April 23, 2026 3:30 am

രാജീവ് ചന്ദ്രശേഖറിനെതിരെ ശിവൻകുട്ടിക്ക് എസ് ഡി പി ഐ പിന്തുണ

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ മൽസരിക്കുന്ന നേമം മണ്ഡലത്തിൽ, ഇടതുമുന്നണി സ്ഥാനാർഥിയും മന്ത്രിയുമായ വി.ശിവൻകുട്ടിക്ക് എസ് ഡി പി ഐ പിന്തുണ നൽകും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും നേമത്ത് ശിവൻകുട്ടിയെയാണ് തങ്ങൾ പിന്തുണച്ചതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സി.പി.എ. ലത്തീഫ് വ്യക്തമാക്കി.കെ എസ് ശബരിനാഥനാണ് ത്രികോണ മൽസരം നടക്കുന്ന ഈ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനെയാണ് തങ്ങൾ പിന്തുണച്ചതെന്നും എന്നാൽ നേമത്തിൻ്റെ കാര്യത്തിൽ ശിവൻകുട്ടിക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനമത്രെ.ബി ജെ പി യെ തോൽപ്പിക്കുക എന്നതാണ് എസ് ഡി പി ഐ യുടെ ലക്ഷ്യം. ബി ജെ പി മുൻ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ മൽസരിക്കുന്ന മഞ്ചേശ്വത്തെ സ്ഥാനാർഥിയെയും അവർ പിൻവലിച്ചിരുന്നു.

അതേസമയം,ആര് വോട്ട് നൽകിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവൻകുട്ടി പറഞ്ഞു. “ഒരു ജനാധിപത്യ സംവിധാനത്തിൽ വോട്ട് വേർതിരിച്ച് ചോദിക്കാനാകില്ല. മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്‍റെ സ്ഥാനാർത്ഥിയായാണ് ഞാൻ മത്സരിക്കുന്നത്. ആര് സഹായിക്കാൻ വന്നാലും എല്ലാവരുടെയും വോട്ട് വാങ്ങും, വേണ്ടെന്ന് പറയില്ല,”- അദ്ദേഹം പറഞ്ഞു.

ബിജെപി ആയിരത്തിൽ താഴെ വോട്ടിന് പരാജയപ്പെടുന്ന മഞ്ചേശ്വരത്ത് പത്രിക പിൻവലിപ്പിക്കാൻ മതസംഘടനകളുടെ ഇടപെടലുണ്ടായെന്ന് തുറന്നടിച്ച് പത്രിക പിൻവലിച്ച എസ്ഡിപിഐ സ്ഥാനാർത്ഥി കെഎം അഷറഫ് മാധ്യമങ്ങളോട്
വെളിപ്പെടുത്തി. യു ഡിഎഫ് മത സംഘടനകളിൽ സ്വാധീനം ചെലുത്തിയാണ് തൻ്റെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പോരാട്ടം മൂന്ന് മുന്നണികൾക്കും നിർണായകമാണ്. 2016 ൽ 89 വോട്ടിനും 2021 ൽ 855 വോട്ടിനുമാണ് ബിജെപി സ്ഥാനാർത്ഥി കെസുരേന്ദ്രൻ പരാജയപ്പെട്ടത്.
മണ്ഡലത്തിൽ എസ് ഡി പി ഐ  വോട്ടുകൾ നിർണായകമാണ്. അതുകൊണ്ടു തന്നെ SDPI നാമനിർദേശ പത്രിക നൽകിയതോടെ വിവാദമായി. മതേതര വോട്ടുകൾ ഭിന്നിപ്പിച്ച വർഗീയ ബിജെപിയെ സഹായിക്കാനാണ് SDPI മത്സരിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു.  ഇതോടെ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിന് തൊട്ടുമുമ്പ്  അഷ്റഫ് നാടകീയമായി പിന്മാറി.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News