ന്യൂഡൽഹി: തങ്ങൾ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ചേർന്നതായി മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിലെ വിമതരായ 20 ലോക്സഭാംഗങ്ങൾ,ലോക്സഭാ സ്പീക്കർ ഓം ബിർളയെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് പിന്തുണ നൽകുന്നതായും അവർ വ്യക്തമാക്കി. സ്പീക്കറെ കണ്ട് ഇത് സംബന്ധിച്ച് കത്തും നൽകി.
ഔദ്യോഗിക പക്ഷത്തെ എംപിമാരും സ്പീക്കറെ സന്ദർശിച്ചു.കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവിന്റെ വസതിയിൽ യോഗം ചേർന്ന ശേഷമാണ് വിമത എംപിമാർ സ്പീക്കറെ കാണാനെത്തിയത്.
തൃപുരയിലെ പ്രാദേശിക പാർട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി. കൂറുമാറ്റ നിരോധന നിയമം മറികടക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായിട്ടാണ് വിമതർ മറ്റൊരു പാർട്ടിയിൽ ലയിക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെന്നും യഥാർത്ഥ തൃണമൂൽ തങ്ങളാണെന്നും വിമതർ അവകാശപ്പെട്ടു. യഥാർത്ഥ തൃണമൂലിനായി കോടതിയിൽ വാദിക്കുമെന്നും സുദീപ് ബന്ദോപാധ്യായ് എംപി പറഞ്ഞു.

വിമതരായ ലോക്സഭാംഗങ്ങൾ,ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ടപ്പോൾ
വിമതർ എത്തുന്നതിന് തൊട്ടുമുമ്പായി മമതാ ബാനർജിയെ അനുകൂലിക്കുന്ന എംപിമാർ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ കത്ത് സ്പീക്കർക്ക് കൈമാറിയിരുന്നു. കീർത്തി ആസാദ്, സാഗരിക ഘോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്പീക്കറെ കണ്ടത്.
തൃണമൂൽ കോൺഗ്രസിനെ അതിന്‍റെ നിയമപരമായി അംഗീകൃത നേതാവിലൂടെയും വിപ്പിലൂടെയും മാത്രം പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയായി കണക്കാക്കണമെന്ന് അവർ നൽകിയ കത്തിൽ പറയുന്നു.
തൃണമൂലിൻ്റെ ഏതെങ്കിലും പ്രത്യേക ഗ്രൂപ്പിനോ വിഭാഗത്തിനോ അംഗീകാരമോ പദവിയോ സൗകര്യമോ നിഷേധിക്കണം, എന്തെങ്കിലും തീരുമാനം എടുക്കുന്നതിന് മുമ്പ് ഔദ്യോഗിക നേതൃത്വത്തിന് പറയാള്ള അവസരംകൂടി നൽകണം തുടങ്ങിയ കാര്യങ്ങളാണ് കത്തിലൂടെ അഭിഷേക് ബാനർജി ആവശ്യപ്പെട്ടിരിക്കുന്നത്.































