March 7, 2026 8:15 pm

ക്ഷമാപണം : ഇനി ഗൾഫ് രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ

ടെഹ്റാൻ : ഗൾഫ് രാജ്യങ്ങളിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളിലേക്ക് നിരന്തര ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ പ്രസിഡണ്ട് മസൂദ് പെഷസ്കിയാൻ്റെ ക്ഷമാപണം.

ഇസ്രയേലും അമേരിക്കയും ആക്രമണങ്ങളെ പ്രതിരോധിക്കാനായിരുന്നു പ്രത്യാക്രമണമെന്ന് അദ്ദേഹം പറഞ്ഞു. നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കയുടെ ആവശ്യം മസൂദ് പെഷസ്കിയാൻ വീണ്ടും തള്ളി. മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അയൽരാജ്യങ്ങൾക്കെതിരെ ഇനി ആക്രമണങ്ങൾ ഉണ്ടാവില്ലെന്നും, ആ രാജ്യങ്ങളിൽ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം മിസൈൽ വിക്ഷേപണങ്ങൾ നടത്തില്ലെന്നും താൽക്കാലിക നേതൃത്വ സമിതി അറിയിച്ചതായും മസൂദ് പെഷസ്കിയാൻ പറഞ്ഞു.

അടുത്തിടെ നടന്ന ആക്രമണങ്ങളിൽ ബാധിക്കപ്പെട്ട പ്രാദേശിക സർക്കാരുകളോടും മസൂദ് പെഷസ്കിയാൻ ക്ഷമാപണം നടത്തി. ഞങ്ങൾ നിരുപാധികം കീഴടങ്ങുമെന്ന അവരുടെ സ്വപ്നങ്ങൾ അവർക്ക് ശ്മശാനത്തിലേക്ക് കൊണ്ടുപോകാമെന്നും മസൂദ് പെഷസ്കിയാൻ കൂട്ടിച്ചേർത്തു. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നതോടൊപ്പം തന്നെ അയൽരാജ്യങ്ങൾക്ക് ഉറപ്പ് നൽകാനുമുള്ള ഇറാൻ്റെ ശ്രമമായാണ് ഈ പ്രസ്താവന.

ഇതിനിടെ, ഇറാനുമായി ചർച്ചകളിലൂടെയുള്ള ഒരു ഒത്തുതീർപ്പിനും സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.നിരുപാധികമായ കീഴടങ്ങലല്ലാതെ മറ്റൊന്നും അമേരിക്ക അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞു.

ഇറാനിൽ പുതിയ നേതൃത്വം വരണമെന്നും നിബന്ധനകൾ അംഗീകരിച്ചാൽ രാജ്യം പുനർനിർമ്മിക്കാൻ സഹായിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചതിനുശേഷം തന്‍റെ യുദ്ധലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന ട്രംപിൻ്റെ ആദ്യ പ്രസ്താവനയാണിത്.

കുറച്ചുദിവസങ്ങളായി വിവിധ രാജ്യങ്ങൾ രഹസ്യമായി നടത്തിവന്ന നയതന്ത്ര ചർച്ചകളുടെ വാതിലുകളാണ് ട്രംപിൻ്റെ പ്രസ്താവനയിലൂടെ അടഞ്ഞത്. ‘നിരുപാധികമായ കീഴടങ്ങലല്ലാതെ ഇറാനുമായി യാതൊരു കരാറുമില്ല’ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്.

വെറും സൈനികമായ കീഴടങ്ങൽ മാത്രമല്ല മറിച്ച് യുദ്ധാനന്തര പുനർനിർമ്മാണം ഇറാനിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന സൂചനയും ട്രംപിൻ്റെ വാക്കുകളിലുണ്ട്. കീഴടങ്ങലിന് ശേഷം ‘മഹാനായ, അംഗീകരിക്കാൻ കഴിയുന്ന’ ഒരു നേതാവിനെയോ നേതാക്കളെയോ തിരഞ്ഞെടുക്കണമെന്ന ട്രംപിൻ്റെ വാക്കുകൾ ഇറാൻ്റെ അടുത്ത ഭരണാധികാരി ആരാകണം എന്നതിൽ അമേരിക്കയ്ക്ക് വ്യക്തമായ താല്പര്യമുണ്ടെന്നതിൻ്റെ സൂചനയാണ്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News