June 29, 2026 5:03 pm

അയോധ്യ ക്ഷേത്ര കൊള്ള : ആർ എസ് എസും അന്വേഷിക്കുന്നു

ലഖ്നൗ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ആർഎസ്എസ് തലവൻ മോഹൻഭാഗവതിന്‍റെ നിർദ്ദേശപ്രകാരം ഉത്തർപ്രദേശിന്‍റ് മേഖലപ്രചാരക് അന്വേഷണത്തിനായി അയോധ്യയിലെത്തി.

വിദേശ സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തിയാലുടൻ ട്രസ്റ്റ് പുനസംഘടന ചർച്ച തുടങ്ങുമെന്നും സൂചനയുണ്ട്. പ്രമുഖ സംഘ് പരിവാർ നേതാക്കൾ ഉൾപ്പെടുന്നതാണ് ട്രസ്റ്റ് . ക്ഷേത്ര ട്രസ്ററ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായി, വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ ഉപാധ്യക്ഷനുമാണ്.

ചമ്പത് റായിയോട് ജൂലൈ 11 ലെ ട്രസ്റ്റ് യോഗത്തിൽ നടന്ന കാര്യങ്ങൾ വിശദീകരിക്കാൻ ആർ എസ് എസ് നിർദ്ദേശം നൽകി. അദ്ദേഹത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു.ക്ഷേത്രത്തിൽ ബന്ധു നിയമനമടക്കം നടത്തിയെന്നാണ് അവർ മനസ്സിലാക്കിയിട്ടുണ്ട്.

കേസിലെ എട്ട് പ്രതികളുടെയും വീടുകളിൽ അയോധ്യ പൊലീസ് ഒരേസമയം തിരച്ചിൽ നടത്തി.മജിസ്ട്രേറ്റുമാരുടെ സാന്നിധ്യത്തിൽ അവിനാഷ് ശുക്ല, ലവ് കുഷ് മിശ്ര, രാമശങ്കർ യാദവ് എന്നിവരുൾപ്പെടെയുള്ളവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ക്രമക്കേട് ആരോപിക്കപ്പെട്ട എട്ട് പേരും നിലവിൽ ജൂൺ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ക്ഷേത്രക്കൊള്ളയിൽ കേസെടുക്കാൻ വൈകിയെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. നേരത്തെ തന്നെ പൊലീസിനും ട്രസ്റ്റ് ജീവനക്കാർക്കും തട്ടിപ്പ് നടന്നുവെന്ന് വിവരം ലഭിച്ചിരുന്നുവെന്നും കേസെടുക്കാൻ വൈകിയെന്നുമാണ് ആരോപണം.

അറസ്റ്റിലായവരിൽ ഒരാളായ സുഭാഷ് കാശ്യപ് വിരമിച്ച ബാങ്ക് ജീവനക്കാരനാണ്. ഇയാൾക്ക് കാണിക്കയിൽ നിന്നും എണ്ണുന്ന പണം ബാങ്കിൽ നിക്ഷേപിക്കുന്ന ജോലിയായിരുന്നു. മറ്റ് ആറു പേർ കാണിക്ക എണ്ണുന്ന ചുമതലയുള്ളവരാണ്. മറ്റൊരാൾ ചമ്പത് റായിയുടെ ഡ്രെവറായ ടിന്നു യാദവാണ്. ബാങ്ക് ജീവനക്കാരൻ ഒഴിക്കെ ബാക്കി ഏഴു പേരിൽ നിന്നും ഏകദേശം 80 ലക്ഷം രൂപയാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

അറസ്റ്റിലായ നുകൽപ് മിശ്ര, ബന്ധുവായ ലവ്കുഷ് മിശ്ര എന്നിവർ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കാണിക്കയായി ലഭിക്കുന്ന പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്ന സംഘത്തിൽ ഉണ്ടായിരുന്നവരാണ് ഇരുവരും.

തട്ടിപ്പിന്‍റെ സൂത്രധാരൻ അനുകൽപ് ആണെന്നാണ് പറയുന്നത് . ഇയാളുടെ സാമ്പത്തിക സ്ഥിതിയിൽ വളരെ പെട്ടെന്നാണ് മാറ്റമുണ്ടായതെന്ന് അയൽക്കാർ ചൂണ്ടിക്കാണിക്കുന്നു.

കുറച്ചുകാലം മുൻപ് വരെ ഈ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവർക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. അനുകൽപ് മിശ്ര അടുത്തിടെ ഗ്രാമത്തിന്റെ അതിർത്തിയിൽ ഒരു ഫാംഹൗസ് നിർമ്മിച്ചതായി നാട്ടുകാർ പറയുന്നു. കൂടാതെ കഴിഞ്ഞ വർഷം അയോധ്യയിൽ ഇയാൾ ഏകദേശം 65 ലക്ഷം രൂപ വിലമതിക്കുന്ന ഒരു വീട് വാങ്ങിയതായും വിവരമുണ്ട്.

ഇയാൾക്ക് നിലവിൽ ഒരു വാഹനം ഉണ്ടെങ്കിലും, അടുത്തിടെ ഒരു സ്കോർപിയോ എസ്‌യുവി ബുക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും അയൽക്കാർ പറയുന്നു.

ഏപ്രിൽ 30ന് അനുകൽപ് ഗ്രാമത്തിൽ ഒരു മതപ്രഭാഷകനെ പങ്കെടുപ്പിച്ചുകൊണ്ട് ഏഴ് ദിവസം നീണ്ടുനിന്ന വലിയൊരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചമ്പത് റായ് ഉൾപ്പെടെയുള്ള പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവർ അനുകൽപ് മിശ്രയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അയോധ്യ മേയറും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പ്രതിനിധിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇത്രയും വലിയൊരു ചടങ്ങ് നടത്താനുള്ള പണം എവിടെ നിന്ന് വന്നു എന്നുളള ചോദ്യവും ഇപ്പോൾ ഉയരുന്നു.

അനുകൽപ് മൂന്ന് വർഷം മുൻപാണ് രാമ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന സംഘത്തിൽ ചേർന്നത്. വൈകാതെ തന്നെ തൻ്റെ അളിയനായ ലവ്കുഷ് മിശ്രയെയും ഇതേ സംഘത്തിൽ നിയമിച്ചു. രുദൗലി സ്വദേശിയായ ലവ്കുഷ് ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. ഇയാൾ അടുത്തിടെ ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ബൈക്ക് വാങ്ങിയതായി അയൽക്കാർ പറയുന്നു.

പ്രതികളുടെ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്‌ബുക്കുകൾ, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച മറ്റ് പ്രധാന രേഖകൾ എന്നിവ പോലീസ് ശേഖരിച്ചിട്ടുണ്ട്.കള്ളപ്പണം വെളുപ്പിക്കാനോ മറ്റ് വസ്‌തുവകകൾ വാങ്ങാനോ ഈ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News