വാഷിങ്ടൺ: ഇറാൻ ആണവായുധങ്ങൾ പ്രയോഗിക്കാൻ പാടില്ലെന്നും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നു കൊടുക്കണമെന്നുമുള്ള നിബന്ധനകളിൽ വിട്ടുവീഴ്ചയില്ലെന്നും പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. അമേരിക്കൻ സൈന്യം അടുത്ത പോരാട്ടത്തിന് തയ്യാറാണെന്നും ഇറാനെ കീഴടക്കാൻ സജ്ജമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള കരാറിൽ പൂർണമായ ധാരണയാകുന്നത് വരെ അമേരിക്കൻ സൈന്യം മേഖലയിൽ തുടരുമെന്ന് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന ആരോപണങ്ങൾക്കിടയിലാണ് ഈ പ്രസ്താവന.
ഇറാൻ അമേരിക്കയുടെ എല്ലാ നിബന്ധനകളും പാലിക്കുന്നത് വരെ പടക്കപ്പലുകളും വിമാനങ്ങളും സൈനികരും ഈമേഖലയിൽ തന്നെ നിലയുറപ്പിക്കും. ആവശ്യമായ ആയുധശേഖരം കരുതിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കരാർ ലംഘിക്കപ്പെടുകയാണെങ്കിൽ ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സൈനിക നീക്കം ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.
അതിനിടെ, പാകിസ്താൻ്റെ മധ്യസ്ഥതയിൽ രൂപീകരിച്ച വെടിനിർത്തൽ കരാർ നിലവിൽ അനശ്ചിതത്വത്തിലായി. ഇസ്രയേൽ ലെബനനിൽ ആക്രമണം തുടരുന്നുവെന്നും ഇറാൻ്റെ വ്യോമാതിർത്തി ലംഘിച്ചുവെന്നും ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം വീണ്ടും തടഞ്ഞു.
എന്നാൽ ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരായ നീക്കങ്ങൾ വെടിനിർത്തൽ കരാറിന്‍റെ ഭാഗമല്ലെന്നാണ് ട്രംപിൻ്റെ നിലപാട്.നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പാകിസ്താനിലേക്ക് തിരിക്കും.































