June 30, 2026 9:57 am

കൂറ പാര്‍ട്ടിയെ ആര്‍ക്കാണ് പേടി?

അരൂപി.

കോക്ക്രോച്ച് ജനത പാര്‍ട്ടിയെ ആര്‍ക്കാണ് പേടി എന്ന ചോദ്യം ഉന്നയിക്കാന്‍ അതിന്‍റെ പ്രാരംഭദശയില്‍ പലര്‍ക്കും പേടിയായിരുന്നു; പ്രത്യേകിച്ച് ഭരണകക്ഷിക്കും അതിന്‍റെ അനുയായികള്‍ക്കും. അത്രമേല്‍ അഭൂതപൂര്‍വ്വമായിരുന്നു അതിന്‍റെ വളര്‍ച്ചയുടെ വ്യാപ്തിയും വേഗതയും.

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ഇക്കഴിഞ്ഞ മേയ് 15-ന് തൊഴിലില്ലാത്ത ചെറുപ്പക്കാരെ പാറ്റകള്‍ എന്നും പരാദങ്ങള്‍ എന്നും വിശേഷിപ്പിച്ചുകൊണ്ട് ചില പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ അത് ഇത്രയേറെ കോളിളക്കമുണ്ടാക്കുമെന്ന് കരുതിയിട്ടുണ്ടാവില്ല.

തൊട്ടു പിറ്റേദിവസം ഈ പരാമര്‍ശത്തെ പരിഹാസത്തിലൂടെ വിമര്‍ശിക്കാന്‍ വേണ്ടി തുടങ്ങിയ ഒരു സാമൂഹിക മാദ്ധ്യമ വേദിയായ കോക്ക്രോച്ച് പാര്‍ട്ടി – സി.ജെ.പി – ഇത്രയും വലിയ ജനപിന്തുണ കരസ്ഥമാക്കുമെന്ന് അതിന്‍റെ സൃഷ്ടാവായ അഭിജീത് ദീപ്കെയും കരുതിയിട്ടുണ്ടാവില്ല.

സി.ജെ.പി. എന്നത് ബി.ജെ.പിയുടെ ഒരു ‘പാരഡി’ പ്രസ്ഥാനമായിട്ടായിരിക്കാം അഭിജീത് ദീപ്കെ വിഭാവനം ചെയ്തിട്ടുണ്ടാവുക. അതൊരു രജിസ്റ്റേര്‍ഡ് രാഷ്ട്രീയ കക്ഷിയൊന്നുമായിരുന്നില്ല. സാമൂഹിക മാദ്ധ്യമത്തിലൂടെ ആശയ വിനിമയം നടത്തുന്ന വെറുമൊരു ‘സറ്റയറിറ്റിക്കല്‍ പ്ലാറ്റ്ഫോം’ (ആക്ഷേപഹാസ്യ വേദി) മാത്രമായിരുന്നു അത്.

Jantar Mantar protest turns up the pressure. Cockroach Janta Party founder Abhijit Dipke says the student-led protest will continue until Education Minister Dharmendra Pradhan resigns. Read More: https://t.co/6ElLhNpzFf #JantarMantar #StudentProtest ...

കേവല തമാശയും നര്‍മ്മവും ആക്ഷേപ ഹാസ്യ വിമര്‍ശനവും മാത്രം ലക്ഷ്യമിട്ടായിരുന്നു ഈ കൂട്ടായ്മയുടെ രൂപീകരണം എന്ന് മനസ്സിലാക്കാന്‍ അതില്‍ അംഗത്വം ലഭിക്കുന്നതിനുള്ള യോഗ്യതകള്‍ നോക്കിയാല്‍ മാത്രം മതിയാകും. മടിയന്മാര്‍, സദാ സമയവും ഓണ്‍-ലൈനില്‍ കണ്ണുമ്നട്ടിരിക്കുന്നവര്‍, സ്വയം ഒരു പാറ്റയാണെന്ന് തോന്നുന്നവര്‍ എന്നിവർ മാത്രം അതില്‍ അംഗത്വമെടുത്താല്‍ മതിയെന്നായിരുന്നു അഭിജിത് ദീപ്കെയുടെ അഭ്യര്‍ത്ഥന.

