തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയായി
സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ സിസ തോമസിനെ അംഗീകരിക്കണമെന്ന ഗവർണറുടെ ആവശ്യത്തിന് സർക്കാർ വഴങ്ങി. അതേസമയം സർക്കാർ നോമിനിയായ ഡോ സജി ഗോപിനാഥിനെ ഡിജിറ്റൽ വിസിയായും ഗവർണർ അംഗീകരിച്ചു. നിയമന വിജ്ഞാപനം ലോക്ഭവൻ പുറത്തിറക്കി.
ലോക് ഭവനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി നടന്ന ചർച്ചയിലായിരുന്നു ഒത്തുതീർപ്പ് ഉണ്ടായത്.
സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സർച്ച് കമ്മിറ്റി സ്വന്തം നിലയിൽ തയ്യാറാക്കിയ വിസിമാരുടെ പട്ടിക കോടതിയ്ക്ക് കൈമാറാനിരികകെയാണ് സർക്കാരും ഗവർണറും തമ്മിൽ ധാരണയായത്.
സിസ തോമസിനെ അംഗീകരിക്കില്ലെന്ന വർഷങ്ങൾ നീണ്ട പിടിവാശി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറായി.ഡോ സജി ഗോപിനാഥിനെയും ഡോ സതീഷ് കുമാറിനെയും വിസിമാരാക്കണമെന്നായിരുന്നു സർക്കാർ താൽപ്പര്യം.
എന്നാൽ ചാൻസിലറായ ഗവർണർ ഈ ആവശ്യം തള്ളി. പകരം സർക്കാറിന് മൂന്ന് വർഷമായി അനഭിമതയായ ഡോ സിസ തോമസിനെ കെടിയുവിലും ഡോ പ്രിയ ചന്ദ്രനെ ഡിജിറ്റൽ വിസിയായും നിയമിക്കണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നതയെ വിമർശിച്ച കോടതി ഡോ സുധാംശു ധൂലിയയോടെ പാനൽ നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
സുപ്രീം കോടതി നിയമനം ഏറ്റെടുക്കുന്നത് ഉചിതമാകില്ലെന്ന് വിലയിരുത്തിയാണ് ഗവർണർ വഴങ്ങിയത്. സർക്കാറിനാകട്ടെ ഒരു പേരെങ്കിലും അംഗീകരിക്കപ്പെടുമെന്ന ആശ്വാസവും. സിസ തോമസിനെ അംഗീകരിച്ച നടപടി സർക്കാർ അനുകൂല സംഘടനകൾക്ക് കനത്ത തിരിച്ചടിയാകും.
എസ്എഫ്ഐ നേരത്തെ കെടിയുവിലും കേരളയിലും സിസ തോമസിനെതിരെ തുറന്ന യുദ്ധത്തിലായിരുന്നു. വിരമിക്കൽ ആനുകൂല്യമടക്കം തടഞ്ഞ് പ്രതികാരം വീട്ടുന്നുവെന്നാരോപിച്ച് സിസ തോമസ് കോടതി കയറിയാണ് അനുകൂല ഉത്തരവ് നേടിയത്.































