ഡോ ജോസ് ജോസഫ്.
“ചില ഇതിഹാസങ്ങൾക്ക് സത്യത്തിൻ്റെ ഒരംശമുണ്ട് ” എന്ന ടെക്സ്റ്റോടെയാണ് ലോക ചാപ്റ്റർ 1: ചന്ദ്ര എന്ന സൂപ്പർ ഹീറോയിൻ ചിത്രത്തിൻ്റെ തുടക്കം.യക്ഷി, ചാത്തൻ, കുട്ടിച്ചാത്തൻ തുടങ്ങിയ പേരുകളിൽ കേട്ടു ശീലിച്ച മിത്തുകളെല്ലാം തിരിച്ചറിയാനാകാത്ത വിധം ഇന്നും നമുക്കിടയിൽ ജീവിച്ചിരിക്കുന്നു.
വേഫെറർ ഫിലിംസിനു വേണ്ടി ദുൽഖർ സൽമാൻ നിർമ്മിച്ച ലോക: ചാപ്റ്റർ വൺ ഐതിഹ്യങ്ങളിൽ നിന്നും കടന്നു വന്ന് ആധുനിക കാലത്ത് മനുഷ്യരുടെ ഇടയിൽ ജീവിക്കുന്ന ചന്ദ്ര എന്ന യക്ഷി സൃഷ്ടിക്കുന്ന മായിക യൂണിവേഴ്സിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നു.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി മലയാളത്തിലെ ആദ്യത്തെ സൂപ്പർമാൻ ചിത്രമായിരുന്നുവെങ്കിൽ ചന്ദ്ര മലയാളത്തിലെ ആദ്യത്തെ സൂപ്പർ വുമൺ സിനിമയാണ്. ‘അവൾ വരുന്നു’ എന്നർത്ഥമുള്ള ചുവരെഴുത്ത് ചിത്രത്തിൻ്റെ തുടക്കത്തിലെ ഫ്രെയിമുകളിൽ കാണാം.
അവിസ്മരണീയ പ്രകടനത്തിലൂടെ മാസ്സ് ഹീറോയിനായി മലയാള സിനിമയിൽ കല്യാണി പ്രിയദർശൻ്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന ചിത്രം കൂടിയാണ് ലോക: ചാപ്റ്റർ വൺ ചന്ദ്ര. ഓണച്ചിത്രങ്ങളിൽ അവതരണത്തിൽ ഏറ്റവും മികവ് പുലർത്തുന്ന സിനിമയാണിത്.
ഹോളിവുഡിലെ മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് പോലെ നാടൻ മിത്തുകളുമായി ബന്ധിപ്പിച്ച് വേറിട്ടു നിൽക്കുന്ന ഒരു തനത് മാന്ത്രിക യൂണിവേഴ്സിൻ്റെ വാതിൽ ഈ ചിത്രത്തിലൂടെ സംവിധായകൻ അരുൺ ഡോമിനിക് മലയാളികൾക്കായി തുറക്കുകയാണ്. നമുക്കിടയിൽ ജീവിക്കുന്ന അമാനുഷിക ജീവികളെക്കുറിച്ചുള്ള ആശയം ലോക സിനിമയിൽ പല തവണ പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്.

എന്നാൽ ബജറ്റ് പരിമിതികളുള്ള മലയാള സിനിമയിൽ ഒരു സംവിധായകൻ ഈ ആശയം പുതുമയോടെ കൈകാര്യം ചെയ്തു കാണുന്നത് ആവേശകരമാണ്. സംവിധായകൻ തന്നെ രചിച്ച ചിത്രത്തിൻ്റെ തിരക്കഥയും മികച്ചതാണ്.
ആധുനിക വാമ്പയർ സൂപ്പർ നായികയെ പുനർനിർവ്വചിച്ച സിനിമയാണ് 2003 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘അണ്ടർവേൾഡ് ‘.
ഈ ചിത്രത്തിൽ കേറ്റ് ബെക്കിൻസാലെ അവതരിപ്പിച്ച സെലീനിൻ എന്ന കഥാപാത്രം ക്രൂരയും അതേ സമയം നിഗൂഢത നിലനിർത്തുന്നവളുമാണ്. തന്റെ ഐക്കണിക് ലെതർ വസ്ത്രം ധരിച്ച സെലീനിൻ ലൈക്കാനുകളുമായി പോരാടി ഇരുണ്ട രഹസ്യങ്ങൾ അനാവരണം ചെയ്യുന്നു.
