വാഷിംഗ്ടൺ : അമേരിക്കൻ ശതകോടീശ്വരനായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസുകളിലെ രഹസ്യരേഖകൾ ദുരൂഹ സാഹചര്യത്തിൽ കാണാതായി.
ബന്ധപ്പെട്ട രേഖകൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ, നീതിന്യായ വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫയലുകൾ അപ്രത്യക്ഷമായി. ജെഫ്രി എപ്‌സ്റ്റീനുമായി പ്രമുഖർക്കുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങളിലെ 16 എണ്ണം വെബ്സൈറ്റിൽ കാണാനില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഫയലുകളാണ് വെബ്‌സൈറ്റിൽ നിന്നും മുക്കിയത്. ഫയലുകൾ നീക്കം ചെയ്തതിൻ്റെ കാരണമെന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിൻ്റൺ, ശതകോടീശ്വരനായ വ്യവസായി ബിൽ ഗേറ്റ്സ് തുടങ്ങിയവരുടെ ചിത്രങ്ങൾ ജെഫ്രി എപ്‌സ്റ്റീൻ ഫയലുകളിലുണ്ട്. വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യപ്പെട്ട രേഖകളിൽ നഗ്‌നചിത്രങ്ങളുടെ പെയിൻ്റിഗുകളും ഡൊണാൾഡ് ട്രംപ്, മെലാനിയ ട്രംപ്, എപ്സ്റ്റീൻ, ഗിസ്ലെയ്ൻ മാക്സ്വെൽ എന്നിവർ ഒരുമിച്ചുള്ള ചിത്രങ്ങളും അടങ്ങിയതായിരുന്നു.

എപ്‌സ്റ്റീൻ എസ്റ്റേറ്റിൽ നിന്ന് ലഭിച്ച 95,000ത്തോളം ഫോട്ടോകളാണ് നീതിന്യായ വകുപ്പിന്‍റെ പക്കലുള്ളത്. കൂടുതൽ ഫോട്ടോകൾ പുറത്തുവിടാനാണ് നീക്കമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എപ്സ്റ്റീനെതിരെയുള്ള കേസ് ഫയലുകൾ നീതിന്യായ വകുപ്പ് പുറത്തുവിടണമെന്നത് ദീർഘകാലമായുള്ള ആവശ്യത്തിന് പിന്നാലെയാണ് ഫയലുകൾ പരസ്യമായി പുറത്തുവിടാൻ നീതിന്യായ വകുപ്പിന് കോടതി അനുമതി നൽകിയത്.
2003-ൽ എപ്സ്റ്റീനും ട്രംപും സുഹൃത്തുക്കളായിരുന്നു. ജെഫ്രി എപ്സ്റ്റീന് ജന്മദിനാശംസ നേർന്ന് ഡൊണൾഡ് ട്രംപ് അയച്ചതായി പറയുന്ന വിവാദ അശ്ലീലക്കുറിപ്പും ചിത്രവും പുറത്തുവന്നിരുന്നു.
നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായുള്ള കേസിൽ കുപ്രസിദ്ധനാണ് എപ്സ്റ്റീൻ. 2006-ലാണ് കേസിൽ എപ്സ്റ്റീൻ അറസ്റ്റിലായത്. 2008-ൽ ഒരുകേസിൽ വിചാരണ പൂർത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. നൂറുകണക്കിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് ഇയാൾക്കെതിരെയുള്ള കേസുകൾ.
മറ്റ് കേസുകളിൽ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് എപ്സ്റ്റീനെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 2019 -ൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ എപ്സ്റ്റീൻ്റെ ഗുണഭോക്താക്കളുടെ പട്ടികയിൽ പ്രസിഡന്‍റുമാരും പ്രധാനമന്ത്രിമാരും രാജകുമാരൻമാരും രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ വിദഗ്ധരുമുണ്ട്.

പതിറ്റാണ്ടുകളായി നീണ്ടുനിന്ന ലൈംഗിക ചൂഷണങ്ങളുടെയും ഉന്നതതല ബന്ധങ്ങളുടെയും ചുരുളഴിക്കുന്നതാണ് ഈ വെളിപ്പെടുത്തലുകൾ. ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികൾ ഉൾപ്പെട്ട ഒരു വലിയ ക്രിമിനൽ ശൃംഖലയുടെ ആഴം വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഈ സംഭവത്തിൻ്റെ ചരിത്ര പശ്ചാത്തലം പരിശോധിച്ചാൽ, ജെഫ്രി എപ്സ്റ്റീൻ എന്ന നിക്ഷേപകൻ്റെ വളർച്ചയും തകർച്ചയും അത്യന്തം നാടകീയമായിരുന്നുവെന്ന് കാണാം. 1990-കൾ മുതൽ തന്നെ രാഷ്ട്രീയക്കാർ, രാജകുടുംബാംഗങ്ങൾ, വ്യവസായ പ്രമുഖർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപ്സ്റ്റീൻ, തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് ഒരു സമാന്തര സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിരുന്നു.
