ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടതിന് പിന്നാലെ, രാജ്യത്തിന്‍റെ അടുത്ത അധികാര കേന്ദ്രമായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മൊജ്തബ ഖമേനി നിയോഗിക്കപ്പെട്ടേക്കുമെന്ന വാർത്തകൾ ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു.
യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാൻ്റെ പരമോന്നത സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്സ് പുതിയ നേതാവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ഭൂരിഭാഗം സമിതിയംഗങ്ങളും മൊജ്തബയുടെ പേരിൽ സമവായത്തിലെത്തിയതായി ഇറാനിലെ ചില വാർത്താ ഏജൻസികൾ സൂചന നൽകുന്നു.
എന്നാൽ, ഈ നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കി. ഇറാൻ്റെ അടുത്ത പരമോന്നത നേതാവിനെ തീരുമാനിക്കുന്നതിൽ അമേരിക്കയ്ക്കും പങ്കുണ്ടായിരിക്കുമെന്നും, ഖമേനിയുടെ പിൻഗാമിയായി മൊജ്തബ എത്തുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ട്രംപിൻ്റെ നിലപാട്.
മൊജ്തബ ഒരു “ലൈറ്റ്‌വെയ്റ്റ്” മാത്രമാണെന്നും അദ്ദേഹത്തിന്‍റെ അധികാരം നീണ്ടുനിൽക്കില്ലെന്നും ട്രംപ് പരിഹസിച്ചു. ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്ന ഒരാളാകണം അടുത്ത നേതാവെന്നും, പിതാവിന്‍റെ അതേ നയങ്ങൾ പിന്തുടരുന്ന ഒരാളെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്പത്തിയാറുകാരനായ മൊജ്തബ ഖമേനി ഇറാൻ്റെ രാഷ്ട്രീയ-സുരക്ഷാ മേഖലകളിൽ ദശാബ്ദങ്ങളായി അദൃശ്യനായ ശക്തിയായി തുടരുന്ന വ്യക്തിയാണ്. പരസ്യമായ പ്രസംഗങ്ങളോ രാഷ്ട്രീയ സ്ഥാനങ്ങളോ വഹിക്കാത്ത അദ്ദേഹം, പിതാവിന്‍റെ ഓഫീസിനും ഇറാൻ്റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനും (ഐആർജിസി) ഇടയിലുള്ള പ്രധാന കണ്ണിയായാണ് അറിയപ്പെടുന്നത്.
1980-88 കാലഘട്ടത്തിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം അക്കാലം മുതലേ സൈനിക ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ഇറാൻ്റെ സുരക്ഷാ തീരുമാനങ്ങളിലും വിദേശനയങ്ങളിലും മൊജ്തബയ്ക്ക് നിർണ്ണായക സ്വാധീനമുണ്ടെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുള്ളതായി ആരോപണമുണ്ട്. 2019-ൽ പിതാവിന്‍റെ ആഭ്യന്തര-പ്രാദേശിക അജണ്ടകൾ നടപ്പിലാക്കാൻ സഹായിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അമേരിക്ക അദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
മൊജ്തബയുടെ പിൻഗാമിയാകാനുള്ള സാധ്യതയെക്കുറിച്ചുള്ള പ്രധാന തടസ്സം ഇറാൻ്റെ ‘വിപ്ലവ’ പാരമ്പര്യമാണ്. 1979-ലെ വിപ്ലവം വഴി ഇറാൻ അവസാനിപ്പിച്ചത് രാജവാഴ്ചയായിരുന്നു. ഇപ്പോൾ ഖമേനിയുടെ മകൻ തന്നെ അധികാരത്തിലെത്തുന്നത് പരോക്ഷമായി ഒരു രാജവംശ ഭരണത്തിന് തുടക്കമിടുമോ എന്ന ആശങ്ക ഇറാനിലെ പല മതനേതാക്കൾക്കുമുണ്ട്.