ഇത്തരം പ്ലാറ്റ്ഫോമുകള്‍ ഇന്‍ഡ്യക്ക് പുത്തരിയല്ല താനും. ബിജെപിയെ തന്നെ കളിയാക്കുന്ന ‘ബീഫ് ജനതാ പാര്‍ട്ടി’, ഭാരതീയ ജൂംല പാര്‍ട്ടി’ എന്നൊക്കെയുള്ള സമൂഹ മാദ്ധ്യമ കൂട്ടായ്മകള്‍ ഇതിന് മുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷേ അവയൊക്കെ മഴയത്ത് പൊട്ടിമുളക്കുന്ന കൂണുകള്‍ പോലെ അൽപ്പായുസ്സുകളായിരുന്നു.

എന്നാല്‍ സി.ജെ.പി.യുടെ ജാതകം അങ്ങിനെയായിരുന്നില്ല. ജനിച്ച മേയ് 16-ന് ശേഷം ദിവസങ്ങള്‍ക്കകം തന്നെ ആ കൂട്ടയ്മക്ക് 23 ദശലക്ഷം അനുയായികളുണ്ടായി. അവരില്‍ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരും. രാഷ്ട്രീയ പാര്‍ട്ടികളില്‍ ലോകത്തേറ്റവും കുടുതല്‍ അനുയായികളുള്ള ബി.ജെ.പി.യുടെ സാമൂഹ്യ മാദ്ധ്യമ അക്കൌണ്ടിനേക്കാള്‍ പിന്തുണ സി.ജെ.പി. ആര്‍ജ്ജിച്ചു.

ഇത്രയധികം പിന്തുണയാര്‍ജ്ജിക്കാന്‍ എങ്ങിനെ സി.ജെ.പിക്കായി? അതിന് കാരണം അത് മുന്നോട്ട് വച്ച പ്രകടന പത്രിയിലെ ആവശ്യങ്ങളായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റീസുമാര്‍ വിരമിച്ച ശേഷം രാജ്യസഭാംഗത്വം പോലുള്ള സ്ഥാനമാനങ്ങള്‍ നല്‍കരുത്, രാജ്യത്തെ പൗരന് വോട്ടവകാശം നിഷേധിക്കപ്പെട്ടാല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷനെ യു.എ.പി.എയിലെ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം, സ്ത്രീകള്‍ക്ക് സാര്‍വ്വത്രികമായി 50 ശതമാനം സംവരണം ഏര്‍പ്പെടുത്തണം, കാലുമാറ്റക്കാരേയും കൂറുമാറ്റക്കാരേയും 20 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണം, അദാനിമാര്‍ക്കും അംബാനിമാര്‍ക്കും നല്‍കിയ മാദ്ധ്യമ ലൈസന്‍സുകള്‍ പിന്‍വലിക്കണം എന്നിവയായിരുന്നു ആ പത്രികയിലെ ആവശ്യങ്ങള്‍.

നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്‍റെ അടിസ്ഥാനമായ തെരഞ്ഞെടുപ്പിന്‍റെ പവിത്രത, സ്ത്രീ സമത്വം, സംശുദ്ധ രാഷ്ട്രീയം, അഭിപ്രായ സ്വാതന്ത്ര്യം എന്നീ ഭരണഘടനാനുസൃത അവകാശങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ആ ആവശ്യങ്ങളുടെ പിന്നില്‍. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോ ഇന്‍ഡ്യാക്കാരനും ആഗ്രഹിക്കുന്നതാണ് ആ ആവശ്യങ്ങള്‍. അവ സ്വപ്നങ്ങളില്‍ മാത്രം അവശേഷിക്കരുതെന്ന് കരുതുന്ന നല്ലൊരു വിഭാഗം ചെറുപ്പക്കാര്‍ സി.ജെപി.ക്ക് പിന്തുണ നല്‍കിയതില്‍ അത്ഭുതമില്ല.

