴിക്കോട്ട് എം പി: എം.കെ.രാഘവനാണ്.
കക്ഷി രാഷ്ട്രീയ ഭേദമെന്യെ വിഐപികളുടെ ഇഷ്ടപുത്രനാണത്രെ പ്രസ്തുത ജ്യോത്സ്യൻ. സംസ്ഥാനത്തെ വിഐപികളിൽ വിഐപിയായ കമ്യൂണിസ്റ്റ് താത്വികാചാര്യൻ ഗോവിന്ദൻ മാഷ് കണ്ടതും അതേ ജ്യോത്സ്യനെയാണ്.
അയ്യപ്പ സംഗമം നടത്തിയാൽ എല്ലാ കഷ്ടകാലവും അവസാനിക്കുമെന്ന് ജ്യോത്സ്യൻ വിധിച്ചുവെന്നാണ് രാഘവൻ പറഞ്ഞതിൻ്റെ ചുരുക്കം. എന്നാൽ സംഗമം കഴിഞ്ഞതോടെ കഷ്ടകാലം ആരംഭിച്ചുവെന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.
സംഗതി ജ്യോത്സ്യൻ പറഞ്ഞതിൽ തെറ്റൊന്നുമില്ല. കഷ്ടകാലം നീങ്ങുമെന്നത് സർക്കാറിൻ്റെ കഷ്ടകാലം എന്നായിരിക്കില്ല ജ്യോത്സ്യൻ ഗണിച്ചത്.
അയ്യപ്പൻ്റെ കഷ്ടകാലം നീങ്ങുമെന്നായിരിക്കും. സ്വർണം പൂശിയിരുന്ന വസ്തുക്കൾ വെറും ചെമ്പ് മാത്രമായിരുന്നുവെന്ന നാണക്കേടും പേറി എത്രകാലമാണ് അയ്യപ്പൻ കഴിഞ്ഞുപോവുക.
വിശ്വാസ വഞ്ചകരുടെ ചെമ്പ് പുറത്ത് കൊണ്ടുവരാനുള്ള നിമിത്തമായി സംഗമം എന്നങ്ങ് വിശ്വസിക്കുക. ഇരുമ്പ് കരിമ്പാക്കുന്നവർ എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. സ്വർണം ചെമ്പാക്കുന്നവർ എന്നൊന്ന് മാറ്റിപ്പറഞ്ഞ് ആശ്വസിക്കുകയേ വഴിയുള്ളൂ.






























