കണ്ണൂർ : സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി നടത്തിയ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച നിർണായക ബാങ്ക് രേഖകൾ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടു.
രക്തസാക്ഷി ധനരാജിൻ്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ച 40 ലക്ഷം രൂപ മുതിർന്ന നേതാക്കൾ സ്വന്തം പേരിൽ സ്ഥിരനിക്ഷേപം നടത്തിയെന്നാണ് പ്രധാന ആരോപണം. സി.പി.എമ്മിന്‍റെ മുൻ വാദങ്ങളെയെല്ലാം തള്ളുന്നതാണ് ഈ രേഖകൾ.
കുടുംബസഹായ നിധിയിൽ നിന്ന് 40 ലക്ഷം രൂപ മുതിർന്ന നേതാക്കളായ ടി.ഐ മധുസൂദനൻ്റെയും കെ.പി മധുവിന്‍റെയും പേരിൽ സ്ഥിര നിക്ഷേപമായി മാറ്റിയെന്നാണ് ബാങ്ക് രേഖകളിൽ നിന്ന് പ്രധാനമായും വ്യക്തമാകുന്നത്.
2016 നവംബർ 3-നാണ് ഈ തുക പയ്യന്നൂർ റെയിൽവേ ഗേറ്റ് ബ്രാഞ്ചിൽ നേതാക്കളുടെ പേരിൽ നിക്ഷേപിച്ചത്. 2018 വരെ രണ്ട് വർഷക്കാലം ഈ തുക നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിൽ തുടർന്നു. ഫണ്ട് തട്ടിപ്പ് പാർട്ടിയിൽ വലിയ തർക്കമായതോടെ 40 ലക്ഷം രൂപ അക്കൗണ്ടിലേക്ക് തിരിച്ചടച്ചെങ്കിലും, രണ്ട് വർഷത്തെ പലിശ നേതാക്കൾ സ്വന്തമായി എടുത്തു എന്നാണ് കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്.
2016 ഓഗസ്റ്റ് 16-നാണ് ധനരാജിൻ്റെ കുടുംബത്തെ സഹായിക്കാൻ നിധി രൂപീകരിച്ചത്. വെറും രണ്ട് മാസത്തിനുള്ളിൽ 63 ലക്ഷത്തിലധികം രൂപ അക്കൗണ്ടിലെത്തിയിരുന്നു. ഇതിൽ നിന്നാണ് 40 ലക്ഷം രൂപ നേതാക്കൾ വകമാറ്റിയത്.
കൂടാതെ, അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്നും, ഇത് ഭവന നിർമ്മാണത്തിന് ചെലവഴിച്ചതായി കള്ള രേഖയുണ്ടാക്കിയെന്നും കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു.
പയ്യന്നൂരിലെ യു ഡി എഫ് സ്ഥാനാർഥിയാണ് കുഞ്ഞികൃഷ്ണൻ. മധുസൂധനൻ എം എൽ എ യാണ് എൽ ഡി എഫ് സ്ഥാനാർഥി. രക്തസാക്ഷി ഫണ്ട് തട്ടിപ്പിലെ രേഖകൾ പുറത്തുവിട്ട് സിപിഎമ്മിനെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തീർത്തും പ്രതിരോധത്തിലാക്കുകയാണ് കുഞ്ഞികൃഷ്ണൻ
ധനാപഹരണം നേരത്തെ തന്നെ പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോടി രൂപയ്ക്കടുത്ത് വെട്ടിപ്പ് നടത്തി.ധനരാജ് ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ മാറ്റി. ഇതിൽ 25 ലക്ഷം മാത്രമാണ് തിരിച്ചുവന്നത്. 15 ലക്ഷം ഏരിയ കമ്മിറ്റിയിലേക്ക് പോയി എന്നും കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി.ഇത് ഏരിയ കമ്മിറ്റിയുടെ കണക്കിൽ ഇല്ല.
2016 മുതലുള്ള ധനരാജ് കുടുംബ സഹായ നിധിയിലെ പണമിടപാട് രേഖകളാണ് പുറത്തുവന്നത്. ആ വർഷം നവംബർ 13 ന് 63 ലക്ഷത്തിലധികം തുക ഉണ്ടായിരുന്ന സഹായ നിധിയിൽ നിന്ന് 40 ലക്ഷം രൂപ സ്ഥിര നിക്ഷേപമാക്കി മാറ്റി.
പയ്യന്നൂർ സഹകരണ ബാങ്കിലും റെയിൽവേ ഗേറ്റ് ബ്രാഞ്ചിലുമായി പണം നിക്ഷേപിച്ചത് ടി ഐ മധുസൂദനൻ്റെയും കെ പി മധുവിൻ്റെയും പേരിൽ. മൂന്ന് വർഷമാണ് 40 ലക്ഷം രൂപ സ്ഥിര നിക്ഷേപം ഇട്ടത്.
പാർട്ടിയിൽ ഇത് ചർച്ചയായതോടെ 25 ലക്ഷം രൂപ സഹായനിധിയിലേക്ക് തിരിച്ചു നൽകി. 15 ലക്ഷം ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിലേക്കും. പലിശ സ്വന്തമായി കൈപ്പറ്റി
അതേസമയം നോട്ടുനിരോധനം മൂലമുണ്ടായ പണം ഇടപാട് പ്രതിസന്ധി മറികടക്കാൻ ആണ് അക്കാലത്ത് പല അക്കൗണ്ടുകൾ ഉപയോഗിച്ചതെന്നാണ് സിപിഎം ഏരിയ കമ്മിറ്റിയുടെ വിശദീകരണം. നോട്ട് നിരോധനം പ്രതിസന്ധി ഉണ്ടാക്കിയ കാലത്തല്ല പണമിടപാട് എന്ന് കുഞ്ഞി കൃഷ്ണനും തിരിച്ചടിക്കുന്നു.






