Cockroach Janta Party: India's viral youth movement hits the streets of the capital | CNN

ഇതിനിടയില്‍ മേയ് 3-ന് നടത്തിയ ‘നീറ്റ്’ പരീക്ഷ ചോദ്യ പേപ്പര്‍ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത് വന്നത് സി.ജെ.പി.യുടെ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണക്കും ആക്കം കൂട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അദ്ദേഹത്തിന്‍റെ രാജിക്കായി അവര്‍ മുറവിളി കൂട്ടി. ആ ആവശ്യം ഉന്നയിച്ച് അവര്‍ ജന്ദര്‍ മന്ദറില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ഇതെഴുതുമ്പോഴും ധര്‍ണ്ണ അവിടെ തുടരുകയാണെന്ന് മാത്രമല്ല പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ സോനം വാങ്ങ്ചൂക്ക് അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടും അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തിരിക്കുന്നു.

സി.ജെ.പിക്ക് ലഭിച്ച ഈ പിന്തുണ കണ്ട് ബേജാറായത് സ്വാഭാവികമായും ഭരണകക്ഷിയായ ബി.ജെ.പി.യാണ്. തങ്ങളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടിനേക്കാള്‍ അനുയായികളേറിയപ്പോൾ സി.ജെ.പിയുടെ അക്കൗണ്ടുകളും വെബ്-സൈറ്റുകളും മറ്റും അവര്‍ പൂട്ടിച്ചു . അതിന്‍റെ പ്രവര്‍ത്തകരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചു. സി.ജെ.പിയുടെ അനുയായി വൃന്ദം വിദേശികളാണെന്ന് പ്രചരിപ്പിച്ചു. അവരുടെ പിന്നില്‍ ശത്രുരാജ്യങ്ങളാണെന്ന് ആരോപിച്ചു. അഭിജീത് ദീപ്കെയെ സ്വാധീനിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തിനും കുടുംബത്തിനും നേര്‍ക്ക് വധഭീഷണിയുണ്ടായി. സി.ജെ.പി. രാജ്യസുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നുവെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായി.

ഇതെല്ലാം സി.ജെ.പി.യുടെ വളര്‍ച്ച കണ്ടിട്ടുള്ള ഭീതിയില്‍ നിന്നുളവായ പ്രതികരണങ്ങളായിരുന്നു. നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും മറ്റുമുണ്ടായ പോലെ യുവജന മുന്നേറ്റങ്ങള്‍ ഇവിടേയുമുണ്ടായേക്കാമെന്നും ഭരണത്തെ തന്നെ അത് ബാധിക്കുമെന്നുമൊക്കെയുള്ള ആശങ്കകളാവണം സര്‍ക്കാരിനേയും ഭരണകക്ഷിയേയും പ്രകോപിപ്പിച്ചുണ്ടാവുക.

രാജ്യത്തെ ജനങ്ങള്‍ സ്വതന്ത്രമായി ചിന്തിക്കുകയും അവര്‍ അധികാര ദുര്‍വിനിയോഗത്തേയോ മറ്റോ ചോദ്യം ചെയ്യുകയും ചെയ്യുമ്പോള്‍ അധികാരികള്‍ എന്തിനാണ് അസ്വസ്ഥരാകുന്നത് എന്നതാണ് ഇത്തരുണത്തില്‍ ഉയരുന്ന പ്രസക്തമായ ചോദ്യം. അധികാരികളുടെ വീഴ്ചകള്‍ തുറന്ന് കാട്ടുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാന്‍ സമാധനപരമായി പ്രതിഷേധിക്കുകയും ചെയ്യുമ്പോള്‍ അധികാരികള്‍ അവരെ വീക്ഷിക്കുന്നത് സംശയദൃഷ്ടിയോടെയും നേരിടുന്നത് രാജ്യദ്രോഹികളോടെന്ന പോലെയുമാണ്.

