കൽപ്പററ: വിഷുവിനു മുൻപ്, വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി 178 വീടുകൾ പണിതീർക്കുമെന്ന പിണറായി സർക്കാരിൻ്റെ ഉറപ്പ് പാഴായി.
ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ പൂർത്തിയാക്കുമെന്ന് അറിയിച്ച 178 വീടുകളിൽ ഏകദേശം 40 എണ്ണത്തിന്‍റെ നിർമാണം മാത്രമാണ് പൂർത്തിയായത്. വിഷു പുതിയ വീടുകളിൽ ആഘോഷിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ദുരന്തബാധിതർ.

പല വീടുകളുടെയും നിർമാണ പ്രവർത്തികൾ ഇനിയും തീരാത്തതാണ് പുനരധിവാസം വൈകാൻ കാരണമായത്.ഡ്രെയിനേജ് സംവിധാനം, മുറ്റത്തെ പണികൾ, ഗേറ്റുകൾ എന്നിവയുടെ നിർമാണം നടക്കുന്നതേയുള്ളൂ.
പൂർത്തിയായ വീടുകളിൽ താമസം തുടങ്ങാൻ അധികൃതർ നിർദേശിച്ചെങ്കിലും, നിർമാണം പൂർത്തിയാകാനുള്ള മറ്റ് വീടുകൾക്കിടയിൽ ഒറ്റപ്പെട്ട നിലയിൽ താമസിക്കാനുള്ള ബുദ്ധിമുട്ട് ദുരന്തബാധിതർ ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്. 178 വീടുകളും സജ്ജമായ ശേഷം ഒരുമിച്ച് താമസം തുടങ്ങാനാണ് ഇവരുടെ തീരുമാനം.
വീടുകൾ വൈകുന്നതിനൊപ്പം സാമ്പത്തിക പ്രതിസന്ധിയും ദുരന്തബാധിതരെ വലയ്ക്കുന്നുണ്ട്. സർക്കാർ നൽകി വന്നിരുന്ന ദിനബത്ത കഴിഞ്ഞ ഒരു മാസമായി മുടങ്ങി.ഉരുൾപൊട്ടലിൽ തൊഴിലും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ട തങ്ങളെ സംബന്ധിച്ചിടത്തോളം ഈ തുക മുടങ്ങുന്നത് വലിയ പ്രയാസമുണ്ടാക്കുന്നുവെന്ന് ഇവർ പറയുന്നു.

വയനാട്ടിൽ കനത്ത കാലവർഷം തുടങ്ങുന്നതിന് മുൻപെങ്കിലും പുതിയ വീടുകളിലേക്ക് മാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങൾ. മഴ ശക്തമായാൽ ടൗൺഷിപ്പിലെ ബാക്കി പണികൾ പൂർത്തിയാക്കാൻ ഇനിയും തടസമുണ്ടാകും.
മെയ് മാസത്തിനുള്ളിൽ പണികൾ തീർക്കുമെന്ന് അധികൃതർ ഉറപ്പ് നൽകുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് വ്യക്തമല്ല.
2024 ജൂലൈ 30-ന് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ ഉണ്ടായ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്.
അതിശക്തമായ മഴയെത്തുടർന്ന് മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമറ്റം എന്നിവിടങ്ങളിൽ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 400-ലധികം പേർ മരിച്ചു. അഞ്ഞൂറിലധികം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു.രണ്ട് സ്കൂളുകൾ, പാലങ്ങൾ എന്നിവ പൂർണ്ണമായി തകർന്നു.
സൈന്യം, എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്ന് ദിവസങ്ങളോളം നീണ്ട രക്ഷാപ്രവർത്തനം നടത്തി. ചൂരൽമലയിൽ സൈന്യം ബെയ്‌ലി പാലം നിർമ്മിച്ച് ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുകയും ചെയ്തു..
































