തിരുവനന്തപുരം : സി.പി.എമ്മിന് ഇപ്പോൾ കാര്യമായ സ്വാധീനമുള്ള ഏക സ്ഥലം കേരളമാണല്ലോ.. ബി.ജെ.പിക്കെതിരെ കോൺഗ്രസിനോടൊപ്പം ഇന്ത്യാ മുന്നണിയിൽ നിന്ന് യുദ്ധം ചെയ്യണമെങ്കിൽ അത് ഇവിടെയല്ലേ പറ്റുകയുള്ളൂ.
നാലാൾ തികിച്ചില്ലാത്തിടത്ത് നിന്ന് ബി.ജെ.പിയെ ആക്രമിക്കുന്നതെങ്ങനെ? കേരളത്തിലെ കാര്യം കണ്ടതുമാണല്ലോ ? ആ നിലയ്ക്ക് ശക്തിയുള്ളിടത്ത് ഒന്നിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാനം മര്യാദയായി ഇന്ത്യാ മുന്നണി വിടുന്നതല്ലേ നല്ലത്? തമിഴ്നാട്ടിൽ സ്റ്റാലിൻ്റെ ഡി.എം.കെ ചെയ്തത് പോലെ. – മുതിർന്ന മാധ്യമ പ്രവർത്തകനായ ബി. വി. പവനൻ ചോദിക്കുന്നു.

അദ്ദേഹത്തിൻ്റെ ഫേസ് ബുക് പോസ്ററ് ഇങ്ങനെ:
അല്ല, ഒരു സംശയം ചോദിക്കുകയാണ്. സി.പി.എം എന്തിനാണ് കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിൽ ഇനിയും തുടരുന്നത്? രണ്ടു പാർട്ടികൾക്കും നേർക്ക് നേർ കണ്ടു കൂടാ.
പിണറായി വിജയനെ കെട്ടിപ്പിടിക്കാനൊന്നും പറ്റില്ല എന്നാലും സഖ്യം തുടരാമെന്നാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. കെട്ടിപ്പിടിക്കുക എന്നതിന് മലയാളത്തിൽ നാം മനസിലാക്കുന്ന അർത്ഥത്തിലായിരിക്കില്ല രാഹുൽ അത് പറഞ്ഞത്.
ഹഗ് എന്ന വാക്കാണ് പ്രയോഗിച്ചത്. സ്നേഹപൂർവ്വം ചേർത്തു പിടിക്കുക എന്ന് ഏതാണ്ട് അതിന് അർത്ഥം പറയാം. അതും പറ്റില്ലെന്നാണ്. അതായത് പിണറായിയെ തൊടാൻ കൂടി പറ്റില്ല, പക്ഷേ സഖ്യം തുടരാം എന്നാണ് രാഹുൽ പറഞ്ഞതിൻ്റെ മലയാളം. ശരിക്കും അപമാനകരമല്ലേ അത്.
തിരിച്ച് പിണറായി നൽകിയ മറുപടിയോ ? ഞാനാരേയും അങ്ങനെ കെട്ടിപ്പിടിക്കാറില്ല, എന്നാൽ രാഹുൽ ഒരാളെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ കണ്ടു എന്നാണ്. ലോക്‌സഭയിൽ വച്ച് ഏതാനും വർഷം മുമ്പ് നരേന്ദ്ര മോദിയെ അപ്രതീക്ഷിതമായി രാഹുൽ കെട്ടിപ്പിടിച്ചുണ്ടാക്കിയ നാടകീയ നിമിഷത്തെയാണ് പിണറായി മറ്റൊരു അർത്ഥം നൽകി ആയുധമാക്കിയത്.
അതായത് രാഹുൽ ബി.ജെ.പിയുടെ സുപ്രീം നേതാവായ സാക്ഷാൽ മോദിയെയൊക്കെ കെട്ടിപ്പിടിക്കുന്നയാളാണ് എന്ന്. അതിന് അർത്ഥതലം പലതാണ്. ചുരുക്കത്തിൽ രണ്ടു പാർട്ടികളുടെയും ഇപ്പോഴത്തെ നായകരായ നേതാക്കൾക്ക് പരസ്പരം വിശ്വാസമില്ല എന്നർത്ഥം.