ഖമേനി തന്നെ തന്‍റെ ജീവിതകാലത്ത് മകനെ പിൻഗാമിയാക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും, യുദ്ധസാഹചര്യത്തിൽ രാജ്യത്തിന്‍റെ സുരക്ഷയ്ക്കും നയപരമായ തുടർച്ചയ്ക്കും മൊജ്തബയെപ്പോലെ സൈന്യവുമായി അടുത്ത ബന്ധമുള്ള ഒരാൾ വരണമെന്നാണ് ഐആർജിസിയുടെ നിലപാട്. അസംബ്ലി ഓഫ് എക്സ്പെർട്സ് യോഗം ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് തടസ്സപ്പെട്ടിരുന്നുവെങ്കിലും, ഭൂരിപക്ഷം പേരും മൊജ്തബയെ അനുകൂലിക്കുന്നതായാണ് സൂചന.
അതേസമയം, ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഇറാൻ്റെ പുതിയ നേതൃത്വത്തിന് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖമേനിയുടെ പിൻഗാമിയായി വരുന്ന ഏതു വ്യക്തിയും തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്നാണ് ഇസ്രായേൽ നിലപാട്. ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാനിലുണ്ടായ ശൂന്യത മുതലെടുത്ത് ഭരണമാറ്റം കൊണ്ടുവരാനാണ് അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നത്.
ഈ സാഹചര്യത്തിൽ മൊജ്തബയുടെ നിയമനം ഒരു വലിയ വെല്ലുവിളിയായിരിക്കുമെന്നുറപ്പാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നേരിടുന്ന സമ്മർദ്ദങ്ങൾക്കിടയിൽ ഇറാൻ എത്തരത്തിലൊരു തീരുമാനം കൈക്കൊള്ളുമെന്നത് വരും ദിവസങ്ങളിൽ മധ്യേഷ്യയുടെ ഭാവിയെത്തന്നെ സ്വാധീനിച്ചേക്കാം. പരമ്പരാഗതമായ മതപദവികളിൽ മൊജ്തബ ‘അയത്തുള്ള’ എന്ന ഉന്നത പദവിയിൽ എത്തിയിട്ടില്ല എന്നതും അദ്ദേഹത്തിന്‍റെ നിയമനത്തിനെതിരെ മതപരമായ എതിർപ്പുകൾ ഉയരാൻ കാരണമാകുന്നുണ്ട്. എന്നാൽ 1989-ൽ അലി ഖമേനി അധികാരമേറ്റപ്പോൾ നിയമങ്ങളിൽ ഭേദഗതി വരുത്തിയത് പോലെ ഇവിടെയും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
അടുത്ത പരമോന്നത നേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് സുരക്ഷാ കാരണങ്ങളാൽ വൈകുകയാണെന്നാണ് റിപ്പോർട്ടുകൾ. ഖമേനിയുടെ ഭാര്യയും മൊജ്തബയുടെ ഭാര്യയായ സഹ്ര ഹദ്ദാദ് ആദലും ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇറാൻ ഭരണകൂടത്തെ ഉലച്ചിട്ടുണ്ട്.
ട്രംപിൻ്റെ പ്രസ്താവനകൾ ഇറാൻ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായാണ് ടെഹ്റാൻ കാണുന്നത്. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് ഇറാൻ വിദേശകാര്യ വക്താക്കൾ പ്രതികരിച്ചിട്ടുണ്ട്. ഇസ്രായേലും ഇറാനും നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുന്ന ഈ വേളയിൽ, മൊജ്തബ ഖമേനിയുടെ അധികാരാരോഹണം നടന്നാൽ അത് ഇറാൻ്റെ നിലപാടുകൾ കൂടുതൽ കടുപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പശ്ചിമേഷ്യൻ രാഷ്ട്രീയം മുമ്പെങ്ങുമില്ലാത്ത വിധം കലുഷിതമായ ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.































