കൊച്ചി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകളും എക്സാലോജിക് സോല്യൂഷൻസ് ഉടമയുമായ ടി വീണയ്ക്ക് മാസപ്പടിക്കേസിൽ എൻഫോഴ്മെൻ്റ് ഡയറക്ടറേററ് ( ഇഡി) സമൻസ്.
വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. ആലുവയിലെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി എം ആർ എൽ) കരിമണൽ കമ്പനിയിലെ എട്ട് ഉദ്യോഗസ്ഥരും അന്ന് ഹാജരാവണം.
സിഎംആർഎൽ എം ഡി ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ് കർത്ത, ചീഫ് ജനറൽ മാനേജർ കെ എസ് സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്.
കർത്തയുടെ ഭാര്യ, മകൻ അടക്കമുള്ള കുടുംബങ്ങൾക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. വിവിധ കമ്പനികളുടെ ഡയറക്ടർമാർ ആണ് ഇവർ.

സിഎംആർഎൽ എം ഡി: ശശിധരൻ കർത്ത
വീണയും കരമിണൽ കമ്പനിയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകൾ ഇഡിയ്ക്ക് കൈമാറാൻ കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് വന്നത്. ഇതിന് പിന്നാലെയാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്.
എസ്എഫ്ഐഓ കസ്റ്റഡിയിലെടുത്ത 134 രേഖകൾ പത്ത് ദിവസത്തിനകം കൈമാറാനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടത്. രേഖകൾ കൈമാറുന്നതിനെതിരായ സിഎംആർഎൽ എതിർപ്പ് തള്ളിയാണ് കോടതി നടപടി.
വീണയും സി എം ആർ എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് മാസപ്പടി കേസ്. സേവനങ്ങളൊന്നും നൽകാതെ വീണയുടെ കമ്പനിയായ ‘എക്സാലോജിക്’ സിഎംആർഎല്ലിൽ നിന്നും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റി എന്ന ആക്ഷേപത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് , സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ( എസ് എഫ് ഐ ഒ) എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
ആദായനികുതി വകുപ്പിൻ്റെ കണ്ടെത്തലുകളെ തുടർന്നാണ് ഈ വിവാദം ആരംഭിക്കുന്നത്. സിഎംആർഎൽ കമ്പനി വീണയുടെ എക്‌സാലോജിക് സൊല്യൂഷൻസിന് 1.72 കോടി രൂപ നൽകിയതായി കണ്ടെത്തി. ഐടി വകുപ്പിന്‍റെ ഇടക്കാല ഉത്തരവനുസരിച്ച്, യാതൊരുവിധ സേവനങ്ങളും നൽകാതെയാണ് ഈ പണം കൈമാറിയത്.

കമ്പനി നിയമത്തിലെ വകുപ്പുകൾ പ്രകാരം കേന്ദ്ര ഏജൻസിയായ എസ് എഫ് ഐ ഒ അന്വേഷണം നടത്തി. പിന്നീട്, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിയും കേസ് ഏറ്റെടുത്തു.
ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ സമർപ്പിച്ച ഹർജികൾ കേരള ഹൈക്കോടതി തള്ളിക്കളഞ്ഞു.