ഏതൊരു അധികാരി വര്‍ഗ്ഗവും സ്വാഭാവികമായും പ്രതീക്ഷിക്കുന്നത് ചോദ്യം ചെയ്യപ്പെടാത്ത അനുസരണയുള്ള ഒരു സമൂഹത്തെയാണ്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊള്ളുന്ന ഇന്‍ഡ്യയില്‍ വിമത സ്വരങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കും ഇടമുണ്ടെന്ന് ജനങ്ങള്‍ കരുതുകയും അധികാരികളുടെ വീഴ്ചകള്‍ ചോദ്യം ചെയ്യുകയും ചെയ്യുക സ്വാഭാവികമാണ്.

ഈ ധാരണയുടെ അടിസ്ഥാനത്തില്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരെ പരാദങ്ങളെന്നും പാറ്റകളെന്നും വിളിച്ച അപഹസിച്ചപ്പോള്‍ അതിനെതിരേ പ്രതികരിക്കാന്‍ ഉണ്ടാക്കിയ കൂട്ടയ്മക്ക് ശക്തി പ്രാപിക്കാന്‍ അവസരം നല്‍കുകയും പരീക്ഷ സമ്പ്രദായങ്ങളിലെ വീഴ്ചകള്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്വം പേറി വിദ്യാഭ്യാസ മന്ത്രിയുടേ രാജി ആവശ്യമുന്നയിച്ച് വമ്പന്‍ പ്രതിഷേധങ്ങള്‍ വരെ സംഘടിപ്പിക്കാന്‍ പാകത്തിനുള്ള ഒരു പ്രസ്ഥാനമാക്കി സി.ജെ.പി.യെ വളര്‍ത്തിയതും ഭരണ വര്‍ഗ്ഗത്തിന്‍റെ അസ്വസ്ഥതയും അസഹിഷ്ണുതയുമല്ലാതെ മറ്റൊന്നുമല്ല.

Cockroach Janta Party Plan NEET Protest at Jantar Mantar; Police Say No Permission Sought - The CSR Journal

പ്രതിഷേധങ്ങളേയും ജനങ്ങളുടെ മുന്നേറ്റങ്ങളേയുമെല്ലാം തല്ലിക്കെടുത്താന്‍ മുതിര്‍ന്നാല്‍ അത് പൂര്‍വാധികം ശക്തിയോടെ പടര്‍ന്ന് കത്തുമെന്ന തിരിച്ചറിവ് ഉണ്ടായതിനാലാവാം വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സി.ജെ.പി. ജന്ദര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയെ ചെറുക്കാനോ നിരോധിക്കാനോ പ്രതിരോധിക്കാനോ അധികാരികള്‍ മുതിരാത്തത്. തീര്‍ച്ചയായും അത് വിവേകപൂര്‍വ്വവും പക്വതയാര്‍ന്നതുമായ തീരുമാനം തന്നെയാണ്.

അധികാരികള്‍ ആശങ്കപ്പെട്ട പോലെ സി.ജെ.പി. ഒരു രാഷ്ട്രീയ പാര്‍ട്ടിയായി വളര്‍ന്ന് വികസിക്കുമെന്നും നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഒരു വെല്ലുവിളിയാകുമെന്നും പ്രതീക്ഷിക്കുക വയ്യ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തന്നെ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലന്ന് അവരുടെ വക്താക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലുമെല്ലാമുണ്ടായ യുവജനമുന്നേറ്റം പോലൊരു പ്രസ്ഥാനത്തിന്‍റെ സാദ്ധ്യതകളും ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ ദുഷ്ക്കരമാണ്. കാരണം നേപ്പാളും ബംഗ്ലാദേശും ശ്രീലങ്കയുമെല്ലാം താരമ്യേന ചെറിയ രാജ്യങ്ങളും അവിടങ്ങളിലെ സമൂഹങ്ങള്‍ താരമ്യേന ഏകതാരൂപമാര്‍ന്നതുമാണ്. മറിച്ച് ഇന്‍ഡ്യ സാംസ്ക്കാരികമായും സാൂൂഹികമായും സാമ്പത്തികമായും ഭാഷാപരമായുമെല്ലാം അസാധാരണമാം വിധം വൈവിദ്ധ്യപൂര്‍ണ്ണവും.

