ന്യൂഡൽഹി : എം പിമാർ മത്സരിക്കേണ്ടെന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ തീരുമാനത്തോട് പാർടി പ്രവർത്തക സമിതി അംഗം കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം.
സുധാകരനും അടൂർ പ്രകാശുമായിരുന്നു മത്സരിക്കണമെന്ന പിടിവാശിയിൽ നിൽപ്പുറപ്പിച്ചത്. സുധാകരൻ കണ്ണൂരിൽ സ്വതന്ത്രമായി മൽസരിക്കുമെന്നാണ് സൂചന.
വലിയ പൊട്ടിത്തെറി സുധാകരനിൽ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് കോൺഗ്രസും. അർധരാത്രിവരെ സീറ്റുനിർണയ ചർച്ചകളുടെ വാർത്തകൾ നിരീക്ഷിച്ചിരുന്ന സുധാകരൻ സീറ്റില്ലെങ്കിലും മത്സരിക്കും എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.
കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ്, പ്രവർത്തക സമിതി അഗം രമേശ് ചെന്നിത്തല എന്നിവരെ സുധാകരൻ വിളിച്ച് ‘ഗുഡ് ബൈ’ പറഞ്ഞുവെന്ന വിവരം പുറത്തുവരുന്നുണ്ട്.
അതേസമയം, സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് തുടരും. സുധാകരൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. പ്രതിഷേധമുണ്ടായാലും നീണ്ടു നിൽക്കില്ലെന്ന പ്രതീക്ഷയിലും പ്രതിഷേധം പറഞ്ഞ് ഒതുക്കാമെന്ന കണക്കുകൂട്ടലിലുമാണ് നേതൃത്വം.
എം പിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കടുത്ത നിലപാടെടുത്തതോടെ സുധാകരന്‍റെ സമ്മർദ്ദ തന്ത്രം പാളുകയായിരുന്നു.































