April 23, 2026 3:20 am

ഇറാന്‍റെ ഇന്‍റലിജൻസ് മേധാവിയെയും വധിച്ചു ; കീഴടങ്ങണമെന്ന് ട്രംപ്

ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്‍റെ ഇന്‍റലിജൻസ് മേധാവി  മാജിദ് ഖദേമി കൊല്ലപ്പെട്ടു.

ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ ഇൻ്റലിജൻസ് വിഭാഗം തലവൻ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിന്‍റെ സ്വഭാവത്തെക്കുറിച്ചോ എവിടെ വച്ചാണ് സംഭവമെന്നോ ഉള്ള വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അഞ്ച് പതിറ്റാണ്ടോളം ഇറാൻ്റെ സുരക്ഷാ – ഇന്റലിജൻസ് മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഖാദേമി. ഫെബ്രുവരി 28ന് ഇസ്രയേൽ – യുഎസ് ആക്രമണം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഉന്നത റാങ്കിലുള്ള ഇറാനിയൻ ഉദ്യോഗസ്ഥരുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ പേരാണ് ഖാദേമിയുടേത്.

കഴിഞ്ഞ മാസം ഇറാൻ്റെ സുരക്ഷാ മേധാവിയായിരുന്ന അലി ലാരിജാനി, ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ്, കമാൻഡർ മുഹമ്മദ് പാക്പൂർ, ഐആർജിസി വക്താവ് അലി മുഹമ്മദ് നൈനി, ബാസിജ് സേനാ തലവൻ ഗുലാംറെസ സുലൈമാനി തുടങ്ങിയവർ കൊല്ലപ്പെട്ടു.

ശത്രുരാജ്യങ്ങളുടെ നുഴഞ്ഞുകയറ്റങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ഖാദേമി വലിയ പങ്ക് വഹിച്ചിരുന്നുവെന്ന് ഐആർജിസി പ്രസ്താവനയിൽ പറയുന്നു.

തിങ്കളാഴ്ച പുലർച്ചെ തലസ്ഥാനമായ ടെഹ്‌റാന് ചുറ്റുമുള്ള ജനവാസ മേഖലകളിൽ നിരവധി വ്യോമാക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. പിന്നാലെയാണ് ഖാദേമിയുടെ മരണം മരണം സ്ഥിരീകരിച്ചത്.

ഇതിനിടെ,ഹോർമുസ് കടലിടുക്ക് തുറക്കാനും സമാധാന കരാറിലെത്താനും അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഇറാന് നൽകിയ സമയപരിധി വീണ്ടും നീട്ടി.

പുതിയ സമയപരിധി ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30 വരെ നീളും. അതുവരെ ഇറാൻ അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം കനത്ത സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ഹോർമൂസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ആഗോളതലത്തിൽ ഇന്ധന- വാതക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇതോടെ എണ്ണവില ഉയരുകയും അമേരിക്കയിലെ തിരഞ്ഞെടുപ്പ് വർഷത്തിൽ ട്രംപിന് സമ്മർദ്ദം കൂടുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ, ഇറാൻക്കെതിരെ കടുത്ത ഭാഷ തുടരുന്ന ട്രംപ്, കരാർ ഉണ്ടാകാത്ത പക്ഷം വൈദ്യുതി നിലയങ്ങളും പാലങ്ങളും അടക്കം അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും മുന്നറിയിപ്പ് നൽകി. ‘വേഗത്തിൽ കരാർ ഉണ്ടായില്ലെങ്കിൽ എല്ലാം തകർക്കാനും എണ്ണ കൈവശപ്പെടുത്താനുമുള്ള നീക്കം ഞാൻ പരിഗണിക്കും,’ എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചർച്ചകൾ പുരോഗമിക്കുകയാണെന്നും ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും ട്രംപ് ചില അഭിമുഖങ്ങളിൽ പറഞ്ഞു. ആണവായുധ വികസനം നിർത്താൻ ഇറാൻ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

സംഘർഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ തീരണമെന്നും, അല്ലെങ്കിൽ അമേരിക്കയുടെ നടപടികൾക്ക് വലിയ പരിധികളൊന്നുമുണ്ടാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.ഇതോടെ, പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് ലോക രാഷ്ട്രങ്ങൾ.

 

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News