2005-ലാണ് ഇയാൾക്കെതിരെ ആദ്യമായി ഗൗരവകരമായ അന്വേഷണം ആരംഭിക്കുന്നത്. ഫ്ലോറിഡയിലെ പാം ബീച്ചിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയെത്തുടർന്നായിരുന്നു ഇത്. എന്നാൽ, അന്ന് തൻ്റെ ഉന്നതതല ബന്ധങ്ങൾ ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാനും വെറും 13 മാസം മാത്രം തടവുശിക്ഷ അനുഭവിച്ച് പുറത്തിറങ്ങാനും അയാൾക്ക് സാധിച്ചു.
എപ്സ്റ്റീൻ്റെ കുറ്റകൃത്യങ്ങൾ വീണ്ടും ലോകശ്രദ്ധയിൽ വരുന്നത് 2019-ലാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തെന്ന കുറ്റത്തിന് ഇയാൾ വീണ്ടും അറസ്റ്റിലായി.
എപ്സ്റ്റീൻ്റെ മരണം ആത്മഹത്യയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും, വമ്പൻ സ്രാവുകളെ സംരക്ഷിക്കാൻ ഇയാളെ കൊലപ്പെടുത്തിയതാണെന്ന തരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ ഇന്നും നിലനിൽക്കുന്നു. ഇതേത്തുടർന്നാണ് എപ്സ്റ്റീൻ്റെ കൂട്ടാളിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിനെതിരെ അന്വേഷണം ഊർജിതമാക്കിയത്. 2021-ൽ മാക്‌സ്‌വെൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും അവർക്ക് 20 വർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു.ഇപ്പോൾ പുറത്തുവിട്ട രേഖകൾ പ്രധാനമായും എപ്സ്റ്റീൻ്റെ ഇരകളിലൊരാളായ വിർജീനിയ ജുഫ്രെ നൽകിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടുള്ളതാണ്.
![]()
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിദേശ രാജ്യങ്ങളിൽ നിന്ന് പോലും എത്തിച്ച് പീഡിപ്പിച്ചിരുന്നതായും, ഇതിനായി എപ്സ്റ്റീൻ്റെ സ്വകാര്യ വിമാനങ്ങളും ദ്വീപുകളും ഉപയോഗിച്ചിരുന്നതായും രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
നീതിന്യായ വകുപ്പ് ഈ രേഖകൾ പുറത്തുവിടുന്നത് സുതാര്യത ഉറപ്പാക്കുന്നതിൻ്റെ ഭാഗമാണ്. ഇരകൾക്ക് നീതി ലഭിക്കണമെന്നും അധികാരത്തിലിരിക്കുന്നവർക്ക് നിയമത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ അമേരിക്കൻ നീതിന്യായ വ്യവസ്ഥ നൽകാൻ ശ്രമിക്കുന്നത്.
എങ്കിലും, വർഷങ്ങളോളം വൈകി വന്ന ഈ വെളിപ്പെടുത്തലുകൾ അന്വേഷണ ഏജൻസികളുടെ വീഴ്ചയിലേക്കും വിരൽ ചൂണ്ടുന്നു. എപ്സ്റ്റീനെപ്പോലൊരു വ്യക്തിക്ക് ഇത്രയും കാലം എങ്ങനെ ശിക്ഷാ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു എന്നത് ഗൗരവമായ ചോദ്യമാണ്.
ഈ രേഖകളുടെ പ്രസിദ്ധീകരണം ആഗോളതലത്തിൽ പല പ്രമുഖരുടെയും പ്രതിച്ഛായയെ സാരമായി ബാധിച്ചിട്ടുണ്ട്. അധികാരവും പണവുമുള്ളവർക്ക് നിയമത്തെ എങ്ങനെ വിലയ്ക്കെടുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ കേസ് മാറി. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ, ലോകമെമ്പാടുമുള്ള അധികാര കേന്ദ്രങ്ങളിൽ വലിയ അഴിച്ചുപണികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ലൈംഗിക ചൂഷണത്തിനെതിരായ പോരാട്ടത്തിൽ ഈ വെളിപ്പെടുത്തലുകൾ ഒരു വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്.