ഈ ഘട്ടത്തിലാണ് സി.പി.എം എന്തിന് കോൺഗ്രസിൻ്റെ മുന്നണിയുമായി സഹകരിക്കുന്നു എന്ന ചോദ്യം ഉയരുന്നത്. ഇത് ഇപ്പോൾ മാത്രമല്ലല്ലോ? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഇരുവരും പരസ്പരം ആക്രമിച്ചതിന് കണക്കുണ്ടോ? സി.പി.എമ്മിനെ ‘സി.ജെ.പി’ എന്ന് പോലും രാഹുൽ വിളിച്ചു. അതായത് ‘കമ്യൂണിസ്റ്റ് ജനതാ പാർട്ടി’. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഐക്യം എന്നായിരുന്നു അതിനർത്ഥം.
ബി. വി. പവനൻ
രാഹുൽ പക്വതയില്ലാത്ത നേതാവ് എന്നാണ് പിണറായി അന്ന് തിരിച്ചടിച്ചത്. അതിൻ്റെ തുടർച്ചയാണ് ഇപ്പോഴും. അത് കൊണ്ടാണ് ചോദിക്കുന്നത് സി.പി.എം എന്തിനാണ് കോൺഗ്രസ് മുന്നണിയിൽ നിൽക്കുന്നത് എന്ന്.ബി.ജെ.പി ഉയർത്തുന്ന വർഗ്ഗീയ വിദ്വേഷ വെല്ലുവിളിയെ ചെറുക്കാനാണ് കോൺഗ്രസ് മുന്നണിയോടൊപ്പം നിൽക്കുന്നതെന്നാണ് സി.പി.എം വിശദീകരിക്കുന്നത്.
ഇതേ ന്യായം തന്നെ കോൺഗ്രസും പറയുന്നു. അവിടെയാണ് തമാശ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീൽ എന്നാണ് കോൺഗ്രസ് പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാകട്ടെ സി. പി. എം അതേ കാര്യം തിരിച്ചും പറയാൻ തുടങ്ങി. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഡീൽ എന്ന്.
മുഖ്യമന്ത്രി വി. ഡി. സതീശൻ കണക്കുകൾ നിരത്തി അത് നിഷേധിക്കുക മാത്രമല്ല, സി.പി.എം ആണ് വെള്ളിത്താലത്തിൽ ബി.ജെ.പിക്ക് നിയമസഭാ സീറ്റുകൾ നൽകിയതെന്നും സമർത്ഥിക്കുകയും ചെയ്തു.
അങ്ങനെ ഞാനല്ല, നീയാണ് ബി.ജെ.പിക്കുമായി സഖ്യമുണ്ടാക്കിയിരിക്കുന്നതെന്ന് പരസ്പരം തർക്കിച്ചു കൊണ്ടിരിക്കുന്ന രണ്ടു പാർട്ടികൾ ഒന്നിച്ചു ചേർന്ന് ബി.ജെ.പിയെ തറപറ്റിക്കമെന്നാണ് പറയുന്നത്. കേമം തന്നെ.
മറ്റൊരു വൈരുദ്ധ്യവുമുണ്ട്. ഇന്ത്യയിൽ സി.പി.എമ്മിന് ഇപ്പോൾ കാര്യമായ സ്വാധീനമുള്ള ഏക സ്ഥലം കേരളമാണല്ലോ.. ബി.ജെ.പിക്കെതിരെ കോൺഗ്രസിനോടൊപ്പം ഇന്ത്യാ മുന്നണിയിൽ നിന്ന് യുദ്ധം ചെയ്യണമെങ്കിൽ അത് സി.പി.എമ്മിന് കേരളത്തിലല്ലേ പറ്റുകയുള്ളൂ.
അല്ലാതെ നാലാൾ തികിച്ചില്ലാത്തിടത്ത് നിന്ന് ബി.ജെ.പിയെ ആക്രമിക്കുന്നതെങ്ങനെ? കേരളത്തിലെ കാര്യം കണ്ടതുമാണല്ലോ ? ആ നിലയ്ക്ക് ശക്തിയുള്ളിടത്ത് ഒന്നിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാനം മര്യാദയായി ഇന്ത്യാ മുന്നണി വിടുന്നതല്ലേ നല്ലത്? തമിഴ്നാട്ടിൽ സ്റ്റാലിൻ്റെ ഡി.എം.കെ ചെയ്തത് പോലെ.































