തിരുവനന്തപുരം : വി.ഡി. സതീശൻ നയിക്കുന്ന ഐക്യ മുന്നണി മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയും അംഗമാവും. ഉപാധികളുടെ അടിസ്ഥാനത്തിൽ അനുനയത്തിന് വഴി തെളിയുകയാണ് എന്നാണ് സൂചന.
എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി രമേശിൻ്റെ വീട്ടിലെത്തി ചർച്ച നടത്തി. നേരത്തെ സതീശൻ വീട്ടിലെത്തി അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചിരുന്നു.
കാര്യങ്ങൾ പാർട്ടി തീരുമാനിക്കും എന്നായിരുന്നു സതീശന്‍റെ പ്രതികരണം. ഒരു ഉപാധിയും മുന്നോട്ടുവെച്ചിട്ടിലെന്ന് രമേശ് പറഞ്ഞു.
ആഭ്യന്തരവകുപ്പ് കിട്ടണം എന്ന നിലപാടിലാണ് രമേശിൻ്റെ അനുയായികൾ.സണ്ണി ജോസഫ് മന്ത്രിയാവുമ്പോൾ ഒഴിവു വരുന്ന കെപിസിസി അധ്യക്ഷപദം ജോസഫ് വാഴക്കന് നൽകണം, രമേശ് പക്ഷത്തെ എംഎൽഎമാർക്ക് മന്ത്രിസഭയിൽ അംഗത്വം കൊടുക്കണം എന്നിവയൊക്കെയാണ് നിർദേശങ്ങൾ.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രമേശുമായി ചർച്ച നടത്തും. കോൺഗ്രസ് മന്ത്രിമാർ ആരൊക്കെ എന്ന കാര്യത്തിലും തീരുമാനമുണ്ടാവും. തിങ്കളാഴ്ച മുഴുവൻ മന്ത്രിമാർക്കും സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുമോ എന്നാണ് ഈ നീക്കങ്ങൾക്ക് പിന്നിലുള്ളത്.