പക്വതയുള്ളവളും അതേ സമയം മാരകമായ പെരുമാറ്റം പ്രകടിപ്പിക്കുന്നവളുമാണ് ഈ സ്ത്രീ വാമ്പയർ. ലോക: ചാപ്റ്റർ ഒന്നിൽ ഹോളിവുഡിൽ കണ്ടു ശീലിച്ച സൂപ്പർ ഹീറോയിൻ വാമ്പയറെ നമ്മുടെ ഐതിഹ്യങ്ങളിൽ പതിഞ്ഞ കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയുമായി ബന്ധിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. ഐതിഹ്യമാല രചിച്ച കൊട്ടാരത്തിൽ ശങ്കുണ്ണിയെക്കുറിച്ചുള്ള പരാമർശവും ചിത്രത്തിലുണ്ട്.
നീലിക്ക് നിലനിൽക്കണമെങ്കിൽ രക്തം വേണം. ഒരേ സമയം യക്ഷിയും വാമ്പയറുമാണ് ചിത്രത്തിലെ ചന്ദ്ര. പല കാലങ്ങൾ കടന്നു വന്നതിൻ്റെ ശാന്തതയും പക്വതയും അവളിൽ കാണാം.അതേ സമയം ക്രൂരയും എതിരാളികളെ നിർദ്ദയം നേരിടുന്നവളുമാണ്.

വലിയ ഒരു പോരാട്ടത്തിൽ നിന്നും ചന്ദ്ര രക്ഷപെടുന്നതോടെയാണ് ചിത്രത്തിൻ്റെ തുടക്കം. തുടർന്ന് അവൾ ബംഗളൂരു നഗരത്തിൽ എത്തുന്നു.”മൂത്തോൻ ” ക്ഷണിച്ചതനുസരിച്ച് വലിയൊരു ദൌത്യം ഏറ്റെടുക്കാനാണ് സ്വീഡനിൽ നിന്നും ഇന്ത്യയിലേക്കുള്ള ചന്ദ്രയുടെ വരവ്.
‘ലോ പ്രൊഫൈൽ ‘കാത്തു സൂക്ഷിക്കണം. അനാവശ്യ വഴക്കുകളിൽ ചെന്നു ചാടരുത് ഏറ്റെടുക്കാനുള്ള ദൌത്യം മറക്കരുത്. ഇതായിരുന്നു അവളെ പിന്തുണക്കുന്ന സപ്പോർട്ട് ടീം വഴി മൂത്തോൻ നൽകിയ നിർദ്ദേശം. ഏകാകിനിയായ ചന്ദ്ര നിഗൂഢതകൾ നിറഞ്ഞ സ്ത്രീയാണ്. ഇരുട്ടറ പോലുള്ള ഫ്ലാറ്റിൽ ഒറ്റക്കാണ് താമസം. ഒരു നൈറ്റ് കഫേയിൽ രാത്രിക്കാണ് ജോലി. പകൽ പുറത്തിറങ്ങില്ല.
ചന്ദ്രയുടെ ഫ്ലാറ്റിൻ്റെ നേരെ എതിർവശത്തെ ഫ്ലാറ്റിലാണ് കൂട്ടുകാരായ സണ്ണിയുടെയും (നസ്ലിൻ) വേണുവിൻ്റെയും (ചന്ദു സലിംകുമാർ) താമസം. നൈജിൽ (അരുൺ കുര്യൻ ) ഈ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനാണ്. പണിയൊന്നുമില്ലാതെ കള്ളുകുടിച്ചും വായിൽ നോക്കിയും നടക്കുന്ന അലസനായ ചെറുപ്പക്കാരനാണ് സണ്ണി.
പ്രേമലുവിലെ സച്ചിനെ പോലെ ഉപരിപഠനത്തിനു പോകാൻ പ്ലാനുണ്ട്. ഒരു കാറപകടത്തിൽ നിന്നും അമാനുഷികമായ ഇടപെടലിലൂടെ അവനെ രക്ഷിച്ചത് ചന്ദ്രയാണോയെന്ന് സണ്ണി സംശയിക്കുന്നു. ചന്ദ്രയിൽ ആകൃഷ്ടനാണെങ്കിലും അവളുടെ നിഗൂഢ സ്വഭാവ വിശേഷങ്ങളിൽ സണ്ണി സംശയാലുവുമാണ്. അവൻ ചന്ദ്രയെ പിന്തുടരാൻ തീരുമാനിക്കുന്നു.
