വാഷിങ്ടൺ: രാജ്യം യുദ്ധമുഖത്ത് നിൽക്കെ അമേരിക്കയുടെ നാവികസേനാ മേധാവി ജോൺ ഫീലൻ രാജിവെച്ചത് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഭരണകൂടത്തിനെ ഞെട്ടിച്ചു. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അമേരിക്ക .
ഭരണകൂടത്തിൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ശക്തമായതാണ് രാജിക്ക് കാരണമെന്നാണ് വിലയിരുത്തൽ. രാജിക്ക് വ്യക്തമായ കാരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ജോൺ ഫീലന് പകരം അണ്ടർ സെക്രട്ടറി ഹങ് കാവോ ചുമതലയേറ്റു. ഇറാനെതിരെ സാമ്പത്തിക ഉപരോധം ശക്തമാക്കി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ മാറ്റം.
ഈ ഘട്ടത്തിൽ ട്രംപ് ഭരണകൂടത്തിന് കീഴിൽ പ്രതിരോധ വകുപ്പിൽ നടന്ന പ്രധാന മാറ്റമാണ് ഈ രാജിപ്രഖ്യാപനം. ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനെ മാറ്റിയതിന് തൊട്ടുപിന്നാലെയാണ് നാവിക സെക്രട്ടറിയുടെയും പടിയിറക്കം.
ഹോർമുസ് കടലിടുക്കിലെ സംഘർഷം അവസാനിപ്പിക്കാൻ ഏപ്രിൽ എട്ടിന് വെടിനിർത്തൽ ധാരണ ഉണ്ടായെങ്കിലും, ഇറാനെ സാമ്പത്തിക ഉപരോധത്തിലാക്കാൻ അമേരിക്ക നടത്തിയ നീക്കങ്ങളാണ് സ്ഥിതി പിന്നെയും വഷളാക്കിയത്.
ഇതേത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഇപ്പോൾ കപ്പലുകൾ പിടിച്ചെടുത്താണ് ഈ പോര് മുറുകുന്നത്.
ഇതിനിനിടയിൽ, ഇറാനെതിരായ യുദ്ധപദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുമ്പും അവതരിപ്പിച്ചിരുന്നെങ്കിലും, മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ജോ ബൈഡൻ എന്നിവർ അത് തള്ളിക്കളഞ്ഞിരുന്നുവെന്ന് മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറി വെളിപ്പെടുത്തി. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മാത്രമാണ് അതിന് അനുകൂലമായി നീങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.
ഇറാനെതിരായ യുദ്ധം തുടങ്ങുകയാണെങ്കിൽ ഭരണകൂടം തകർന്നുവീഴും, ജനങ്ങൾ അവർക്കെതിരായി പ്രക്ഷോഭം നടത്തും എന്ന കണക്കുകൂട്ടലുകളോടെയാണ് നെതന്യാഹു പദ്ധതി അവതരിപ്പിച്ചതെന്ന് കെറി പറഞ്ഞു. എന്നാൽ അത്തരം പ്രവചനങ്ങൾ യാഥാർത്ഥ്യമായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നെതന്യാഹു ഞങ്ങളോടും ഈ യുദ്ധം ആവശ്യപ്പെട്ടു. ഞങ്ങളുടെ മറുപടി ‘ഇല്ല’ ആയിരുന്നു,’ എന്നാണ് കെറിയുടെ വാക്കുകൾ.
യുദ്ധത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വിയറ്റ്‌നാം യുദ്ധവും ഇറാഖ് യുദ്ധവും ഉദാഹരണമായി ചൂണ്ടിക്കാട്ടി, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് യുദ്ധത്തിലേക്ക് നയിക്കരുതെന്ന് കെറി മുന്നറിയിപ്പ് നൽകി. ‘അമേരിക്കൻ ജനങ്ങളോട് കള്ളം പറയരുത്. അവരുടെ മക്കളെ യുദ്ധത്തിലേക്ക് അയക്കാൻ ആവശ്യപ്പെടരുത്,’ എന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം നീണ്ടുനിന്ന ഈ സംഘർഷത്തിൽ ഇറാനിൽ 2,000ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആഗോള സാമ്പത്തിക രംഗത്തും ഇതിൻ്റെ പ്രതികൂല സ്വാധീനം പ്രകടമാണ്.
ഫെബ്രുവരി 11ന് നെതന്യാഹു വൈറ്റ് ഹൗസ് സന്ദർശിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമെന്ന വിലയിരുത്തലുണ്ട്. ട്രംപിനെ ഇറാനെതിരെ വലിയ സൈനികാക്രമണത്തിന് സമ്മതിപ്പിക്കാനായിരുന്നു അദ്ദേഹത്തിൻ്റെ ശ്രമം. എന്നാൽ ട്രംപിൻ്റെ സംഘത്തിലെ പ്രധാന അംഗങ്ങൾ ആദ്യം ഈ പദ്ധതി തള്ളിയതായും റിപ്പോർട്ടുകൾ പറയുന്നു.
എന്നിരുന്നാലും, ഇറാന്റെ നേതൃത്വത്തെ ദുർബലപ്പെടുത്തണമെന്ന ട്രംപിൻ്റെ നിലപാടുമായി നെതന്യാഹുവിൻ്റെ നിർദേശം പൊരുത്തപ്പെട്ടതോടെ, രണ്ട് ആഴ്ചയ്ക്കുള്ളിൽ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിലുള്ള ആക്രമണ പദ്ധതിക്ക് ട്രംപ് അനുമതി നൽകുകയായിരുന്നു































