40 കോടി നിക്ഷേപവുമായി മഹാരാഷ്ട്ര കമ്പനി

In Featured
September 21, 2023

തിരുവനന്തപുരം: കേരളത്തിലേക്ക് 40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി. ഉന്നതനിലവാരത്തിലുള്ള പാർടിക്കിൾ ബോർഡുകൾ നിർമ്മിച്ചുനൽകുന്ന മഹാരാഷ്ട്രയിൽ നിന്നുളള്ള സുപ്രീം ഡെകോർ പാർട്ടിക്കിൾ ബോർഡ് എന്ന സ്ഥാപനമാണ് കാസർഗോട് മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിക്കുന്നത്. 

മന്ത്രി പി രാജീവാണ് മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി കേരളത്തിൽ 40 കോടിയുടെ പദ്ധതി ആരംഭിക്കുന്ന വിവരം തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്നതെന്ന് മന്ത്രി അവകാശപ്പെടുന്നു.

ഫേസ്ബുക്കിൽ രാജീവിനെ ട്രോളി നിരവധി ആൾക്കാർ രംഗത്തുണ്ട്.  എല്ലാ   വ്യവസായവും കൊടികുത്തി നശിപ്പിക്കുന്ന കേരളത്തിൽ ഈ വ്യവസായിയുടെയും കഥ താമസിയാതെ കഴിയും എന്നവർ പറയുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം

 

40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്ന സ്ഥാപനമാണ് സുപ്രീം ഡെകോർ ഉന്നതനിലവാരത്തിലുള്ള പാർടിക്കിൾ ബോർഡുകൾ നിർമ്മിച്ചുനൽകുന്ന സുപ്രീം ഡെകോർ പാർട്ടിക്കിൾ ബോർഡ് മാനുഫാക്ചറിങ്ങ് യൂണിറ്റ് മഹാരാഷ്ട്ര സ്വദേശി വിജയ് അഗർവാളും സഹോദരൻ അജയ് അഗർവാളും ചേർന്നാണ് പൂനെയിൽ ആരംഭിക്കുന്നത്. മികച്ച പ്രവർത്തനം സാധ്യമായതോടെ ഈ യൂണിറ്റ് വിപുലീകരിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയും ഗുജറാത്തോ കർണാടകയോ ലക്ഷ്യസ്ഥാനമായി കാണുകയും ചെയ്തു. 

 

എന്നാൽ കേരളത്തിലെ പുതിയ വ്യവസായ നയവും കാസർഗോഡ് ലഭ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കണ്ടറിഞ്ഞതിന് ശേഷം കേരളത്തിൽ യൂണിറ്റ് ആരംഭിക്കാമെന്ന് ഉടമകൾ തീരുമാനിക്കുകയായിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ഒരുലക്ഷം സ്ക്വയർ ഫീറ്റ് കെട്ടിടമാണ് സുപ്രീം ഡെകോർ അനന്തപുരം വ്യവസായ പാർക്കിൽ നിർമ്മിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 5 ഏക്കർ ഭൂമിയാണ് സുപ്രീം ഡെകോറിനായി അനുവദിച്ചിരുന്നത്. ഈ സ്ഥലത്ത് വളരെ വേഗത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയും പദ്ധതി അതിവേഗം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തതോടെയാണ് കാസർഗോഡിന് മുതൽക്കൂട്ടാകുന്ന സംരംഭത്തിന് 5 ഏക്കർ കൂടി ഭൂമി വീണ്ടും അനുവദിച്ചത്. 

 

പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ 40 കോടി രൂപയുടെ നിക്ഷേപവും പ്രത്യക്ഷത്തിൽ 350 പേർക്കും പരോക്ഷമായി 400 പേർക്കും തൊഴിൽ ലഭ്യമാക്കുന്ന ഈ മാനുഫാക്ചറിങ്ങ് യൂണിറ്റ് കാസർഗോഡിൽ കഴിഞ്ഞ ദിവസം ആരംഭിച്ച 13 വ്യവസായ സ്ഥാപനങ്ങളിലൊന്നാണ്. ഉന്നത നിലവാരത്തിലുള്ള പാർട്ടിക്കിൾ ബോർഡുകൾ ലഭ്യമാകുന്നതോടെ ഓഫീസ് ടേബിൾ, കിച്ചൺ ക്യാബിനറ്റുകൾ തുടങ്ങിയവ നിർമ്മിച്ചു നൽകുന്ന മറ്റ് വ്യവസായങ്ങളും കേരളത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.