ആദ്യ പകുതിയിൽ ചന്ദ്രയുടെ അമാനുഷിക പ്രകടനങ്ങൾ അധികമില്ല. സണ്ണിയും വേണുവും നൈജിലും ചേർന്നുള്ള നഗര ജീവിത രംഗങ്ങളാണ് ഒന്നാം പകുതിയിൽ കൂടുതലും. ചന്ദ്രയെന്ന കഥാപാത്രത്തിൻ്റെ പശ്ചാത്തലത്തിലെക്കും അവളുടെ മാന്ത്രിക ലോകത്തിലേക്കും കടന്നു ചെല്ലുകയാണ് ഒന്നാം പകുതി.

ചന്ദ്രയാരാണെന്ന ഫ്ലാഷ്ബാക്ക് സംവിധായകൻ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. വാമ്പയർ യക്ഷിയാണെങ്കിലും തിന്മക്കെതിരെ പോരാടുന്നവളാണ് ചന്ദ്ര. ഇതിനിടയിൽ നഗരത്തിൽ പ്രവർത്തിക്കുന്ന അവയവ കച്ചവട മാഫിയയിലെ ഒരുത്തനുമായി (ശരത് സഭ) ചന്ദ്രക്ക് ഏറ്റുമുട്ടേണ്ടി വരുന്നു. ഇത് ഒരു വലിയ സംഘർഷമായി വളരുന്നു.
എതിരാളികൾക്ക് മുന്നിൽ രൗദ്ര താണ്ഡവമാടുന്ന ചന്ദ്രയെയാണ് പിന്തുടർന്നു ചെന്ന സണ്ണി കാണുന്നത്.ആദ്യം പ്രണയ ചാപല്യമായിരുന്നു സണ്ണി ചന്ദ്രയെ പിന്തുടരുന്നർന്നതിന്റെ ലക്ഷ്യം. പിന്നെയത് അവളുടെ നിഗൂഢതകൾ കണ്ടെത്താനുള്ള പിന്തുടരലായി. എന്നാൽ അവൾ ആരാണെന്നറിയുന്നതോടെ അത് നിലവിളിയിലേക്കും ബോധക്ഷയത്തിലേക്കും വഴി മാറുന്നു. എങ്കിലും ഇരുവർക്കും ഇടയിൽ പ്രണയത്തിൻ്റെ ഒരു സ്പാർക്ക് അവശേഷിക്കുന്നുണ്ട്.
വലിയ ദൌത്യം ഏറ്റെടുക്കാനാണ് മൂത്തോൻ ചന്ദ്രയെ വിളിച്ചു വരുത്തിയതെങ്കിലും അതെന്താണെന്ന് പിന്നീട് വൃക്തമാക്കുന്നില്ല. അത് ലോക: ചാപ്റ്റർ രണ്ടിലേക്ക് മാറ്റി വെച്ചതാവാം. അതോടെ ലോക യൂണിവേഴ്സ് വേറൊരു ലെവലിലേക്ക് ഉയരും. സൂപ്പർമാൻ സിനിമകളിലേതു പോലെ നെഗറ്റീവ് പവറുള്ള പ്രതിയോഗിയായി രണ്ടാം പകുതിയിൽ ഉയർന്നു വരുന്നത് സബ് ഇൻസ്പെക്ടർ നാച്ചിയപ്പ (സാൻഡി )യാണ്.
എന്നാൽ വി എഫ് എക്സ് ഉപയോഗിച്ച് സംവിധായകൻ ഈ കഥാപാത്രത്തെ സങ്കീർണ്ണമാക്കിയിട്ടില്ല.ഏറ്റുമുട്ടലിനിടയിൽ ടൊവിനോ തോമസിൻ്റെ കഥാപാത്രം കടന്നു വരുന്നത് ചിത്രത്തെ ടോപ് ഗീയറിലേക്ക് മാറ്റുന്നു. ക്ലൈമാക്സിൽ ഹൈപവർ പെർഫോമൻസുമായി നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാനും എത്തുന്നുണ്ട്.

പല കാലങ്ങളിൽ ജീവിച്ച്, പല നാടുകൾ പിന്നിട്ടു വന്ന അമർത്യയായ സൂപ്പർ വുമൺ കഥാപാത്രമാണ് ചന്ദ്ര. നിഗൂഢതകൾ ഒളിപ്പിച്ചു വെച്ച, പക്വതയുള്ള ചന്ദ്രയായി അതിഗംഭീരമായ പ്രകടനമാണ് കല്യാണി പ്രിയദർശൻ കാഴ്ചവെ ച്ചിരിക്കുന്നത്. കല്യാണിക്ക് ശബ്ദം നൽകിയ ഗായിക സയനോരയും ആ പക്വത പാലിച്ചു.
