ടെഹ്റാൻ: അമേരിക്കയുമായുള്ള സൈനിക പോരാട്ടം ദീർഘിപ്പിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകാലയളവ് വരെ നീട്ടിക്കൊണ്ടുപോകാൻ ഇറാൻ.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) മുതിർന്ന ഉപദേഷ്ടാവ് മുഹമ്മദ് റെസ നഖ്ദിയുടെ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പശ്ചിമേഷ്യൻ യുദ്ധമുഖത്ത് പുതിയൊരു രാഷ്ട്രീയ-സൈനിക തലത്തിന് വഴിതുറന്നിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, അമേരിക്കയുടെ സാമ്പത്തിക-സൈനിക ശേഷിയെ തളർത്തുന്ന ദീർഘകാല പോരാട്ട തന്ത്രമാണ് ഇറാൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഹമ്മദ് റെസ നഖ്ദി
യുഎസ് സൈന്യത്തെ നേരിടാൻ തങ്ങൾക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും, ദിവസേന വിന്യസിക്കുന്നതിനേക്കാൾ കൂടുതൽ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാൻ ഇറാന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന ഈ കടുത്ത പോരാട്ടം കേവലം രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സൈനിക ഏറ്റുമുട്ടലിൽ ഒതുങ്ങുന്നില്ല.
പകരം, ആഗോള സാമ്പത്തിക വ്യവസ്ഥയുടെയും പ്രത്യേകിച്ച് ഊർജ്ജ മേഖലയുടെയും നിലനിൽപ്പിനെത്തന്നെ പ്രതിസന്ധിയിലാക്കുന്ന വിനാശകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയായ ഹോർമുസ് നീതിസന്ധിയിൽ തങ്ങളുടെ പൂർണ്ണ നിയന്ത്രണം ഉറപ്പാക്കുക വഴി അന്താരാഷ്ട്ര തലത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്താനാണ് ഇറാൻ ശ്രമിക്കുന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നത് ആഗോള എണ്ണ വിപണിയിൽ വൻ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.അമേരിക്ക, തങ്ങളുടെ ആയുധശേഖരവും പ്രതിരോധ സംവിധാനങ്ങളും വൻതോതിൽ ഉപയോഗിച്ചു തീർക്കുകയാണ്. മിസൈൽ പ്രതിരോധത്തിന് പ്രതിദിനം ദശലക്ഷക്കണക്കിന് ഡോളറുകൾ അവർക്ക് ചെലവഴിക്കേണ്ടി വരുന്നുവെന്നുമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ തന്ത്രപരമായ മേൽക്കോയ്മ സ്ഥാപിക്കാനാണ് ഇറാൻ്റെ നീക്കം.
ട്രംപ് ഭരണകൂടത്തിന്മേൽ ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും രാഷ്ട്രീയ സമ്മർദ്ദം വർധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്നത് യുഎസ് സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുന്നതിനൊപ്പം ജനവികാരത്തെ ഭരണകൂടത്തിനെതിരെ തിരിക്കുമെന്നും ഇറാൻ കണക്കുകൂട്ടുന്നു.
എണ്ണ മേഖലയിലുണ്ടാകുന്ന ഭാവി പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരിക്കും. ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്‍റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. യുദ്ധം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ അസംസ്‌കൃത എണ്ണയുടെ വില നിയന്ത്രണാതീതമായി ഉയർന്നേക്കാം.
ഇത് വ്യവസായ മേഖലയെയും ഗതാഗത ചെലവുകളെയും സാരമായി ബാധിക്കുകയും ആഗോളതലത്തിൽ പണപ്പെരുപ്പം ക്രമാതീതമായി വർധിക്കാൻ ഇടയാക്കുകയും ചെയ്യും. സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ-വാതക കയറ്റുമതി തടസ്സപ്പെടുന്നത് വിതരണ ശൃംഖല തകരാൻ കാരണമാകും.
ഈ പ്രതിസന്ധി ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളെയും ഏഷ്യൻ സാമ്പത്തിക ശക്തികളെയും രൂക്ഷമായി ബാധിക്കും. ഊർജ്ജ ആവശ്യങ്ങൾക്കായി മിഡിൽ ഈസ്റ്റിനെ വലിയ തോതിൽ ആശ്രയിക്കുന്ന രാജ്യങ്ങളിൽ ഇന്ധനക്ഷാമവും ഇറക്കുമതി ചെലവിലെ കുതിച്ചുചാട്ടവും സാമ്പത്തിക ഭാരം കൂട്ടും.
ഇതിനു പുറമെ, എണ്ണ ശുദ്ധീകരണ ശാലകൾ, വിതരണ കപ്പലുകൾ, എണ്ണപ്പാടങ്ങൾ എന്നിവയ്ക്ക് നേരെ ഉണ്ടാകുന്ന ഭീഷണികൾ ഇൻഷുറൻസ് നിരക്കുകൾ കുത്തനെ കൂട്ടുന്നതിനും ഗതാഗതച്ചെലവ് ഇരട്ടിയാക്കുന്നതിനും കാരണമാകുന്നു.യുദ്ധം ദീർഘകാലം നീണ്ടുനിന്നാൽ ആഗോള ഊർജ്ജ നയങ്ങളിൽ തന്നെ വലിയ മാറ്റങ്ങൾ സംഭവിക്കാം.
പരമ്പരാഗത എണ്ണ സ്രോതസ്സുകൾ ഒഴിവാക്കി വിവിധ രാജ്യങ്ങൾ തന്ത്രപരമായ പെട്രോളിയം ശേഖരം വിപുലീകരിക്കാനും, പുനരുപയോഗ ഊർജ്ജ പദ്ധതികളിലേക്ക് അതിവേഗം മാറാനും നിർബന്ധിതരാകും. എന്നിരുന്നാലും, ഹ്രസ്വകാലയളവിൽ എണ്ണ വിപണിയിലുണ്ടാകുന്ന അസ്ഥിരതയും ലഭ്യതക്കുറവും ലോക സമ്പദ്‌വ്യവസ്ഥയെ വലിയൊരു മാന്ദ്യത്തിലേക്ക് തള്ളിവിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പും രാഷ്ട്രീയ മാറ്റങ്ങളും കണക്കിലെടുത്ത് ഇറാൻ നടത്തുന്ന ഈ ദീർഘകാല പോരാട്ട തന്ത്രം പശ്ചിമേഷ്യയിലെ സൈനിക സമവാക്യങ്ങളെ പൂർണ്ണമായി മാറ്റിയെഴുതുകയാണ്. നയതന്ത്ര ചർച്ചകളിലൂടെയോ സമാധാന ശ്രമങ്ങളിലൂടെയോ അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കിൽ, തുടരുന്ന ഈ യുദ്ധം ആഗോള ഇന്ധന മേഖലയ്ക്ക് നികത്താനാവാത്ത ആഘാതമായി മാറും.