ഇന്‍ഡ്യയിലെ യുവാക്കളുടെ അഭിലാഷങ്ങളാകട്ടെ അവരുടെ പശ്ചാത്തലത്തെ ആശ്രയിച്ച് വ്യത്യാസപ്പെട്ടതാണ്. സമ്പന്ന വര്‍ഗ്ഗം അവരുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. മദ്ധ്യവര്‍ഗ്ഗത്തെ സംബന്ധിച്ചടത്തോളം അവര്‍ വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ആശകളും ആശങ്കകളും വച്ചു പുലര്‍ത്തുന്നവരാണ്. ദരിദ്ര കുടുംബങ്ങളിലെ യുവാക്കള്‍ തീര്‍ച്ചയായും വിദ്യാഭ്യാസമില്ലാത്തതിനാലും ദാരിദ്യത്താലും തൊഴിലില്ലായ്മയാലും വലയുന്നവരും നിരാശരുമാണ്.

പക്ഷേ അവരും അത് തങ്ങളുടെ വിധിയാണെന്ന് കരുതി ജീവിതത്തോട് പൊ രുത്തപ്പെടുന്ന കാഴ്ചയണ് നാം കാണുന്നത്. വിദ്യാഭ്യാസവും തൊഴിലും സമത്വവും സാമൂഹികനീതിയും ഭരണഘടനാപരമായ അവകാശങ്ങളാണെന്ന ബോദ്ധ്യമോ ഭരണഘടനയെക്കുറിച്ച് തന്നെയുള്ള അവബോധമോ അവരില്‍ ബഹുഭൂരിപക്ഷത്തിനുമില്ല എന്നത് ഒരു വസ്തുതയാണ്. ഈ സാഹചര്യങ്ങളില്‍ ഒരു ദേശ വ്യാപക യുവജന പ്രതിഷേധ പ്രസ്ഥാനത്തിന്‍റെ വേരുകള്‍ ഇന്‍ഡ്യയില്‍ പടരുക ദുഷ്ക്കരമായിരിക്കും.

ജന്ദര്‍ മന്ദറിലെ പ്രതിഷേധങ്ങള്‍ക്ക് തുടക്കത്തിലെ ആവേശം ഇന്നില്ല. അപ്പോള്‍ മാത്രമാണ് കൂറപാര്‍ട്ടിയെ ആര്‍ക്കാണ് ഭയമെന്ന ചോദ്യം ചോദിക്കാന്‍ പലര്‍ക്കും ധൈര്യമുണ്ടായുള്ളു. എങ്കിലും ആ പ്രതിഷേധങ്ങളുടെ പ്രാധാന്യം കുറച്ച് കാണരുത്.

സോനം വാങ്ങ്ചൂക്കിന്‍റെ സാന്നിദ്ധ്യവും നിരാഹാര സത്യാഗ്രഹവും പ്രതിഷേധങ്ങളുടെ ആക്കം വീണ്ടും കൂട്ടിയേക്കാം. അധികാരികള്‍ ഈ പ്രതിഷേധങ്ങളെ ഉരുക്ക് മുഷ്ടികൊണ്ട് നേരിടാന്‍ മുതിരരുത്. പ്രതിഷേധങ്ങളും പ്രതികരണങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോള്‍ അസ്വസ്ഥരാകാതെ സമചിത്തതയോടെ വീക്ഷിക്കാനും യുവാക്കള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാനും അധികാരികള്‍ തയ്യാറാകണം.

അവരുയര്‍ത്തുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും രാഷ്ട്രത്തെ ദുര്‍ബ്ബലപ്പെടുത്തുന്നവയല്ലന്നും അവ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ആരോഗ്യകരമായ പൗരന്മാരുടെ അടയാളങ്ങളാണെന്നും അധികാരികള്‍ മനസ്സിലാക്കണം. അവരുടെ പ്രതിഷേധങ്ങളെ ഭയപ്പെടുകയല്ല; പകരം അതിന്‍റെ കാരണങ്ങളെക്കുറിച്ച് പരിശോധിക്കുകയും ചര്‍ച്ച ചെയ്യുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയുമാണ് വേണ്ടത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News