ഒരേ സമയം തിന്മയെ പ്രതിരോധിക്കുന്ന അമാനുഷിക ശക്തികളുള്ള വാമ്പയർ യക്ഷിയായും പ്രണയം, സങ്കടം, സൗഹൃദം ഏകാന്തത തുടങ്ങിയ വികാരങ്ങൾ അനുഭവിക്കുന്ന സാധാരണ സ്ത്രീയായും കല്യാണി തിളങ്ങി. ഫൈറ്റ് രംഗങ്ങളിലും കല്യാണി മികവു കാണിച്ചു.
നസ്ലിൻ്റെ സണ്ണി പതിവ് ശൈലിയിലുള്ള കഥാപാത്രമായാണ് തുടങ്ങുന്നതെങ്കിലും ചിത്രം പുരോഗമിക്കുമ്പോൾ വേറൊരു മാനത്തിലേക്ക് ഉയരുന്നു. കഥാപാത്രത്തിൻ്റെ വിവിധ ഘട്ടങ്ങളിലൂടെയുള്ള പ്രയാണം അനായാസമായും സ്വാഭാവികമായും നസ്ലിൻ അവതരിപ്പിച്ചു.
ചന്ദ്രയും സണ്ണിയും തമ്മിലുള്ള സൗഹൃദം ആകർഷകമാണ്. സണ്ണിയുടെ കൂട്ടുകാരുടെ വേഷത്തിലെത്തിയ ചന്ദുവും അരുൺ കുര്യനും മികവു പുലർത്തി. ചന്ദുവിൽ അച്ഛൻ സലിംകുമാറിൻ്റെ അഭിനയത്തിൻ്റെ നിഴലാട്ടം കാണാം.
ലിയോയിലൂടെ ശ്രദ്ധേയനായ തമിഴ് നടനും കൊറിയോഗ്രാഫറുമായ സാൻഡി മാസ്റ്റർ പ്രധാന വില്ലനായി അമ്പരപ്പിക്കുന്ന അഭിനയം കാഴ്ച്ച വെച്ചു. ചന്ദ്രയുടെ ബാല്യം അവതരിപ്പിച്ച കുമാരി ദുർഗ്ഗ സി. വിനോദിൻ്റെ പ്രകടനവും എടുത്തു പറയണം.

നിഷാന്ത് സാഗർ, രഘുനാഥ് പലേരി, ശാന്തി ബാലചന്ദ്രൻ, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഫാൻ്റസിയും മിത്തും ഐതിഹ്യങ്ങളൂം മുത്തശ്ശിക്കഥകളും യാഥാർത്ഥ്യവുമെല്ലാം കെട്ടുപിണഞ്ഞ ഒരു മാന്ത്രിക യൂണിവേഴ്സിലേക്കുള്ള വാതിലാണ് ലോക: ചാപ്റ്റർ 1 ചന്ദ്ര.
ചിത്രത്തിൻ്റെ രണ്ടാം പകുതി താരതമ്യേന ഉയർന്ന നിലവാരം പുലർത്തി.രണ്ടാം പകുതിയിലെ വിഎഫ്എക്സ് ആകർഷകമാണ്. സംവിധായകൻ്റെ അതേ ഉയർന്ന ലെവലിൽ തന്നെ ഛായാഗ്രാഹകൻ നിമിഷ് രവി, എഡിറ്റർ ചമൻ ചാക്കോ, സംഗീത സംവിധായകൻ ജേക്സ് ബിജോയ്, സൗണ്ട് ഡിസൈനർ ഡോൺ വിൻസെന്റ്, സൗണ്ട് മിക്സർ എം ആർ രാജകൃഷ്ണൻ ,സംഘട്ടന സംവിധായകൻ യാനിക് ബെൻ എന്നിവരും മികവ് പുലർത്തി.
ലോക യൂണിവേഴ്സിൻ്റെ അടുത്ത അധ്യായങ്ങളിലേക്കുള്ള ശക്തമായ അടിത്തറയാണ് ചാപ്റ്റർ 1.

—————————————————————————————–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക.






























